ശാലിനി, കൊച്ചു കൂട്ടുകാരി

ജോഷിയുടെ 'കഥ ഇതുവരെ' എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഞാന്‍ ശാലിനിയെ ആദ്യമായി കാണുന്നത്. എന്റെ ഒാര്‍മയിലിപ്പോഴും ശാലിനി ആ നാലു വയസുകാരിയാണ്.
ശാലിനിയെന്നാല്‍ ബേബി ശാലിനി. ഒരുകാലത്ത്, മലയാളം, തമിഴ് സിനിമകളില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറിയ ബാലതാരം. ഇപ്പോള്‍ അജിത്തിന്റെ ഭാര്യ. ഒരു കുഞ്ഞിന്റെ അമ്മ.
കഥ ഇതുവരെയില്‍ അഭിനയിക്കുമ്പോള്‍ സിനിമയില്‍ രണ്ടോ മൂന്നോ വര്‍ഷമേ ഞാനായിട്ടുള്ളു. സിനിമയിലെ എക്സ്പീരിയന്‍സിന്റെ കാര്യത്തില്‍ നോക്കിയാല്‍ അന്നത്തെ പതിനെട്ടുകാരനായ റഹ്മാനും നാലുവയസുകാരിയായി ശാലിനിയും തുല്യമായിരുന്നു. കാരണം, സിനിമയില്‍ എന്റെ എക്സ്പീരിയന്‍സ് തന്നെയായിരുന്നു ശാലിനിക്കും.
1983ലാണ് എന്റെ ആദ്യചിത്രമായ കൂടെവിടെ റിലീസാകുന്നത്. ആ വര്‍ഷം തന്നെയായിരുന്നു ശാലിനിയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രവും റിലീസായത്. ആ ഒറ്റ ചിത്രം കൊണ്ടു തന്നെ ബേബി ശാലിനി മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
ചോക്ളേറ്റ് മിഠായികള്‍ വാങ്ങിവച്ച് അതു കാണിച്ചു പ്രലോഭിപ്പിച്ച് ശാലിനിയെകൊണ്ട് അഭിനയിപ്പിക്കുമായിരുന്ന സീനുകള്‍ എനിക്കിപ്പോഴും ഒാര്‍മയുണ്ട്. നല്ല ചുറുചുറക്ക്, പെട്ടെന്ന് കാര്യങ്ങ ‍ഗ്രഹിക്കുവാനുള്ള കഴിവ്, അതിനനുസരിച്ച് പ്രതികരിക്കാനും അതു പകര്‍ത്തുവാനുമുള്ള സാമര്‍ഥ്യം...ഇങ്ങനെ നിരവധി ഗുണങ്ങളുണ്ടായിരുന്നു ആ നാലുവയസുകാരിക്ക്. വളരെ സ്വീറ്റ് ആയായ ഒരു കുട്ടി. പ്രായത്തെക്കാള്‍ കവിഞ്ഞ ആത്മവിശ്വാസം. ദൈവം പ്രത്യേകമായി അനുഗ്രഹിച്ചു നല്‍കിയ അഭിനയപാടവം. ഇതെല്ലാം ശാലിനിക്ക് സ്വന്തമായിയുണ്ടായിരുന്നു.
എനിക്കു തോന്നുന്നു, ശാലിനിക്കു ശേഷം പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ബാലതാരം മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന്. മണിരത്നത്തിന്റെ അഞ്ജലിയില്‍ ശാലിനിയുടെ അനുജത്തി ശ്യാമിലിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
സെറ്റില്‍ ബേബി ശാലിനി എപ്പോഴും സജീവമായിരുന്നു. വിരസമായ ഇടവേളകളില്‍ വലിയൊരു ആശ്വാസമായിരുന്നു ആ കുട്ടി. അവളെ ഒാമനിക്കുവാനും കൊഞ്ചല്‍ നിറഞ്ഞ അവളുടെ വാക്കുകള്‍ കേള്‍ക്കുവാനും പലരും മല്‍സരിച്ചു. ശാലിനിയെ എല്ലാവരും അടുത്തുവിളിച്ച് ഒാമനിക്കും. കുറുമ്പുനിറഞ്ഞ മറുപടികള്‍ കേള്‍ക്കുവാനായി അതുകിട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കും. എല്ലാറ്റിനും സുന്ദരവും സമര്‍ഥവുമായ മറുപടികള്‍ അവള്‍ പറയും.
കഥ ഇതുവരെയില്‍ എന്റെ ബൈക്കിന്റെ മുന്നിലിരുത്തി ശാലിനിയെ സ്കൂളിലേക്കൊക്കെ കൊണ്ടുപോകുന്ന സീനുകളുണ്ടായിരുന്നു. അഭിനയിക്കുന്നതിന്റെ പ്രതിഫലം എന്ന പോലെ ശാലിനി സ്വന്തമാക്കിയിരുന്ന മിഠായികള്‍ ഏറെയായിരുന്നു. പക്ഷേ, അതുകൊണ്ടും അവള്‍ക്കു തൃപ്തയല്ലായിരുന്നു. എന്റെ കയ്യില്‍ നിന്നും കിട്ടാവുന്ന മിഠായികളൊക്കെ തന്ത്രപരമായി അവള്‍ നേടിയെടുത്തു.
നിലവേ മലരേ എന്ന എന്റെ ആദ്യ തമിഴ് ചിത്രത്തിലും ശാലിനിയുണ്ടായിരുന്നു. എനിക്കു തോന്നുന്നു ശാലിനിയുടെ ആദ്യ തമിഴ് ചിത്രവും അതായിരുന്നുവെന്ന്. പിന്നീട് മലയാള സിനിമയെക്കാളും തിരക്കായി മാറിയ അവള്‍ക്ക് തമിഴില്‍. നിലവേ മലരേയില്‍ എന്റെ സുഹൃത്തിന്റെ മകളുടെ വേഷമായിരുന്നു ശാലിനിക്ക്. എന്നെ വളരെ ഇഷ്ടമാണ്. എപ്പോഴും അങ്കിള്‍...എന്നു വിളിച്ച് പിറകെ നടക്കുന്ന കുട്ടി.
കൌമാരക്കാരിയായി, നായികയായി ശാലിനി മലയാളത്തില്‍ ശാലിനി തിരിച്ചെത്തിയെന്നു കേട്ടപ്പോള്‍ ആദ്യമൊക്കെ എനിക്കു വിശ്വസിക്കാന്‍ തന്നെയായില്ല. കാലം അതിവേഗം കടന്നുപോയി എന്ന തിരിച്ചറിവ്. എത്ര പെട്ടെന്നാണ് പഴയ ആ നാലുവയസുകാരി നായികയായി എത്തിയത്. ഇപ്പോള്‍ ഇടയ്ക്കിടെ ശാലിനിയെ കാണാറുണ്ട്. ക്ളബില്‍ ബാഡ്മിന്റന്‍ കളിക്കാന്‍ പോകുമ്പോള്‍ അവിടെവച്ച് പലതവണ കണ്ടു.
എനിക്കും രണ്ടു പെണ്‍കുട്ടികളാണ്. മൂത്തവള്‍ റുഷ്ദ. ഇളയവള്‍ അലീഷ. ഇളയവള്‍ അലീഷയുടെ ചില സമയത്തെ പ്രകടനകളും പ്രതികരണങ്ങളുമൊക്കെ കാണുമ്പോള്‍ ഞാന്‍ പഴയ ബേബി ശാലിനിയെ ഒാര്‍ത്തുപോകും. പക്ഷേ, അക്കാലത്തെ കുട്ടികളുടെ രീതികളില്‍ നിന്ന് ഇക്കാലത്തെ കുട്ടികള്‍ ഏറെ മാറിപ്പോയി.
അമീര്‍ഖാന്‍ സംവിധാനം ചെയ്ത് അഭിനയിച്ച കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായ താരെ സമീന്‍ പര്‍ ഞാന്‍ കണ്ടു. ആ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അറിയാതെ ഞാന്‍ എന്റെ കുട്ടിക്കാലം ഒാര്‍ത്തു.
ഉപ്പയും ഉമ്മയും അബുദാബിയിലായിരുന്നതിനാല്‍ ഞാന്‍ കുറച്ചുകാലം ബാംഗൂരിലെ സ്കൂളില്‍ ബോര്‍ഡിങ്ങില്‍ നിന്നാണ് പഠിച്ചത്. ആ ചെറുപ്രായത്തില്‍ മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിന്റെ വേദന വളരെ വലുതായിരുന്നു. ബോര്‍ഡിങ്ങില്‍ എന്ന ആക്കിയിട്ട് ഉപ്പ നടന്നു നീങ്ങുമ്പോള്‍ അലമുറയിട്ടു കരഞ്ഞിരുന്ന ആ എട്ടു വയസുകാരനെ എനിക്കിപ്പോഴും നല്ല ഒാര്‍മയുണ്ട്. അവധിക്കാലത്ത് അബുദാബിയില്‍ പോയി നിന്നിട്ട് തിരിച്ച് ബാംഗൂരിലേക്ക് പോകുന്നത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായായിരുന്നു. പലപ്പോഴും സ്കൂളിലേക്കാണു പോകുന്നതെന്നു പറയാതെയായിരുന്നു ഉപ്പ സമര്‍ഥമായി എന്നെ കൊണ്ടുപോയിരുന്നത്.
ബോര്‍ഡിങ്ങിലെ എന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. മാതാപിതാക്കളെ കുറിച്ചുള്ള ചിന്തയായിരുന്നു അധികസമയവും. എന്തിനാണ് അവര്‍ ഈ ക്രൂരത കാണിക്കുന്നതെന്നൊക്കെയാവും പിഞ്ചുമനസില്‍ തോന്നുക. മാതാപിതാക്കളുടെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ അന്നു കഴിയില്ലല്ലോ.
എന്റെ ബോര്‍ഡിങ് ജീവിതം അധികകാലം നീണ്ടുനിന്നില്ല. എന്നെ തിരിച്ച് അബുദാബിയിലേക്ക് തന്നെ കൊണ്ടുപോയി. ജയിലില്‍ നിന്നു മോചിതനായി വീട്ടിലേക്ക് യാത്രതിരിക്കുന്ന തടവുപുള്ളിയുടെ മനസായിരുന്നു എനിക്കന്ന്. അന്ന് അനുഭവിച്ച സന്തോഷത്തോടു എന്തിനെ താരതമ്യപ്പെടുത്തും?
താരേ സമീന്‍ പര്‍ കണ്ടപ്പോള്‍ ഈ പഴയ ദൃശ്യങ്ങളൊക്കെ മനസിലൂടെ കയറിയിറങ്ങി. ഇഷാന്‍ അവാസ്തി എന്ന എട്ടുവയസുകാരനില്‍ എന്റെ കുട്ടിക്കാലം തന്നെയാണു ഞാന്‍ കണ്ടത്. അതിമനോഹമായിരുന്നു ദര്‍ഷീല്‍ എന്ന ബാലതാരത്തിന്റെ പ്രകടനം.
ഒറ്റ ചിത്രം കൊണ്ടുതന്നെ ഇന്ത്യ മുഴുവന്‍ താരമായി മാറാന്‍ ദര്‍ഷീലിനു കഴിഞ്ഞു.
കുട്ടികളുടെ കണ്ണിലൂടെ വലിയവരുടെ പ്രശ്നങ്ങള്‍ കാണുക രസമുള്ള കാര്യമല്ലേ? മുതിര്‍ന്നവരെ അലട്ടുന്ന പല വലിയ പ്രശ്നങ്ങളും അവര്‍ക്കൊരു പ്രശ്നമേ ആവില്ല. അതുപോലെ തന്നെ, കുട്ടികളെ അലട്ടുന്ന പല പ്രശ്നങ്ങളും മാതാപിതാക്കള്‍ക്കും ഒരു പ്രശ്നമാവില്ല.
കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ടുള്ള സിനിമകള്‍ മലയാളത്തില്‍ കുറവാണ്. തമിഴിലും അങ്ങനെ തന്നെ. പക്ഷേ, എത്രയെത്ര മികച്ച ചിത്രങ്ങള്‍ ഇംഗീഷില്‍ ഇങ്ങനെ പുറത്തിറങ്ങുന്നു. ഹിന്ദിയിലും ഇപ്പോള്‍ സ്ഥിതി മാറിവരുന്നു. താരെ സമീന്‍ പര്‍ തന്നെയാണ് അതിന് ഉദാഹരണം.
കുട്ടികളുടെ ചിത്രമെന്ന് കാറ്റഗറി തിരിച്ച് മാറ്റിനിര്‍ത്തേണ്ടവയല്ല താരേ സമീന്‍ പര്‍ പോലുള്ള ചിത്രങ്ങള്‍. കുട്ടികളുടെ ചിത്രമെന്നു പറയുമ്പോള്‍ ഒരു മുന്‍വിധിയോടെയുള്ള സമീപനമാണ് പലര്‍ക്കും. അതു ശരിയല്ല. ഏതുപ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന മികച്ച ചിത്രങ്ങള്‍ തന്നെയാണ് ഇതില്‍ പലതും.
അടുത്തുതന്നെ പുറത്തിറങ്ങാന്‍ പോകുന്ന എന്റെ 'മഞ്ചാടിക്കുരു' എന്ന മലയാള ചിത്രത്തില്‍ കുട്ടികള്‍ക്ക് നല്ല പ്രാധാന്യമുണ്ട്. നാഷനല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായിക അഞ്ജലി മേനോനാണ്.
ഒറ്റപ്പാലത്തായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്. തിലകന്‍ ചേട്ടന്‍, ഉര്‍വശി, മുരളി, പൃഥ്വിരാജ് തുടങ്ങി ഒരു വന്‍താരനിര ചിത്രത്തിലുണ്ട്. കൂടാതെ കുറെയേറെ കുട്ടികളും.
ബേബി ശാലിനിയെ പോലെ പ്രശസ്തി നേടിയ മറ്റൊരു ബാലതാരം മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. അക്കാലത്ത്, ശാലിനിയെ മനസില്‍ കണ്ടാണ് കഥാകൃത്തുകള്‍ കഥയെഴുതിയതു തന്നെ. കഥയില്‍ ഒരു കുട്ടിയെ എങ്ങനെയെങ്കിലും തിരുകി കയറ്റും.
എന്നാല്‍ ശാലിനിക്കു ശേഷം അങ്ങനെയൊരു ബാലതാരം മലയാളത്തില്‍ ഉണ്ടായിട്ടില്ല. കുട്ടികള്‍ക്കു പ്രധാന്യമുള്ള നല്ല സിനിമകള്‍ ഇറങ്ങാത്തതുകൊണ്ടു കൂടിയാണിത്.
(തുടരും)

തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

2 comments:

  1. ചോക്ളേറ്റ് മിഠായികള്‍ കാണിച്ചു പ്രലോഭിപ്പിച്ച് ശാലിനിയെകൊണ്ട് അഭിനയിപ്പിക്കുമായിരുന്ന സീനുകള്‍ എനിക്കിപ്പോഴും ഒാര്‍മയുണ്ട്. നല്ല ചുറുചുറക്ക്, പെട്ടെന്ന് കാര്യങ്ങ ‍ഗ്രഹിക്കുവാനുള്ള കഴിവ്, അതിനനുസരിച്ച് പ്രതികരിക്കാനും അതു പകര്‍ത്തുവാനുമുള്ള സാമര്‍ഥ്യം...ഇങ്ങനെ നിരവധി ഗുണങ്ങളുണ്ടായിരുന്നു ആ നാലുവയസുകാരിക്ക്. എനിക്കു തോന്നുന്നു, ശാലിനിക്കു ശേഷം പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ബാലതാരം മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന്.

    ReplyDelete
  2. ജോഷിയുടെ 'കഥ ഇതുവരെ' എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഞാന്‍ ശാലിനിയെ ആദ്യമായി കാണുന്നത്. എന്റെ ഒാര്‍മയിലിപ്പോഴും ശാലിനി ആ നാലു വയസുകാരിയാണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...