സൌഹൃദത്തിന്റെ പ്രഭു



ഒരുവര്‍ വാഴും ആലയം എന്ന തമിഴ് ചിത്രത്തിന്റെ സെറ്റ്. ഏതാണ്ട് 20 വര്‍ഷം മുന്‍പ്. എന്റെ ആദ്യകാല തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. നടന്‍ പ്രഭുവും ഞാനും ഇരട്ടനായകവേഷങ്ങളില്‍ അഭിനയിച്ച ചിത്രം.
ഒരു കുഗ്രാ‘മത്തില്‍ വച്ചായിരുന്നു ഷൂട്ടിങ്. സൌകര്യങ്ങള്‍ തീരെക്കുറവ്. താമസവും ഭക്ഷണവും വളരെ ബുദ്ധിമുട്ടിയായിരുന്നു നിര്‍മാതാക്കള്‍ അറേഞ്ച് ചെയ്തിരുന്നത്.
ഒരു മല്‍സ്യത്തൊഴിലാളി ഗ്രാമമായിരുന്നു അത്. ആദ്യമായാണ് അവിടെ ഒരു ഷൂട്ടിങ് സംഘം വരുന്നത്. തമിഴ്നാടല്ലേ, ഇഷ്ടതാരങ്ങളെ നേരിട്ടുകാണാന്‍ വന്‍ജനക്കൂട്ടമായിരുന്നു ചുറ്റും. ഏറെ ബുദ്ധിമുട്ടിയാണ് ആളുകളെ നിയന്ത്രിച്ച് ഒരോ ഷോട്ടും എടുത്തിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റിക്കാരെയും നിര്‍മാതാക്കള്‍ അറേഞ്ച് ചെയ്തിരുന്നു. പ്രതീക്ഷിച്ച വേ•ത്തില്‍ ഷൂട്ടിങ് മുന്നോട്ടുപോയില്ല. ജനങ്ങളെ നിയന്ത്രിക്കാനാവാതെ ഷൂട്ടിങ് ഒരോ ദിവസവും വൈകി.
അന്ന് ഷൂട്ടിങ്ങിനെത്തുമ്പോഴെ സംവിധായകന്‍ പറഞ്ഞിരുന്നു. ഇന്ന് ഈ സീന്‍ പൂര്‍ത്തിയാക്കിയിട്ടേ നമ്മള്‍ മടങ്ങൂ. എത്ര ബുദ്ധിമുട്ടു സഹിച്ചായാലും പൂര്‍ത്തിയാക്കണം. എല്ലാവരും സഹകരിക്കണം. എത്രയും വേഗം ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങണം എന്ന ആഗ്രഹം കൊണ്ട് എല്ലാവരും പൂര്‍ണപിന്തുണ വാഗ്ധാനം ചെയ്തു.
ഞാനും പ്രഭുവും ചേര്‍ന്നുള്ള ഒരു കോമ്പിനേഷന്‍ സീനായിരുന്നു അന്ന് എടുക്കാനിരുന്നത്. അതിരാവിലെ തന്നെ പ്രഭുവും ഞാനും സെറ്റിലെത്തി.
കുറെ ദിവസങ്ങളായി മോശം ഭക്ഷണം കഴിച്ചിട്ടാവണം എനിക്ക് വയറിനു നല്ല സുഖമില്ലായിരുന്നു. പലതവണ വയറിളകിയതു കാരണം ശരീരത്തിനും ഒരു തളര്‍ച്ചയുണ്ടായിരുന്നു.
ആദ്യ ഷോട്ട് എടുക്കാന്‍ എല്ലാവരും ഒരുങ്ങി. ദ്വീപു പോലൊരു സ്ഥലത്തായിരുന്നു ഞാനും പ്രഭുവും നില്‍ക്കേണ്ടത്. സംവിധായകനും ക്രൂവും ദൂരെ മാറി മറ്റൊരു സ്ഥലത്ത്. ഒരു ലോങ് ഷോട്ട്.
ഞങ്ങള്‍ ഡയലോഗുകള്‍ മനഃപാഠമാക്കി. ടേക്ക് എടുക്കാന്‍ സംവിധായകന്‍ ആക്ഷന്‍ എന്നു വിളിച്ചു പറഞ്ഞതും അതുവരെ ഒരു വിധത്തില്‍ പിടിച്ചുനിന്ന എന്റെ വയര്‍ സൈറന്‍ മുഴക്കിത്തുടങ്ങി. അസഹ്യമായ വയറുവേദന. എത്രയും വേഗം ടോയ്ലറ്റില്‍ പോകണമെന്ന തോന്നല്‍. ഇത്രയധികം ഒരുക്കങ്ങള്‍ നടത്തി, ഒരുവിധത്തില്‍ ഷൂട്ടിങ് തുടങ്ങുമ്പോള്‍ എനിക്കു സുഖമില്ല എന്നു പറഞ്ഞ് പോകുന്നത് എങ്ങനെയെന്ന ചിന്തയായിരുന്നു എനിക്ക്. ഞാന്‍ കാരണം ഷൂട്ടിങ് തടസപ്പെട്ടാല്‍ നിര്‍മാതാവിനുണ്ടാവുന്ന നഷ്ടം എത്ര വലുതായിരിക്കും.
സംവിധായകന്റെ ആക്ഷന്‍ കേട്ട് ഞാന്‍ ഡയലോഗ് പറഞ്ഞുതുടങ്ങി. പക്ഷേ, എന്റെ മനസ് വയറിനൊപ്പം അസ്വസ്ഥമായിരുന്നു.
എന്റെ മുഖം കണ്ടതും പ്രഭുവിനു എന്തോ പന്തികേടു തോന്നി. അദ്ദേഹം സംവിധായകനെ കയ്യുയര്‍ത്തി കാണിച്ച് ഷൂട്ടിങ് നിര്‍ത്തിച്ചു. എന്റെയടുത്ത് ഒാടിയെത്തി കാര്യം തിരക്കി. ഞാന്‍ സംഗതി പറഞ്ഞു. എത്രയും വേഗം എനിക്കു ടോയ്ലറ്റില്‍ പോയേ തീരു.
പ്രഭു ഉടനെ തന്നെ ഒരു വണ്ടി എത്തിക്കാന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടിയെത്തി. ആരോടും കാര്യം പറയാതെ ഞാനും പ്രഭുവും കാറില്‍ കയറി. നിര്‍മാതാവും സംവിധാകനും ഷൂട്ടിങ് ക്രൂ മുഴുവനും കാര്യമറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ ഞങ്ങളുടെ കാര്‍ അതിവേഗം പാഞ്ഞു.
അടുത്തെങ്ങും ഒരു ഹോട്ടല്‍ പോലുമില്ലാത്ത കുഗ്രാമത്തില്‍ എവിടെയാണു പോകുക. അധികം ദൂരം പോകാന്‍ സമയമില്ല. എത്രയും വേഗം കാര്യം സാധിക്കണം. ഞാന്‍ എന്റെ ബുദ്ധിമുട്ട് പ്രഭുവിനോട് പറഞ്ഞു.
കുഗ്രാമമെന്നു ഞാന്‍ പറഞ്ഞല്ലോ. കുടിലുകളല്ലാതെ ടോയ്ലറ്റുള്ള ഒരു വീടുപോലും കാണാനില്ല. എനിക്ക് ടെന്‍ഷന്‍ കൂടിക്കൂടിവന്നു.
കുറെദൂരം പോയപ്പോള്‍ അത്യാവശ്യം ഭേദമെന്നു പറയാവുന്ന ഒരു വീടുകണ്ടു. അന്വേഷിച്ചപ്പോള്‍ അത് അവിടുത്തെ ഗ്രാമത്തലവന്റെ വീടാണ്. പ്രഭു അവിടെ കാര്‍ നിര്‍ത്തിച്ചു. അദ്ദേഹം തന്നെ കാറില്‍ നിന്നിറങ്ങി. വീട്ടില്‍ കയറിച്ചെന്നു കതകില്‍ മുട്ടി.
വാതില്‍തുറന്ന സ്ത്രീ ദൈവം പ്രത്യക്ഷപ്പെട്ടു എന്ന പോലെ പ്രഭുവിനെ വണങ്ങി. അദ്ദേഹം അന്ന് തമിഴിലെ ഒന്നാംനിര താരമായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ശിവാജി ഗണേശന്റെ മകന്‍ എന്ന ബഹുമാനവും സ്നേഹവും എല്ലാവര്‍ക്കും അദ്ദേഹത്തോട് ഉണ്ട്. അങ്ങനെ ഒരുവിധത്തില്‍ ഞാന്‍ അവരുടെ ടോയ്ലറ്റില്‍ കയറിപ്പറ്റി കാര്യം സാധിച്ചു.
ഗ്രാമത്തലവനും ഒരു വലിയ ജനക്കൂട്ടവും അപ്പോഴേക്കും അവിടെയെത്തിക്കഴിഞ്ഞിരുന്നു. ഞാനന്ന് തമിഴ് അഭിനയിച്ചുതുടങ്ങുന്നതേയുള്ളു. എന്നെ ആര്‍ക്കും തന്നെ പരിചയമില്ല. എല്ലാവരും പ്രഭുവിന്റെ ചുറ്റുമാണ്. ഗ്രാമത്തലവന്‍ ശിവാജി സാറിന്റെ ഒരു വലിയ ആരാധകനായിരുന്നു. നിമിഷനേരം കൊണ്ട് എത്തിക്കാവുന്ന നാടന്‍ വിഭവങ്ങളൊക്കെ അദ്ദേഹം തന്റെ ഇഷ്ടതാരത്തിന്റെ മകന്റെ മുന്നിലെത്തിച്ചു. കഴിച്ചുവെന്നു വരുത്തി അവര്‍ക്കു നന്ദിപറഞ്ഞ് ഞങ്ങളവിടെ നിന്നിറങ്ങി.
പ്രഭു എന്ന ആത്മാര്‍ഥ സുഹൃത്തിനെ അന്നു കിട്ടിയതാണെനിക്ക്. ഒന്നോര്‍ത്തുനോക്കൂ, മറ്റാരെങ്കിലുമാണെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുമോ? കൂടിവന്നാല്‍ ഷൂട്ടിങ് നിര്‍ത്തിക്കും. ‘റഹ്മാന്‍ പോയി വരൂ എന്ന് പറഞ്ഞ് പുറത്തുകാണിക്കാത്ത അസ്വസ്ഥതയുമായി സെറ്റില്‍ കസേരയില്‍ പോയിരിക്കും. ഇതിനപ്പുറം മറ്റൊന്നിനും സാധ്യതയില്ല.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സൌഹൃദത്തിന്റെ ആഴം ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്നു. മലയാളത്തില്‍ എനിക്കുണ്ടായിരുന്ന താരമൂല്യം എന്നെക്കാള്‍ മനസിലാക്കിയിരുന്നത് തമിഴരായിരുന്നുവെന്ന് എനിക്കു തോന്നിയത് ഈ സിനിമയുടെ സെറ്റില്‍വച്ചായിരുന്നു. എനിക്ക് അന്നു കിട്ടിയ സ്നേഹവും ബഹുമാനവുമെല്ലാം പ്രഭുവിന്റെ സാന്നിധ്യം കൊണ്ടുകൂടിയായിരുന്നു. എനിക്ക് ഒരു കുറവും വരുത്തെരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
പ്രഭുവിനു വന്‍ സൌഹൃദവലയമുണ്ട്. അവരില്‍ പലരും സെറ്റില്‍ വരും. ഷൂട്ടിങ് കഴിഞ്ഞാല്‍ ഈ സംഘത്തിനൊപ്പം അദ്ദേഹവും പോകും. പിന്നെ രാത്രി വൈകിയാവും തിരിച്ചെത്തുക. ഈ ദിവസങ്ങളിലൊക്കെയും എന്നെയും അദ്ദേഹം അവരുടെ കൂടെ കൊണ്ടുപോകുമായിരുന്നു. തമാശകളും കുസൃതികളുമായി ഏറെ ആസ്വദിച്ച ദിനങ്ങള്‍.
മലയാളത്തെക്കാള്‍ തമിഴിലായിരുന്നു ഇത്തരം ആത്മാര്‍ഥതയുള്ള സൌഹൃദങ്ങള്‍ കൂടുതല്‍ അനുഭവിക്കാന്‍ എനിക്കു കഴിഞ്ഞത്. അവിടെ വലിയ താരങ്ങള്‍ മാത്രമല്ല ചെറിയ നടന്‍മാര്‍ക്കു പോലും ഒരു പ്രൊഫഷണല്‍ സമീപനമുണ്ടായിരുന്നു. പരസ്പരമുള്ള പാരവയ്പ്പും പരദൂഷണംപറച്ചിലുമൊക്കെ തമിഴില്‍ കുറവായിരുന്നു.
എല്ലാവരും പരസ്പരം സഹകരിച്ചും സ്നേഹിച്ചുമാണു അഭിനയിച്ചിരുന്നത്. മലയാളത്തെക്കാള്‍ ആത്മാര്‍ഥമായ സ്നേഹം കാണാന്‍ കഴിഞ്ഞത് തമിഴ് സിനിമയിലായിരുന്നു എന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. ആ തിരിച്ചറിവ് എനിക്കു നേടി തന്നതു പ്രഭുവിന്റെ സ്നേഹമായിരുന്നു.
എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാടും സ്നേഹവും തോന്നിയിട്ടുള്ള രണ്ടു തമിഴ്നടന്‍മാരില്‍ ഒരാളാണ് പ്രഭു. സത്യരാജായിരുന്നു മറ്റൊരാള്‍. മലയാളത്തില്‍ മമ്മുക്കയും ലാലേട്ടനും എന്നോടു കാണിച്ച സ്നേഹത്തിന്റെ ഒരു തമിഴ് റിമേക്ക് !

തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com
Related Posts Plugin for WordPress, Blogger...