റഹ്മാന്റെ ഒാര്‍മക്കുറിപ്പുകള്‍

സ്നേഹം കൊണ്ട് പൊറുതിമുട്ടിയ കാലം

റഹ്മാന്‍

ദുബായിലെ ബീച്ചിനോടു ചേര്‍ന്നുള്ള ഹോട്ടല്‍ മുറിയില്‍ തണുത്ത കാറ്റും കൊണ്ട് രാത്രി കാഴ്ചകളും കണ്ടിരുന്നപ്പോള്‍ എനിക്ക് പഴയ അബുദാബി ജീവിതത്തിന്റെ ഒാര്‍മകള്‍ വന്നു. എന്റെ സ്കൂള്‍ ജീവിതത്തിന്റെ നല്ലൊരു പങ്കു അബുദാബിയിലായിരുന്നു. അന്ന് ഡാഡിക്ക് അവിടെയായിരുന്നു ജോലി. അറബിക്കുട്ടികളടക്കമുള്ള എന്റെ സ്കൂള്‍ സുഹൃത്തുക്കളുടെ മുഖങ്ങള്‍ ഒരോന്നായി മനസിലേക്ക് കടന്നു വന്നു. പല വഴിക്കായി തിരിഞ്ഞെങ്കിലും, ഫോണ്‍ വിളികളോ, കത്തെഴുത്തോ ഒന്നുമില്ലെങ്കിലും അവരൊക്കെ ഇന്നും എന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെ; ഹൃദയത്തില്‍ അവരുടെ സ്ഥാനത്തിന് ഇടിവു വന്നിട്ടില്ല.
ഒാര്‍മകളുടെ കാറ്റ് കടന്നുവന്നപ്പോള്‍ എനിക്ക് ബീച്ചില്‍ കൂടി ഒന്നു നടക്കണമെന്നു തോന്നി. കൂടെയുണ്ടായിരുന്നു സുഹൃത്ത് സുനില്‍ മുഹമ്മദിനെയും കൂട്ടി ഞാന്‍ നടക്കാനിറങ്ങി. പകല്‍ സമയത്ത് നല്ല ചൂട്. രാത്രിയില്‍ നല്ല തണുപ്പ്. ഇതാണ് ദുബായിലെ ഇപ്പോഴത്തെ കാലാവസ്ഥ. തണുത്ത കാറ്റേറ്റ് ബീച്ചില്‍ കൂടി ഞങ്ങള്‍ നടന്നു.
സമയം രാത്രി പത്തുമണിയോളമായി. എങ്കിലും ബീച്ച് പൂര്‍ണമായും ശൂന്യമായിരുന്നില്ല. അവിടവിടെയായി ആരൊക്കെയോ ഇരിപ്പുണ്ട്. അറബി കുടുംബങ്ങളാണ് ഏറെയും. അവര്‍ക്കിടയിലൂടെ അങ്ങനെ നടന്നു നീങ്ങവെ, ദൂരെ നിന്നൊരു വിളി: ''റഹ്മാന്‍ സാര്‍....''
ഞാന്‍ തിരിഞ്ഞുനോക്കി. ഒരാള്‍ ഒാടി അടുത്തേക്കു വരുന്നു. കാഴ്ചയില്‍ തന്നെ വ്യക്തം. ഒരു തമിഴന്‍.
''സാര്‍ ഇങ്കെ..?''
പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന 'മുസാഫിര്‍' എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്നു ഞാന്‍ പറഞ്ഞു. സിനിമയുടെ വിശേഷങ്ങള്‍ ഒരോന്നായി അയാള്‍ ചോദിച്ചറിഞ്ഞു.
ഇനി ഞാന്‍ അഭിനയിക്കാന്‍ പോകുന്ന സിനിമകളെക്കുറിച്ചും അടുത്തയിടെ ഞാന്‍ അഭിനയിച്ചു പുറത്തിറങ്ങിയ 'ബില്ല', റോക്ക് ന്‍ റോള്‍, '•ാള്‍' തുടങ്ങിയ സിനിമകളെക്കുറിച്ചുമൊക്കെ അയാള്‍ വിശദമായി പറഞ്ഞു. എല്ലാം ദുബായിലിരുന്ന് അയാള്‍ കണ്ടിരിക്കുന്നു !
പിന്നെ എന്റെ ഭാര്യയെക്കുറിച്ചും കുട്ടികളെക്കുറിച്ചുമായി അയാളുടെ ചോദ്യം. 'സാര്‍, റൂഷ്ദ ഇപ്പോള്‍ എത്രാം ക്ളാസിലായി? അലീഷക്ക് എത്ര വയസായി?' അങ്ങനെ എല്ലാം കുടുംബവിശേഷങ്ങള്‍. എനിക്ക് അദ്ഭുതം തോന്നി. ദുബായിലിരിക്കുന്ന ഒരാള്‍ ഇതൊക്കെ എങ്ങനെ കൃത്യമായി അറിയുന്നു.
വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അയാള്‍ ദൂരത്തേക്ക് കൈ കാട്ടി ആരെയോ വിളിച്ചു. രണ്ടു പേര്‍ നടന്നു അടുത്തേക്കു വന്നു. അയാളുടെ റൂംമേറ്റുകളാണ്. ഒരു പാക്കിസ്ഥാന്‍കാരനും ഒരു സിറിയക്കാരനും. അവരെ പരിചയപ്പെട്ടു കൈ കൊടുത്ത യാത്ര പറഞ്ഞു പിരിഞ്ഞു.
സുനിലിനോടു വര്‍ത്തമാനം പറഞ്ഞു നീങ്ങവേ, തമിഴന്‍ വീണ്ടും ഒാടി അടുത്തേക്കു വന്നു. ''സാറിന് എന്നെ ശരിക്കും മനസിലായില്ലെന്നു തോന്നുന്നു. മറന്നോ സാര്‍?'' - അയാള്‍ തമിഴില്‍ ചോദിച്ചു.
ഞാന്‍ ആ മുഖത്തേക്ക് ഒന്നു കൂടി സൂക്ഷിച്ചുനോക്കി. ശരിയാണ്. എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ, ഒാര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.
'' സാര്‍, നാന്‍ ശെല്‍വ്ം.''
കടല്‍ക്കാറ്റില്‍ ഒാര്‍മകള്‍ പറന്നുവന്നു. എന്റെ തമിഴ്നാട്ടിലെ പഴയ ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹി.
''ശെല്‍വരാജ്....?''
വര്‍ഷങ്ങളോളം എനിക്കുവേണ്ട തോരണം കെട്ടിയും കട്ട്ഒൌട്ട് സ്ഥാപിച്ചും തീയറ്ററുകളില്‍ മുദ്രാവാക്യം വിളിച്ചും നടന്നിരുന്ന ആള്‍.
''സോറി ശെല്‍വം. എനിക്കു പെട്ടെന്നു മനസിലായില്ല.'' ഞാന്‍ ജാമ്യമെടുത്തു.
രണ്ടു വര്‍ഷമായി ശെല്‍വം ദുബായിലാണ്. ഇവിടെ കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്യുന്നു. അതിനു മുന്‍പ് രണ്ടു വര്‍ഷം കേരളത്തിലായിരുന്നു. അവിടെയുള്ള ഒരു മലയാളി സുഹൃത്ത് ഗള്‍ഫ് വിസ കിട്ടി പോയപ്പോള്‍ അതേവഴിയിലൂടെ ശെല്‍വവും വന്നതാണ്. അതുവരെ സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കിയും ബാക്കി കടം വാങ്ങിയുമാണ് വിസയ്ക്കുള്ള പണം സംഘടിപ്പിച്ചത്. പക്ഷേ, ഇവിടെ കിട്ടുന്നത് വെറും മുന്നൂറു ദിര്‍ഹം. അതായത്, ഏതാണ്ട് മൂവായിരത്തോളം ഇന്ത്യന്‍ രൂപ. കബളിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ശെല്‍വം ദുബായില്‍ തുടരുകയാണ്.
''ഇതിലും കൂടുതല്‍ ശമ്പളം എനിക്കു കേരളത്തില്‍ കിട്ടുമായിരുന്നു സാര്‍...'' - വിഷമത്തോടെ ശെല്‍വം പറഞ്ഞു.
ഞാന്‍ ശെല്‍വത്തെ ആശ്വസിപ്പിച്ചു. അടുത്ത ഏതെങ്കിലും ദിവസം ഷൂട്ടിങ് സെറ്റിലെത്തി എന്നെ കാണണമെന്നു പറഞ്ഞു. ദുബായിലെ എന്റെ മൊബൈല്‍ നമ്പറും കൊടുത്തു. പിന്നെ ശെല്‍വത്തോട് ഒരിക്കല്‍ കൂടി യാത്ര പറഞ്ഞ് ഞാന്‍ സുനിലിനൊപ്പം നടപ്പ് തുടങ്ങി. ശെല്‍വത്തെക്കുറിച്ച് സുനില്‍ ചോദിച്ചപ്പോള്‍ എനിക്ക് ആ പഴയ കാലം ഒാര്‍മ വന്നു.
പുതു പുതു അര്‍ഥങ്ങളും പുരിയാതെ പുതിരും ഒക്കെയായി തമിഴില്‍ ഞാന്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് എനിക്കുണ്ടായിരുന്ന ഫാന്‍സ് അസോസിയേഷനുകളില്‍ ഒന്നിന്റെ ഭാരവാഹിയായിരുന്നു ശെല്‍വം. ഫാന്‍സ് അസോസിയേഷനുകളില്‍ എനിക്ക് അത്ര താത്പര്യം ഒന്നും അന്നുണ്ടായിരുന്നില്ല. തമിഴില്‍ പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ട്. ഞാന്‍ തമിഴില്‍ തിളങ്ങാന്‍ തുടങ്ങിയതോടെ എനിക്കും ഫാന്‍സ് അസോസിയേഷനുകളായി.
ആദ്യമൊക്കെ ഞാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്നത് തമിഴ് സിനിമയില്‍ അഭിനേതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണ്. കാശുനല്‍കിയും സ്നേഹം നല്‍കിയും അവരെ പിന്തുണയ്ക്കണം.
ഞാനും അതു തന്നെ ചെയ്തു. പക്ഷേ, ചുരുങ്ങിയ സമയം കൊണ്ട് ഈ ഫാന്‍സ് അസോസിയേഷനുകള്‍ നമുക്കു പാരയായി മാറി. സ്വയംപാര !
തീയറ്ററുകള്‍ മുഴുവന്‍ തോരണം കെട്ടുക, തീയറ്ററിനു മുന്നില്‍ വന്‍ കട്ട്ഒൌട്ടുകള്‍ സ്ഥാപിക്കുക, സിനിമ തുടങ്ങുമ്പോള്‍ മുതല്‍ തീരുന്നതു വരെ കയ്യടിക്കുക തുടങ്ങിയവയാണ് അസോസിയേഷനുകളുടെ പ്രധാനപണി. മറ്റുള്ളവരെ സിനിമ കാണാന്‍ തടസപ്പെടുത്തുന്ന ഇത്തരം പതിവുകളോട് എനിക്ക് യോജിപ്പില്ലായിരുന്നു. പക്ഷേ, അവരെ സന്തോഷിപ്പിക്കാതെ പറ്റുകയുമില്ല. നമ്മളെ സ്നേഹിക്കുന്നവരെ എങ്ങനെ തള്ളിക്കളയും?
മറ്റു താരങ്ങളുടെ കട്ട്ഒൌട്ടുകള്‍ ചെന്നൈ ന•രത്തില്‍ വരുമ്പോള്‍ അവര്‍ ഒാടിയെത്തും. ''അവര്‍ അമ്പതു അടി ഉയരമുള്ള കട്ട്ഒൌട്ട് വച്ചു സാര്‍. നമുക്ക് 75 അടിയുടെ വയ്ക്കണം.''
അതു വയ്ക്കാന്‍ പണം നല്‍കി സഹായിക്കേണ്ടി വരും. അങ്ങനെ ചെയ്താലും പിറ്റേന്ന് അവര്‍ വീണ്ടും വരും. ''സാര്‍, അവര്‍ 100 അടിയുടെ കട്ട്ഔട്ട് വച്ചു. നമുക്ക് 200 അടി വയ്ക്കാം.''
ചിലപ്പോള്‍ രാത്രി വൈകി പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കോളുകള്‍ വരും. 'താങ്കളുടെ ഫാന്‍സ് കസ്റ്റഡിയിലുണ്ട്' എന്നതാവും ഫോണ്‍ സന്ദേശം. നമുക്കു വേണ്ടി രാത്രി വൈകി നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടു പോയ സംഘമാവും പൊലീസ് പിടിയിലായത്. അവരെ എന്തുവില കൊടുത്തും പുറത്തിറക്കാതെ പറ്റുമോ?
പിന്നെ അര്‍ധരാത്രിയില്‍ അവരെ ഇറക്കാന്‍ പോകണം. ഇതൊരു പതിവായി മാറി. ഒരു അസോസിയേഷന്‍ മാത്രമാണെങ്കില്‍ ഇതൊന്നും സാരമില്ല. പക്ഷേ, തമിഴ്നാടു മുഴുവന്‍ അന്നെനിക്ക് ഇത്തരം 'ഫാന്‍സു'കള്‍ ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ ഒരാളു മാത്രം.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഫാന്‍സ് അസോസിയേഷനുകാര്‍ വീട്ടില്‍ വരും. വീട്ടില്‍ എപ്പോഴും ജനത്തിരക്കാവും. ഭാര്യയുമായി മകളുമായും അല്‍പം സമയം ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥ.
എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കാന്‍ എന്താണു മാര്‍ഗം എന്നതായിരുന്നു അപ്പോഴൊക്കെ എന്റെ മനസിലെ ചിന്ത.
അങ്ങനെയൊരു ദിവസം, ഭാര്യയ്ക്കൊപ്പം ഏതോ ഒരു ദൂരയാത്ര കഴിഞ്ഞു ഞാന്‍ രാത്രിയില്‍ കാറില്‍ മടങ്ങിവരികയായിരുന്നു. ഇടയ്ക്കെവിടെയോ എത്തിയപ്പോള്‍ ഒരു ആള്‍ക്കൂട്ടം. നോക്കിയപ്പോള്‍ ഒരു ആക്സിഡന്റ്. തലയറ്റു കിടക്കുന്ന ഒരാളുടെ മൃതശരീരം.

(തുടരും)


തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

1 comment:

  1. ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്നത് തമിഴ് സിനിമയില്‍ അഭിനേതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണ്. കാശുനല്‍കിയും സ്നേഹം നല്‍കിയും അവരെ പിന്തുണയ്ക്കണം.

    ReplyDelete

Related Posts Plugin for WordPress, Blogger...