നദിയാ മൊയ്തുവിനെ കുറിച്ച് റഹ്മാന്‍

നദിയയും ഞാനും

റഹ്മാന്‍

ശോഭനയും രോഹിണിയുമായുള്ള എന്റെ സൌഹൃദത്തിന്റെ കഥകള്‍ ഞാന്‍ നേരത്തെ എഴുതിയിരുന്നു. ഇൌ രണ്ടു പേരെ പോലെ തന്നെ, എന്റെ ആദ്യകാല സിനിമാ ജീവിതത്തില്‍ എനിക്കുണ്ടായിരുന്ന മറ്റൊരു സൌഹൃദത്തിന്റെ കഥയാണ് ഇനി പറയാന്‍ പോകുന്നത്. എന്റെയൊപ്പം നിരവധി മലയാള ചിത്രങ്ങളിലും എന്റെ ആദ്യ തമിഴ് ചിത്രത്തിലുമൊക്കെ നായികയായ നദിയാ മൊയ്തുവിനെക്കുറിച്ച്.
മറ്റു രണ്ടു പേരെയും എന്നെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ ഇറങ്ങിയെങ്കിലും ഞാനും നദിയയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ കുറവായിരുന്നു.
പോള്‍ ബാബു സംവിധാനം ചെയ്ത 'കൂടംതേടി' എന്ന ചിത്രത്തിലാണ് ഞങ്ങള്‍ ആദ്യം ഒന്നിച്ചതെന്നാണു ഒാര്‍മ. മോഹന്‍ലാലും രാധികയുമായിരുന്നു മറ്റു താരങ്ങള്‍. രണ്ടു മികച്ച ഗാനങ്ങളായിരുന്നു ഈ പടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഞാനും നദിയയും ചേര്‍ന്ന് പാടിയഭിനയിച്ച 'സംഗമം ഈ പൂങ്കാവനം' എന്ന ഗാനം ആ സമയത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായി മാറി. ലാലേട്ടനും രാധികയും ചേര്‍ന്നുള്ള 'വാചാലം എന്‍ മൌനവും..' എന്ന പാട്ടും അതിസുന്ദരമായിരുന്നു.
നദിയയും ഞാനും തമ്മില്‍ സാമ്യങ്ങളേറെയായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടെയും കുടുംബങ്ങള്‍ ഉത്തരമലബാറില്‍ നിന്നുള്ളവയായിരുന്നു. നദിയ കണ്ണൂര്‍ക്കാരി. ഞാന്‍ നിലമ്പൂരില്‍ നിന്ന്. എന്റെ അമ്മയെപ്പോലെ നദിയയുടെ അമ്മയും ഹൈന്ദവവിശ്വാസിയായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടെയും അച്ഛന്‍മാര്‍ മുസ്ലിം മതവിശ്വാസികളും.
വളരെ പ്രത്യേകതയുള്ള ചുറുചുറുക്കുള്ള സ്വഭാവമായിരുന്നു നദിയയുടേത്. എല്ലാവരോടും പെട്ടെന്ന് അടുക്കും. സെറ്റിലൊക്കെ ആഘോഷമായി ഒാടനടക്കുന്ന പ്രകൃതം.
സമപ്രായക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ വേഗം അടുത്തു. ശോഭനയെയും രോഹിണിയെയും പോലെ തന്നെ എന്റെ അടുത്ത സുഹൃത്തായിരുന്നു നദിയായും.
സെറ്റിലെ പതിവു ഭക്ഷണം കഴിച്ചു മടക്കുമ്പോള്‍ ഞാന്‍ നദിയയെയും വിളിച്ച് എറണാകുളത്തെ ഏതെങ്കിലും നല്ല ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിലേക്ക് മുങ്ങും. സെറ്റിലുള്ളവരൊക്കെ ഞങ്ങളെ അന്വേഷിക്കുന്നുണ്ടാവും. ഇന്നത്തെ പോലെ മൊബൈല്‍ സൌകര്യങ്ങളൊന്നും അന്നില്ലല്ലോ. ഇത്തരം പല കുസൃതികളും ഞങ്ങള്‍ അന്ന് ഒപ്പിച്ചിരുന്നു. എല്ലാം പ്രായത്തിന്റേതായ ചില വിനോദങ്ങള്‍.
'കൂടെവിടെ'യ്ക്കു മുന്‍പു തന്നെ ഒന്നിക്കേണ്ടവരായിരുന്നു ഞങ്ങള്‍. 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന നദിയയുടെ ആദ്യ ചിത്രത്തില്‍ ഞാനാണ് പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷേ, എന്റെ തിരക്കുകള്‍ക്കിടയില്‍ ആ വേഷം ചെയ്യാനാവാതെ പോകുകയായിരുന്നു. ഞാനേറെ ഇഷ്ടപ്പെടുന്ന സംവിധായകരില്‍ ഒരാളായിരുന്നു ഫാസില്‍. പക്ഷേ, നിര്‍ഭാ•്യവശാല്‍ അദ്ദേഹത്തിന്റെ ചിത്രത്തിലൊന്നും എനിക്ക് അഭിനയിക്കാന്‍ സാധിച്ചില്ല. 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തിനു വേണ്ടിയും എന്നെ വിളിച്ചതായിരുന്നു. തമിഴിലെ തിരക്ക് മൂലം ആ ചിത്രവും എനിക്കു നഷ്ടമായി. സുരേഷ് ഗോപിയാണ് പിന്നീട് ആ വേഷം ചെയ്തത്. ഫാസിലിന്റെ ഇൌ രണ്ടു ചിത്രങ്ങളിലും അഭിനയിക്കാനാവാതെ പോയതിന്റെ വിഷമം എനിക്ക് ഇന്നും പോയിട്ടില്ല.
ഏറെ ആരാധകര്‍ ഉള്ള നടിയായിരുന്നു നദിയാ. കുടുംബസദസുകള്‍ക്ക് അവരെ വലിയ ഇഷ്ടമായിരുന്നു. നായകതാരങ്ങള്‍ക്കുള്ള പോലെയുള്ള ആരാധകപിന്തുണ അവര്‍ക്കുണ്ടായിരുന്നു.
വിദേശത്തുള്ള എന്റെ ആദ്യത്തെ സ്റ്റാര്‍ നൈറ്റ് ഷോ ദുബായിലായിരുന്നു. 1986ലായിരുന്നു അത്. അന്ന് നദിയയുമുണ്ടായിരുന്നു കൂടെ. ഇന്നത്തെപ്പോലെ ഏറെ നാളത്തെ പരിശീലനമോ തയാറെടുപ്പുകളോ അന്ന് സ്റ്റാര്‍ ഷോയ്ക്ക് ഇല്ലായിരുന്നു. ദുബായില്‍ എത്തിയ ശേഷമുള്ള ഒന്നോ രണ്ടോ ദിവസം കൊണ്ടാണ് സ്കിറ്റുകളൊക്കെ തട്ടിക്കൂട്ടുന്നത്. അതിന്റേതായ പോരായ്മകള്‍ അന്ന് ഷോയ്ക്കുണ്ടായിരുന്നു. കുറെയധികം വേദികളില്‍ പരിപാടികളുണ്ട്. ആദ്യ സ്ഥലത്ത് വെറും തട്ടിക്കൂട്ടു പരിപാടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ വച്ച് തന്നെ കാണികള്‍ 'റഹ്മാനും നദിയാ മൊയ്തുവും ചേര്‍ന്നുള്ള ഡാന്‍സ് വേണം' എന്നു പറഞ്ഞു ബഹളം കൂട്ടാന്‍ തുടങ്ങിയിരുന്നു. രണ്ടാം സ്ഥലത്തും ഇതു തന്നെയായിരുന്നു അവസ്ഥ.
അതോടെ, സംഘാടകര്‍ നിര്‍ബന്ധിച്ചു. ഒരു ഡാന്‍സ് എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയേ പറ്റു. ഡാന്‍സ് മാസ്റ്റര്‍മാരൊക്കെയാണ് ഇന്ന് സ്റ്റേജ് ഷോയ്ക്ക് പോകുന്നത് അന്ന് അങ്ങനെയൊരു പരിപാടിയേ ഇല്ല. പിന്നെയെന്തു ചെയ്യും?
നദിയ കുടുംബസഹിതമാണ് എത്തിയിരുന്നത്. അവരുടെ വീട്ടുകാരുമായി ഞാന്‍ നല്ല അടുപ്പമായിരുന്നു. നദിയയുടെ അനുജത്തി ഹസീനയും അന്ന് സംഘത്തിലുണ്ടായിരുന്നു. നദിയയെപ്പോലെ തന്നെ ചുറുചുറുക്കുള്ള മിടുക്കിയായ കുട്ടി. ഹസീന ഉടനെ പരിഹാരം കണ്ടെത്തി. സ്റ്റെപ്പുകള്‍ ശരിയാക്കിത്തരാം. നിങ്ങള്‍ നൃത്തം ചവിട്ടിയാല്‍ മാത്രം മതിയെന്ന് അവള്‍ പറഞ്ഞു.
അങ്ങനെ, അന്ന് രാത്രി റിഹേഴ്സല്‍ തുടങ്ങി. രസമുള്ള കുറെ സ്റ്റെപ്പുകള്‍ ഹസീന ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. ഞാനും നദിയയും ചേര്‍ന്ന് അന്നു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഡാന്‍സ് പരിപാടി ശരിയാക്കി.
പിറ്റേന്ന് വേദിയില്‍ നല്ല പ്രതികരണമാണ് ആളുകളില്‍ നിന്നു കിട്ടിയത്. ഞങ്ങളുടെ തട്ടിക്കൂട്ട് നൃത്തപരിപാടിക്ക് ഏറെ അഭിനന്ദനങ്ങള്‍ കിട്ടി. നദിയയുടെ അനുജത്തിയുടെ കഴിവാണ് അതിനു പിന്നിലെന്ന് ആരും തന്നെ അറിഞ്ഞില്ല.
കൂടുംതേടി'ക്കു ശേഷം ഞാനും നദിയയും ഒന്നിച്ചത് സാജന്റെ കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. നല്ല സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു അത്. മമ്മുക്കയും ലാലേട്ടനും ഞാനും മുഖ്യവേഷത്തില്‍ അഭിനയിച്ച ആ ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. പക്ഷേ, ചിത്രത്തിലെ നായിക നദിയ തന്നെയായിരുന്നു; സെറ്റിലും സിനിമയിലും.
'നിലവേ മലരേ' എന്ന എന്റെ ആദ്യ തമിഴ് ചിത്രത്തിലും നദിയാ തന്നെയായിരുന്നു നായിക. ഈ ചിത്രം 'പ്രിയംവദയ്ക്കൊരു പ്രണയലേഖനം' എന്ന പേരില്‍ മലയാളത്തില്‍ ഡബ് ചെയ്തു പുറത്തിറക്കിയിരുന്നു. അന്ന് ചുരുക്കം തമിഴ് ചിത്രങ്ങളുടെ ഡബ്ബിങ് മാത്രമേ മലയാളത്തിലിറങ്ങാറുള്ളു. എനിക്കും നദിയയ്ക്കും മലയാളത്തില്‍ നല്ല ഡിമാന്റായിരുന്നതിനാല്‍ ഡബ്ബിങ് ഇറക്കുകയായിരുന്നു. മലയാളത്തിലും തമിഴിലും ചിത്രം നല്ല വിജയം നേടി.
ശിവാജി ഗണേശന്‍ സാറിനൊപ്പം ഞാനഭിനയിച്ച ആദ്യ ചിത്രമായ 'അന്‍പുള്ള അപ്പാ'യിലും നദിയയായിരുന്നു നായിക. പിന്നീട്, കുറെയധികം തമിഴ് ചിത്രങ്ങളില്‍ കൂടി നദിയ അഭിനയിച്ചു. മലയാളത്തിലെ തിരക്കുള്ള പ്രണയജോഡികള്‍ എന്ന മട്ടിലായിരുന്നു തമിഴ് മാധ്യമങ്ങള്‍ അന്നു ഞങ്ങളെ അവതരിപ്പിച്ചത്. തമിഴിലും ഞങ്ങളുടെ ജോഡി സ്വീകരിക്കപ്പെട്ടു. ഞങ്ങള്‍ ഒന്നിച്ച രണ്ടു ചിത്രങ്ങളും വിജയിക്കുകയും ചെയ്തു. പക്ഷേ, 'അന്‍പുള്ള അപ്പാ'യ്ക്കു ശേഷം എന്തുകൊണ്ടോ ഞങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാനായില്ല.
നദിയാ മൊയ്തുവിന്റെ വിവാഹത്തിന് ഞാന്‍ പോയിരുന്നു. എനിക്കു തോന്നുന്നു, അന്നാണ് ഞാന്‍ അവസാനമായി നദിയയെ കണ്ടതെന്ന്.
(തുടരും)
തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

മേക്കിങ് ഒഫ് ദ് മുസാഫിര്‍

മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമായാണ് റഹ്മാന്‍ നായകനായ മുസാഫിര്‍ എന്ന ബിഗ് ബജറ്റ ചിത്രം വരുന്നത്. ദുബായിലെ അതിസുന്ദരമായ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ മംമ്തയാണ് റഹ്മാന്റെ നായിക. ബാല, ശോഭന, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, പി. ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രമോദ് പപ്പനാണ് സംവിധായകര്‍. ഇന്‍ഡിഷ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുനീര്‍ ഹംസ നിര്‍മിക്കുന്ന ഈ ചിത്രം ലണ്ടന്‍, സൈപ്രസ് തുടങ്ങിയ ലൊക്കേഷനുകളിലും ഷൂട്ട ചെയ്യുന്നുണ്ട്.
ദുബായിലെ ഷൂട്ടിങ് വിശേഷങ്ങളാണ് 'മേക്കിങ് ഒാഫ് ദ് മുസാഫിര്‍' എന്ന ഈ വീഡിയോയിലുള്ളത്.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദുബായിലെ ലെന്‍സ്മാന്‍ പൊഡ്രക്ഷന്‍സിന്റെ ഉടമ ഷൌക്കത്ത് ലെന്‍സ്മാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗാനരചന - സുനീര്‍ ഹംസ, സംഗീതം - എം.ജി. രാധാകൃഷ്ണന്‍, ഒൌസേപ്പച്ചന്‍, ബാലഭാസ്കര്‍, ഷഹ്ബാസ് അമന്‍. സംഘട്ടനം - മാഫിയാ ശശി.


മുസാഫിര്‍ ന്യൂസ് മാനോരമയില്‍

മനോരമയുടെ ഗള്‍ഫ് പതിപ്പില്‍ വന്ന മുസാഫിര്‍ വാര്‍ത്ത വായിക്കാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക
Related Posts Plugin for WordPress, Blogger...