ഫാന്‍സ് അസോസിയേഷനുകളും ഞാനും


നൊമ്പരപ്പെടുത്തുന്ന ഒാര്‍മ

റഹ്മാന്‍

രാത്രി ഏറെ വൈകിയിരുന്നു. ഞാനും ഭാര്യ മെഹ്റുന്നിസയുമൊന്നിച്ച് ചെന്നൈയില്‍ നിന്ന് അല്‍പം അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. എത്രയും വേഗം വീട്ടിലെത്താനായി അതിവേഗത്തില്‍ വണ്ടി പായിക്കുകയായിരുന്നു ഞാന്‍. അവള്‍ മെല്ലെ ഉറക്കംതൂങ്ങി തുടങ്ങി.
ചെന്നൈ നഗരത്തില്‍ എത്തിയപ്പോഴാണ് പെട്ടെന്ന് ഒരു ആള്‍കൂട്ടം മുന്നില്‍ കണ്ടത്. ഞാന്‍ വണ്ടിയുടെ വേഗം കുറച്ചു. ഒരു അപകടം നടന്നിരിക്കുന്നുവെന്ന് ദൂരെ നിന്നേ മനസിലായി. പക്ഷേ, വാഹനങ്ങളൊന്നും നിര്‍ത്തിയിട്ടിട്ടില്ല.
അടുത്തെത്തിയപ്പോള്‍ ഞങ്ങള്‍ ഒരു നിമിഷം അങ്ങോട്ടു നോക്കി. നിലവിളിച്ചുകൊണ്ട് ഭാര്യ മുഖം തിരിച്ചു. തലയറ്റു കിടക്കുന്ന ഒരു ശവശരീരം. ഭയനാകരമായിരുന്നു ആ കാഴ്ച. തലയില്ലാതെ ഒരു മൃതദേഹം. തല മാറി ഒരിടത്ത്.
വീട്ടിലെത്തുന്നതു വരെയും ആ കാഴ്ചയുടെ ഞെട്ടലില്‍ നിന്ന് മെഹ്റുവും ഞാനും മോചിതരായിരുന്നില്ല. പിന്നെ മെല്ലെ ആ കാഴ്ച മനസില്‍ നിന്നു മാഞ്ഞു. ഞങ്ങള്‍ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ തന്നെ ഒരു പറ്റം ആളുകള്‍ വീട്ടിലെത്തി. എല്ലാം എന്റെ ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തകര്‍. പക്ഷേ, പതിവു സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നില്ല. അവരുടെ കണ്ണുകള്‍ ചുവന്നിരുന്നു.
''എന്തു പറ്റി ? എന്താ പ്രശ്നം?'' - പതിവു പോലെ എന്തെങ്കിലും പൊലീസ് കേസോ പണപ്പിരിവോ ഒക്കെയാകുമെന്നു കരുതി ഞാന്‍ ചോദിച്ചു.
അവര്‍ വിങ്ങിവിങ്ങി പറഞ്ഞു: ''സാര്‍, രാജപ്പന്‍...ഇന്നലെ രാത്രി...ഒരു അപകടത്തില്‍....മരിച്ചു..''
ഞാന്‍ ഞെട്ടിപ്പോയി. രാജപ്പന്‍ മരിച്ചോ? എപ്പോള്‍ ? എങ്ങനെ?
സംഭവം മുഴുവന്‍ കേട്ടപ്പോള്‍ എന്റെ തല കറങ്ങുന്നതു പോലെ തോന്നി. ദൈവമേ, ഞാനിന്നലെ കണ്ട ആ മൃതശരീരം രാജപ്പന്റേതായിരുന്നോ? കാറില്‍ നിന്നിറങ്ങി ഒന്നടുത്തു ചെന്ന് അന്വേഷിക്കാന്‍ എനിക്കു തോന്നിയില്ലല്ലോ?
എനിക്കു വേണ്ടി പോസ്റ്ററൊട്ടിക്കാന്‍ പോയി മടങ്ങുകയായിരുന്നു രാജപ്പന്‍ എന്നുകൂടി കേട്ടപ്പോള്‍ എനിക്കു വല്ലാതെയായി. കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. എനിക്കു വേണ്ടിയാണല്ലോ ആ പാവം..
എന്റെ ഫാന്‍സ് അസോസിയേഷന്റെ ചെന്നൈ ഘടകത്തിന്റെ ട്രഷററായിരുന്നു രാജപ്പന്‍. എനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തു നടന്ന ആത്മാര്‍ഥനായ മനുഷ്യന്‍.
ഫാന്‍സ് അസോസിയേഷനുകളോടുള്ള എന്റെ താത്പര്യം ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായത് ഈ സംഭവത്തോടെയായിരുന്നു. അന്നുമുതല്‍ നിര്‍ബന്ധപൂര്‍വം ഞാന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നുവയ്പ്പിച്ചു. മെല്ലെ മെല്ലെ അത് ഇല്ലാതായി.
തമിഴില്‍ പിന്നീടുള്ള എന്റെ വളര്‍ച്ചയില്‍ ഫാന്‍സ് അസോസിയേഷനുകളുടെ അഭാവം ചെറിയ തോതിലെങ്കിലും ബാധിച്ചുവെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു. പക്ഷേ, മുദ്രാവാക്യം വിളിക്കുകയും തല്ലുകൂടുകയും കട്ടൌട്ടുകളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തുള്ള ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനത്തോട് എനിക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്നെ പിന്നീട് ഈ ആവശ്യത്തിനായി സമീപിച്ചവരെ ഒക്കെ ഞാന്‍ നിരുത്സാഹപ്പെടുത്തി അയച്ചു.
രജനീകാന്തിന്റെയും കമലാഹാസന്റെയും ഫാന്‍സ് അസോസിയേഷനുകള്‍ പോലെ മറ്റുള്ളവരെ സഹായിച്ചും രക്തദാനം ചെയ്തും പാവപ്പെട്ടവര്‍ക്ക് വീടു പണിതു കൊടുത്തുമൊക്കെ പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകളോട് എനിക്ക് വിയോജിപ്പില്ല. അവര്‍ നല്ലകാര്യങ്ങളാണ് ചെയ്യുന്നത്. തല്ലുകൂടാനോ ബഹളംകൂട്ടാനോ ഉള്ള സംഘടനകളല്ല അവരുടേത്.
അത്തരം ഫാന്‍സ് അസോസിയേഷനുകളെ ജനങ്ങളും സ്നേഹിക്കും. മറ്റുള്ളവയെ ജനങ്ങള്‍ ശല്യമായി കാണും. തീയറ്ററില്‍ സമാധാനമായിരുന്ന് സിനിമ കാണാനെത്തുന്നവര്‍ക്ക് ഈ മുദ്രാവാക്യം വിളിയും ബഹളംകൂട്ടലുമൊക്കെ എത്ര അസഹ്യമായിരിക്കും?
തമിഴ്നാട്ടിലെ പോലല്ലെ കേരളത്തിലെ അവസ്ഥ. ഇവിടെ എനിക്ക് അന്ന്, ഫാന്‍സ് അസോസിയേഷനുകളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഇവിടെ തിളങ്ങി നിന്ന സമയത്ത്, കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്കാരം രൂപപ്പെട്ടുവന്നിരുന്നില്ല.
ഞാന്‍ തമിഴില്‍ കൂടുതല്‍ അഭിനയിക്കുകയും മലയാള സിനിമകളില്‍ നിന്ന് അകന്നുപോവുകയും ചെയ്ത സമയത്താണ് മമ്മുക്കയ്ക്കും ലാലേട്ടനുമൊക്കെ ഫാന്‍സ് അസോസിയേഷനുകളാകുന്നത്. തമിഴ്നാട്ടിലെ പോലെയല്ല, കേരളത്തില്‍. ഇവിടെ പടം പൊട്ടുന്നതോ കുറച്ചുനാള്‍ വിട്ടുനില്‍ക്കുന്നതോ ഒന്നും സ്നേഹബന്ധത്തെ ഇല്ലാതാക്കുന്നില്ല.
ഇരുപതു വര്‍ഷം മുന്‍പ് എനിക്ക് കത്തയച്ചുകൊണ്ടിരുന്ന ആരാധകരില്‍ പലരും ഇപ്പോഴും എന്നെ ബന്ധപ്പെടാറുണ്ട്. അവരൊന്നും എന്നെ വിട്ടുപോയിട്ടില്ല. യുവതാരമായി വിലസിയ സമയത്ത് എനിക്ക് പ്രേമലേഖനങ്ങളെഴുതിയ പെണ്‍കുട്ടികളൊക്കെ ഇന്ന് വീട്ടമ്മമാരായി. തീയറ്ററുകളില്‍ എന്റെ നൃത്തത്തിനൊപ്പം ചുവടുവച്ച യുവസുഹൃത്തുക്കളൊക്കെ കുടുംബസ്ഥരായി. ജോലിത്തിരക്കുകളും ബിസിനസിന്റെ ഉത്തരവാദിത്തങ്ങളും കുടുംബജീവിതത്തിന്റെ ഭാരങ്ങളുമൊക്കെയായി മറ്റൊരു ലോകത്ത് കഴിയുകയാണവര്‍. പക്ഷേ, ഇപ്പോഴും ഇടയ്ക്കിടെ അവരുടെ കത്തുകളും മെയിലുകളുമൊക്കെ വരാറുണ്ട്.
എന്റെ തിരിച്ചുവരവിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മലയാളത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കണമെന്നുമൊക്കെ അവര്‍ എല്ലാ കത്തുകളിലും എഴുതും. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ എനിക്കു ശക്തിപകര്‍ന്നതു ഇവരുടെയൊക്കെ സ്നേഹമായിരുന്നു എന്ന് നിസ്സംശയം പറയാം.
ബ്ളാക്കിലും രാജമാണിക്യത്തിലും അഭിനയിച്ചുകൊണ്ട് ഞാന്‍ മടങ്ങിയെത്തിയപ്പോള്‍ മലപ്പുറത്തു നിന്നും തൃശൂരും നിന്നുമൊക്കെ ചില യുവാക്കള്‍ എന്നെ വിളിച്ചു. എന്റെ പേരില്‍ അവര്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കിയെന്നു പറഞ്ഞു. മറ്റു ചില സ്ഥലത്തുനിന്നും കത്തുകള്‍ വന്നു. ആരെയും ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല. നിരുത്സാഹപ്പെടുത്തിയുമില്ല.
ബ്ളാക്കില്‍ അഭിനയിക്കാനെത്തിയ സമയത്ത് മലപ്പുറത്ത് ഒരു കോളജില്‍ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് എനിക്കൊരു സ്വീകരണവും തന്നു. ചെണ്ടമേളവും തോരണങ്ങളുമൊക്കെയായി. കേരളത്തിലെ യുവാക്കള്‍ ഏറെ മാറിയിരിക്കുന്നുവെന്ന് അന്ന് എനിക്കു തോന്നി. അവരുടെ സ്നേഹം കണ്ടപ്പോള്‍ എനിക്ക് അമ്പരപ്പ് തോന്നി.
നമ്മള്‍ പണം മുടക്കി ഫാന്‍സ് അസോസിയേഷനുകളെ മുന്നോട്ടു നടത്തേണ്ട അവസ്ഥ തമിഴ്നാട്ടിലേയുള്ളു. ഇവിടെയുള്ളത് സ്നേഹമാണ്. സ്നേഹം കൊടുത്താണ് നമ്മള്‍ അവരെ പിന്തുണയ്ക്കേണ്ടത്.
ആരാധകരുടെ സ്നേഹത്തിന്റെ തീവ്രത എത്ര വലുതാണെന്ന് എന്നെ മനസിലാക്കി തന്ന എന്റെ പഴയൊരു ആരാധികയുണ്ട്. എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ആ പെണ്‍കുട്ടിയുടെ പേരാണ് എന്റെ മൂത്ത മകള്‍ക്കു ഞാനിട്ടത് - റുഷ്ദ.

(തുടരും)

തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

റഹ്മാന്റെ ഒാര്‍മക്കുറിപ്പുകള്‍

സ്നേഹം കൊണ്ട് പൊറുതിമുട്ടിയ കാലം

റഹ്മാന്‍

ദുബായിലെ ബീച്ചിനോടു ചേര്‍ന്നുള്ള ഹോട്ടല്‍ മുറിയില്‍ തണുത്ത കാറ്റും കൊണ്ട് രാത്രി കാഴ്ചകളും കണ്ടിരുന്നപ്പോള്‍ എനിക്ക് പഴയ അബുദാബി ജീവിതത്തിന്റെ ഒാര്‍മകള്‍ വന്നു. എന്റെ സ്കൂള്‍ ജീവിതത്തിന്റെ നല്ലൊരു പങ്കു അബുദാബിയിലായിരുന്നു. അന്ന് ഡാഡിക്ക് അവിടെയായിരുന്നു ജോലി. അറബിക്കുട്ടികളടക്കമുള്ള എന്റെ സ്കൂള്‍ സുഹൃത്തുക്കളുടെ മുഖങ്ങള്‍ ഒരോന്നായി മനസിലേക്ക് കടന്നു വന്നു. പല വഴിക്കായി തിരിഞ്ഞെങ്കിലും, ഫോണ്‍ വിളികളോ, കത്തെഴുത്തോ ഒന്നുമില്ലെങ്കിലും അവരൊക്കെ ഇന്നും എന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെ; ഹൃദയത്തില്‍ അവരുടെ സ്ഥാനത്തിന് ഇടിവു വന്നിട്ടില്ല.
ഒാര്‍മകളുടെ കാറ്റ് കടന്നുവന്നപ്പോള്‍ എനിക്ക് ബീച്ചില്‍ കൂടി ഒന്നു നടക്കണമെന്നു തോന്നി. കൂടെയുണ്ടായിരുന്നു സുഹൃത്ത് സുനില്‍ മുഹമ്മദിനെയും കൂട്ടി ഞാന്‍ നടക്കാനിറങ്ങി. പകല്‍ സമയത്ത് നല്ല ചൂട്. രാത്രിയില്‍ നല്ല തണുപ്പ്. ഇതാണ് ദുബായിലെ ഇപ്പോഴത്തെ കാലാവസ്ഥ. തണുത്ത കാറ്റേറ്റ് ബീച്ചില്‍ കൂടി ഞങ്ങള്‍ നടന്നു.
സമയം രാത്രി പത്തുമണിയോളമായി. എങ്കിലും ബീച്ച് പൂര്‍ണമായും ശൂന്യമായിരുന്നില്ല. അവിടവിടെയായി ആരൊക്കെയോ ഇരിപ്പുണ്ട്. അറബി കുടുംബങ്ങളാണ് ഏറെയും. അവര്‍ക്കിടയിലൂടെ അങ്ങനെ നടന്നു നീങ്ങവെ, ദൂരെ നിന്നൊരു വിളി: ''റഹ്മാന്‍ സാര്‍....''
ഞാന്‍ തിരിഞ്ഞുനോക്കി. ഒരാള്‍ ഒാടി അടുത്തേക്കു വരുന്നു. കാഴ്ചയില്‍ തന്നെ വ്യക്തം. ഒരു തമിഴന്‍.
''സാര്‍ ഇങ്കെ..?''
പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന 'മുസാഫിര്‍' എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്നു ഞാന്‍ പറഞ്ഞു. സിനിമയുടെ വിശേഷങ്ങള്‍ ഒരോന്നായി അയാള്‍ ചോദിച്ചറിഞ്ഞു.
ഇനി ഞാന്‍ അഭിനയിക്കാന്‍ പോകുന്ന സിനിമകളെക്കുറിച്ചും അടുത്തയിടെ ഞാന്‍ അഭിനയിച്ചു പുറത്തിറങ്ങിയ 'ബില്ല', റോക്ക് ന്‍ റോള്‍, '•ാള്‍' തുടങ്ങിയ സിനിമകളെക്കുറിച്ചുമൊക്കെ അയാള്‍ വിശദമായി പറഞ്ഞു. എല്ലാം ദുബായിലിരുന്ന് അയാള്‍ കണ്ടിരിക്കുന്നു !
പിന്നെ എന്റെ ഭാര്യയെക്കുറിച്ചും കുട്ടികളെക്കുറിച്ചുമായി അയാളുടെ ചോദ്യം. 'സാര്‍, റൂഷ്ദ ഇപ്പോള്‍ എത്രാം ക്ളാസിലായി? അലീഷക്ക് എത്ര വയസായി?' അങ്ങനെ എല്ലാം കുടുംബവിശേഷങ്ങള്‍. എനിക്ക് അദ്ഭുതം തോന്നി. ദുബായിലിരിക്കുന്ന ഒരാള്‍ ഇതൊക്കെ എങ്ങനെ കൃത്യമായി അറിയുന്നു.
വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അയാള്‍ ദൂരത്തേക്ക് കൈ കാട്ടി ആരെയോ വിളിച്ചു. രണ്ടു പേര്‍ നടന്നു അടുത്തേക്കു വന്നു. അയാളുടെ റൂംമേറ്റുകളാണ്. ഒരു പാക്കിസ്ഥാന്‍കാരനും ഒരു സിറിയക്കാരനും. അവരെ പരിചയപ്പെട്ടു കൈ കൊടുത്ത യാത്ര പറഞ്ഞു പിരിഞ്ഞു.
സുനിലിനോടു വര്‍ത്തമാനം പറഞ്ഞു നീങ്ങവേ, തമിഴന്‍ വീണ്ടും ഒാടി അടുത്തേക്കു വന്നു. ''സാറിന് എന്നെ ശരിക്കും മനസിലായില്ലെന്നു തോന്നുന്നു. മറന്നോ സാര്‍?'' - അയാള്‍ തമിഴില്‍ ചോദിച്ചു.
ഞാന്‍ ആ മുഖത്തേക്ക് ഒന്നു കൂടി സൂക്ഷിച്ചുനോക്കി. ശരിയാണ്. എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ, ഒാര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.
'' സാര്‍, നാന്‍ ശെല്‍വ്ം.''
കടല്‍ക്കാറ്റില്‍ ഒാര്‍മകള്‍ പറന്നുവന്നു. എന്റെ തമിഴ്നാട്ടിലെ പഴയ ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹി.
''ശെല്‍വരാജ്....?''
വര്‍ഷങ്ങളോളം എനിക്കുവേണ്ട തോരണം കെട്ടിയും കട്ട്ഒൌട്ട് സ്ഥാപിച്ചും തീയറ്ററുകളില്‍ മുദ്രാവാക്യം വിളിച്ചും നടന്നിരുന്ന ആള്‍.
''സോറി ശെല്‍വം. എനിക്കു പെട്ടെന്നു മനസിലായില്ല.'' ഞാന്‍ ജാമ്യമെടുത്തു.
രണ്ടു വര്‍ഷമായി ശെല്‍വം ദുബായിലാണ്. ഇവിടെ കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്യുന്നു. അതിനു മുന്‍പ് രണ്ടു വര്‍ഷം കേരളത്തിലായിരുന്നു. അവിടെയുള്ള ഒരു മലയാളി സുഹൃത്ത് ഗള്‍ഫ് വിസ കിട്ടി പോയപ്പോള്‍ അതേവഴിയിലൂടെ ശെല്‍വവും വന്നതാണ്. അതുവരെ സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കിയും ബാക്കി കടം വാങ്ങിയുമാണ് വിസയ്ക്കുള്ള പണം സംഘടിപ്പിച്ചത്. പക്ഷേ, ഇവിടെ കിട്ടുന്നത് വെറും മുന്നൂറു ദിര്‍ഹം. അതായത്, ഏതാണ്ട് മൂവായിരത്തോളം ഇന്ത്യന്‍ രൂപ. കബളിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ശെല്‍വം ദുബായില്‍ തുടരുകയാണ്.
''ഇതിലും കൂടുതല്‍ ശമ്പളം എനിക്കു കേരളത്തില്‍ കിട്ടുമായിരുന്നു സാര്‍...'' - വിഷമത്തോടെ ശെല്‍വം പറഞ്ഞു.
ഞാന്‍ ശെല്‍വത്തെ ആശ്വസിപ്പിച്ചു. അടുത്ത ഏതെങ്കിലും ദിവസം ഷൂട്ടിങ് സെറ്റിലെത്തി എന്നെ കാണണമെന്നു പറഞ്ഞു. ദുബായിലെ എന്റെ മൊബൈല്‍ നമ്പറും കൊടുത്തു. പിന്നെ ശെല്‍വത്തോട് ഒരിക്കല്‍ കൂടി യാത്ര പറഞ്ഞ് ഞാന്‍ സുനിലിനൊപ്പം നടപ്പ് തുടങ്ങി. ശെല്‍വത്തെക്കുറിച്ച് സുനില്‍ ചോദിച്ചപ്പോള്‍ എനിക്ക് ആ പഴയ കാലം ഒാര്‍മ വന്നു.
പുതു പുതു അര്‍ഥങ്ങളും പുരിയാതെ പുതിരും ഒക്കെയായി തമിഴില്‍ ഞാന്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് എനിക്കുണ്ടായിരുന്ന ഫാന്‍സ് അസോസിയേഷനുകളില്‍ ഒന്നിന്റെ ഭാരവാഹിയായിരുന്നു ശെല്‍വം. ഫാന്‍സ് അസോസിയേഷനുകളില്‍ എനിക്ക് അത്ര താത്പര്യം ഒന്നും അന്നുണ്ടായിരുന്നില്ല. തമിഴില്‍ പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ട്. ഞാന്‍ തമിഴില്‍ തിളങ്ങാന്‍ തുടങ്ങിയതോടെ എനിക്കും ഫാന്‍സ് അസോസിയേഷനുകളായി.
ആദ്യമൊക്കെ ഞാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്നത് തമിഴ് സിനിമയില്‍ അഭിനേതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണ്. കാശുനല്‍കിയും സ്നേഹം നല്‍കിയും അവരെ പിന്തുണയ്ക്കണം.
ഞാനും അതു തന്നെ ചെയ്തു. പക്ഷേ, ചുരുങ്ങിയ സമയം കൊണ്ട് ഈ ഫാന്‍സ് അസോസിയേഷനുകള്‍ നമുക്കു പാരയായി മാറി. സ്വയംപാര !
തീയറ്ററുകള്‍ മുഴുവന്‍ തോരണം കെട്ടുക, തീയറ്ററിനു മുന്നില്‍ വന്‍ കട്ട്ഒൌട്ടുകള്‍ സ്ഥാപിക്കുക, സിനിമ തുടങ്ങുമ്പോള്‍ മുതല്‍ തീരുന്നതു വരെ കയ്യടിക്കുക തുടങ്ങിയവയാണ് അസോസിയേഷനുകളുടെ പ്രധാനപണി. മറ്റുള്ളവരെ സിനിമ കാണാന്‍ തടസപ്പെടുത്തുന്ന ഇത്തരം പതിവുകളോട് എനിക്ക് യോജിപ്പില്ലായിരുന്നു. പക്ഷേ, അവരെ സന്തോഷിപ്പിക്കാതെ പറ്റുകയുമില്ല. നമ്മളെ സ്നേഹിക്കുന്നവരെ എങ്ങനെ തള്ളിക്കളയും?
മറ്റു താരങ്ങളുടെ കട്ട്ഒൌട്ടുകള്‍ ചെന്നൈ ന•രത്തില്‍ വരുമ്പോള്‍ അവര്‍ ഒാടിയെത്തും. ''അവര്‍ അമ്പതു അടി ഉയരമുള്ള കട്ട്ഒൌട്ട് വച്ചു സാര്‍. നമുക്ക് 75 അടിയുടെ വയ്ക്കണം.''
അതു വയ്ക്കാന്‍ പണം നല്‍കി സഹായിക്കേണ്ടി വരും. അങ്ങനെ ചെയ്താലും പിറ്റേന്ന് അവര്‍ വീണ്ടും വരും. ''സാര്‍, അവര്‍ 100 അടിയുടെ കട്ട്ഔട്ട് വച്ചു. നമുക്ക് 200 അടി വയ്ക്കാം.''
ചിലപ്പോള്‍ രാത്രി വൈകി പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കോളുകള്‍ വരും. 'താങ്കളുടെ ഫാന്‍സ് കസ്റ്റഡിയിലുണ്ട്' എന്നതാവും ഫോണ്‍ സന്ദേശം. നമുക്കു വേണ്ടി രാത്രി വൈകി നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടു പോയ സംഘമാവും പൊലീസ് പിടിയിലായത്. അവരെ എന്തുവില കൊടുത്തും പുറത്തിറക്കാതെ പറ്റുമോ?
പിന്നെ അര്‍ധരാത്രിയില്‍ അവരെ ഇറക്കാന്‍ പോകണം. ഇതൊരു പതിവായി മാറി. ഒരു അസോസിയേഷന്‍ മാത്രമാണെങ്കില്‍ ഇതൊന്നും സാരമില്ല. പക്ഷേ, തമിഴ്നാടു മുഴുവന്‍ അന്നെനിക്ക് ഇത്തരം 'ഫാന്‍സു'കള്‍ ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ ഒരാളു മാത്രം.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഫാന്‍സ് അസോസിയേഷനുകാര്‍ വീട്ടില്‍ വരും. വീട്ടില്‍ എപ്പോഴും ജനത്തിരക്കാവും. ഭാര്യയുമായി മകളുമായും അല്‍പം സമയം ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥ.
എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കാന്‍ എന്താണു മാര്‍ഗം എന്നതായിരുന്നു അപ്പോഴൊക്കെ എന്റെ മനസിലെ ചിന്ത.
അങ്ങനെയൊരു ദിവസം, ഭാര്യയ്ക്കൊപ്പം ഏതോ ഒരു ദൂരയാത്ര കഴിഞ്ഞു ഞാന്‍ രാത്രിയില്‍ കാറില്‍ മടങ്ങിവരികയായിരുന്നു. ഇടയ്ക്കെവിടെയോ എത്തിയപ്പോള്‍ ഒരു ആള്‍ക്കൂട്ടം. നോക്കിയപ്പോള്‍ ഒരു ആക്സിഡന്റ്. തലയറ്റു കിടക്കുന്ന ഒരാളുടെ മൃതശരീരം.

(തുടരും)


തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

ഒരു നോക്കു കാണാന്‍

(click on the picture to see it in big size)

(click on the picture to see it in big size)

മലപ്പുറത്ത് ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടന ചടങ്ങില്‍ റഹ്മാനെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനക്കൂട്ടം. റഹ്മാനെ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴും ഏറെയുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍.

ബ്ളോഗുകളും ഒാര്‍കുട്ടും: റഹ്മാന്‍ എഴുതുന്നു


ഈ സ്നേഹം എന്റെ ശക്തി

റഹ്മാന്‍

ഒാര്‍കുട്.കോം എന്ന സൌഹൃദക്കൂട്ടില്‍ ഞാന്‍ കഴിഞ്ഞ ദിവസം കയറി; കുറെ നാളുകള്‍ക്കു ശേഷം.
കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് നെറ്റ് നോക്കുന്ന ശീലമൊന്നു എനിക്കും പണ്ടേയില്ല. വരുന്ന ഇ-മെലുകള്‍ കൃത്യമായി നോക്കി അവയ്ക്കു മറുപടി അയയ്ക്കുമെന്നു മാത്രം. സുഹൃത്തുക്കളുടെയും ആരാധകരുടെയും മെയിലുകള്‍ ദിവസവും ഉണ്ടാവും. അവയൊക്കെ തന്നെ വായിച്ചുനോക്കാന്‍ സമയം കിട്ടില്ല.
ഷൂട്ടിങ്ങുകളുടെ തിരക്കുകള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ പിടികൂടും. കുറെദിവസം കൂടിയാവും അവര്‍ക്ക് അവരുടെ ഡാഡയെ കിട്ടുന്നത്. അങ്ങനെ അവര്‍ക്കൊപ്പമാകും കൂടുതല്‍ സമയവും. പുറത്തു പോകാന്‍ കുറെ സ്ഥലങ്ങള്‍ അവര്‍ കണ്ടുവച്ചിട്ടുണ്ടാവും. ഞാന്‍ ചെന്നിട്ട് വാങ്ങിക്കൊടുക്കാന്‍ കുറെ സാധനങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ടാവും. അതൊക്കെ എന്നില്‍ നിന്നു കിട്ടിയിട്ടേ അവരടങ്ങു.
ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടി എപ്പോഴും ഞാന്‍ സമയം മാറ്റിവയ്ക്കാറുണ്ട്. അവരുടെ ചെറിയ ആവശ്യങ്ങള്‍ പോലും സാധിച്ചുകൊടുക്കാന്‍ ശ്രമിക്കും. എന്തൊക്കെയായാലും അവര്‍ക്കു വേണ്ടിയല്ലേ, നമ്മള്‍ അദ്ധ്വാനിക്കുന്നത്.
പക്ഷേ, കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് അയച്ചു തന്ന ലിങ്ക് വച്ച് ഒാര്‍ക്കുട്ടില്‍ കയറിപ്പോള്‍ ഇന്റര്‍നെറ്റിലെ ഈ കൂട്ട് എന്നെ അദ്ഭുതപ്പെടുത്തി. എന്റെ പേരില്‍ ആരാധകര്‍ ഉണ്ടാക്കിയിരിക്കുന്ന നിരവധി കമ്യൂണിറ്റികള്‍ അതില്‍ കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.
രാഷ്ട്രദീപിക സിനിമയില്‍ ഞാനെഴുതുന്ന ഈ കോളത്തെക്കുറിച്ചു വരെ അതിലെ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കണ്ടപ്പോള്‍, ഇപ്പോഴും എന്നെ സ്നേഹിക്കുന്ന നിരവധി പേര്‍ ഉണ്ടല്ലോ എന്നതില്‍ എനിക്കു അഭിമാനം തോന്നി.
ഒാര്‍ക്കുട്ട് ശരിക്കും പുതിയ തലമുറയുടെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ചിന്തികളുമൊക്കെ വഹിക്കുന്ന ഒന്നാന്തരം ഒരു കൂട്ടാണ്. എന്തൊക്കെ കാര്യങ്ങളെ കുറിച്ചാണ് അവര്‍ പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുന്നത്. സിനിമയുടെ കമ്യൂണിറ്റികള്‍ ഞാനെടുത്തു നോക്കി. ഒരോ പുതിയ ചിത്രത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നു. സിനിമ ഇറങ്ങും മുന്‍പും ശേഷവും ഒന്നാന്തരം റിവ്യൂകള്‍ അവര്‍ എഴുതുന്നു.
സിനിമാ നിരൂപണങ്ങള്‍ പലതും എന്തെങ്കിലും താത്പര്യങ്ങളുടെ പുറത്ത് എഴുതുന്നതാവും. പക്ഷേ, ഒാര്‍ക്കുട്ടില്‍ അങ്ങനെയല്ലാത്ത നിരവധി റിവ്യൂകള്‍ ഞാന്‍ വായിച്ചു. സത്യസന്ധമായ അഭിപ്രായങ്ങളാണത്.
എന്റെ പേരില്‍ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്ന കുറെ ബ്ളോഗുകളുടെ ലിങ്കും ഒാര്‍കുട്ടില്‍ നിന്ന് കിട്ടി. എന്റെ സിനിമാവിശേഷങ്ങളും ചിത്രങ്ങളുമൊക്കെ തന്നെയാണ് മിക്കതിലുമുള്ളത്. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ബ്ളോഗുകളും ഒാര്‍കുട്ടുമൊക്കെയാണ് ഫാന്‍സ് അസോസിയേഷനുകള്‍. തോരണമൊട്ടിച്ചും ബാനര്‍ കെട്ടിയുമുള്ള ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ചെയ്യാനാവുന്നതിലും വലിയ കാര്യങ്ങളാണ് ഈ ബ്ളോഗുകളും ഒാര്‍ക്കുട്ടുമൊക്കെ വഴി പുതിയ തലമുറ ചെയ്യുന്നത്.
http://rahmanthestar.blogspot.com/ എന്ന ബ്ളോഗു അത്തരത്തിലൊന്നാണ്. എനിക്കറിയാവുന്ന ചിലര്‍ തന്നെയാണിതിന്റെ പിന്നില്‍. ഇടയ്ക്കൊക്കെ ഞാനത് എടുത്തു നോക്കാറുണ്ട്. എന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഇത്തരം നിരവധി ആരാധകരും സുഹൃത്തുക്കളും എനിക്കുണ്ട് എന്നതാണ് എനിക്ക് അഭിനയിക്കാന്‍ പ്രേരണ നല്‍കുന്നത്.
സിനിമയില്‍ അന്നും ഇന്നും ഞാന്‍ വേഷങ്ങള്‍ ചോദിച്ച് ആരുടെയും പിന്നാലെ പോയിട്ടില്ല. ആദ്യകാലത്ത്, അതിന്റെ ആവശ്യമേയില്ലായിരുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. തിരക്ക് ഒഴിഞ്ഞിട്ട് ഒന്നിനും സമയമില്ലാത്ത അവസ്ഥയായിരുന്നു അന്ന്. തമിഴിലും തെലുങ്കിലും കൂടി പോയതോടെ തിരക്ക് കൂടിക്കൂടി വന്നു. വേഷം ചോദിച്ച് പോകേണ്ട അവസ്ഥ അന്നില്ലായിരുന്നു.
വിവാഹമൊക്കെ കഴിഞ്ഞപ്പോള്‍ മുതല്‍ തിരക്കുകള്‍ക്ക് അല്‍പൊരു ഇടവേള ഞാന്‍ തന്നെ നല്‍കിത്തുടങ്ങി. കുറച്ചു സമയം വീട്ടുകാര്‍ക്കു കൂടി മാറ്റിവയ്ക്കണമല്ലോ.
ബ്ളാക്കിലൂടെ ഞാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നതിനു മുന്‍പുള്ള ഒരു വര്‍ഷത്തോളം ഒന്നോ രണ്ടോ തമിഴ് ചിത്രങ്ങളിലേ ഞാന്‍ അഭിനയിച്ചിരുന്നുള്ളു. വേഷങ്ങള്‍ തേടിവന്നില്ല എന്നതാണു സത്യം. സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍, എനിക്ക് വിഷമമൊന്നും തോന്നിയില്ല. അത്രയും സമയം കൂടി വീട്ടുകാര്‍ക്ക് കൊടുക്കാമല്ലോ എന്നേ ചിന്തിച്ചുള്ളു.
എന്റെ സുഹൃത്തുക്കള്‍ പലരും എന്നെ വിളിച്ച് വഴക്കു പറയുമായിരുന്നു. എന്താണ് ആരെയും വിളിക്കാത്തത്, റോള്‍ ചോദിച്ചു വിളിക്കുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നൊക്കെ.
ആരും എന്നെ മനഃപ്പൂര്‍വം ഒഴിവാക്കിയതൊന്നുമായിരുന്നില്ല എന്നെനിക്കറിയാമായിരുന്നു. ഞാന്‍ തമിഴിലും തെലുങ്കിലുമൊക്കെയായി പോയപ്പോള്‍ എന്നപ്പറ്റി ഒാര്‍ത്തില്ല എന്നു മാത്രം. ഞാന്‍ അഭിനയിക്കേണ്ട വേഷങ്ങള്‍ എനിക്കു തന്നെ കിട്ടും. മറ്റാര്‍ക്കെങ്കിലും മാറ്റിവച്ചിരിക്കുന്ന വേഷങ്ങള്‍ പിടിച്ചുവാങ്ങേണ്ട കാര്യമില്ലല്ലോ. ഇപ്പോള്‍ വീണ്ടും അഭിനയിച്ചു തുടങ്ങിയപ്പോള്‍ അത് എനിക്ക് പൂര്‍ണമായി ബോധ്യമായി.
ഒരു സിനിമ കഴിഞ്ഞ് അടുത്തത് എന്നതാണ് ഇപ്പോള്‍ ഞാനെടുത്തിരിക്കുന്ന തീരുമാനം. ഒരേ സമയം മൂന്നും നാലും സിനിമകള്‍ ചെയ്യുന്ന പഴയ രീതി ഇനി പറ്റില്ല. അത്തരം രീതികളും മലയാള സിനിമയില്‍ നിന്നു മാറി. ഒരു സിനിമയിലും കോണ്‍സന്‍ട്രേഷന്‍ കൊടുക്കാന്‍ അപ്പോള്‍ പറ്റില്ല. എല്ലാം കൂടി ചെയ്തു കുളമാക്കുന്നതിലും നല്ലത് ഏതെങ്കിലുമൊന്ന് വൃത്തിയായി ചെയ്യുന്നതല്ലേ?

(തുടരും)

തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com
Related Posts Plugin for WordPress, Blogger...