റുഷ്ദയും റഷീനും


റഹ്മാന്‍

എന്റെ മൂത്ത മകളുടെ പേരാണ് റുഷ്ദ. രണ്ടാമത്തവള്‍ അലീഷ. ദുബായില്‍ മുസാഫിറിന്റെ ഷൂട്ടിങ് തിരക്കുകളിലായതിനാല്‍ റുഷ്ദയെയും അലീഷയെയും കണ്ടിട്ട് നാളുകളായി. പക്ഷേ, എല്ലാ ദിവസവും റുഷ്ദയോടും അലീഷയോടും ഫോണില്‍ സംസാരിക്കും. ആ ദിവസം അവള്‍ ചെയ്ത സകല കാര്യങ്ങളും ഒന്നിനു പിറകെ ഒന്നായി റുഷ്ദ എന്നെ ഫോണിലൂടെ പറഞ്ഞു കേള്‍പ്പിക്കും. അലീഷ വഴക്കുണ്ടാക്കിയത്, കുറുമ്പു കാട്ടിയത്, മമ്മിയോടു പിണങ്ങിയത്...അങ്ങനെയെല്ലാം. പിന്നെ, സ്കൂളിലെ വിശേഷങ്ങള്‍, പഠനകാര്യങ്ങള്‍, കൂട്ടുകാരുടെ കഥകള്‍ അങ്ങനെ അവള്‍ക്കു പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ടാവും.
റുഷ്ദ എന്ന പേര് എന്റെ മകള്‍ക്കിടാന്‍ ഒരു കാരണമുണ്ട്. എന്റെ ഒരു ആരാധികയുടെ പേരായിരുന്നു അത്. എന്നെ ജീവനു തുല്യം സ്നേഹിച്ച ശ്രീലങ്കക്കാരി റുഷ്ദ. വിവാഹിതയായി ഭര്‍ത്താവിനൊപ്പം ഷാര്‍ജയില്‍ ജീവിക്കുകയാണ് റുഷ്ദയിപ്പോള്‍. അവരുടെ മകന്റെ പേര് എന്തെന്ന് അറിയുമോ?
റഷീന്‍.
എന്റെ യഥാര്‍ഥ പേര്.
'കൂടെവിടെ'യില്‍ അഭിനയിക്കാനെത്തിയപ്പോള്‍ പപ്പേട്ടന്‍ എന്നെ റഹ്മാനെന്നു വിളിക്കും മുന്‍പു ഞാന്‍ റഷീന്‍ റഹ്മാന്‍ ആയിരുന്നുവല്ലോ. ഞാന്‍ എന്റെ മകള്‍ക്ക് റുഷ്ദയെന്ന എന്റെ ആരാധികയുടെ പേരിട്ടപ്പോള്‍ റുഷ്ദ, അവളുടെ മകന് എന്റെ പേരിട്ടു. ഒരു ആരാധികയുടെ പേര് മകള്‍ക്കിടാന്‍ എന്താണു കാര്യം എന്നു ചിന്തിക്കുന്നുണ്ടാവും നിങ്ങള്‍.
പറയാം, റുഷ്ദയുടെ കഥ.
ശ്രീലങ്കക്കാരിയായിരുന്നു റുഷ്ദ. കൊളംബോയില്‍ താമസം. അച്ഛന്‍, അമ്മ, പിന്നെ വേറെ മൂന്നു സഹോദരിമാരും. ശ്രീലങ്കയില്‍ തമിഴ് ചിത്രങ്ങള്‍ വളരെ പോപ്പുലറാണ്. റുഷ്ദ ഒട്ടുമിക്ക തമിഴ് ചിത്രങ്ങളും കാണുമായിരുന്നു. തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ആരാധികയായി അവള്‍. എന്റെ എല്ലാ ചിത്രങ്ങളും പല തവണ കാണും. ആഴ്ചയില്‍ രണ്ടു കത്തെങ്കിലും ചുരുങ്ങിയത് അയയ്ക്കും. പക്ഷേ, നിര്‍ഭാ•്യമെന്നു പറയട്ടെ. അന്ന് ഒരിക്കല്‍ പോലും റുഷ്ദയുടെ കത്തുകള്‍ ഞാന്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നില്ല.
അന്നൊക്കെ ഒരു ദിവസം തന്നെ നിരവധി കത്തുകള്‍ വരും. കത്തുകളില്‍ ഏറിയ പങ്കും പെണ്‍കുട്ടികളുടേതാവും. ഈ കത്തുകളൊക്കെ പൊട്ടിച്ചു നോക്കാനോ എല്ലാ വായിച്ചു മറുപടി അയയ്ക്കാനോ എനിക്കു സാധിച്ചിരുന്നില്ല. ആ സമയത്ത്, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ എനിക്കു സമയമില്ലായിരുന്നു. ഒന്നിനു പിറകെ ഒന്നായി തമിഴ്, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കത്തുകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയാല്‍ പോലും മുഴുവനും വായിച്ചുതീര്‍ക്കാനാവില്ല. അങ്ങനെയാവും റുഷ്ദയുടെ കത്തുകളും ഞാന്‍ കാണാതെ പോയത്. മെഹ്റുന്നിസയുമായുള്ള എന്റെ വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതത്തിനൊപ്പം ഇത്തരം കാര്യങ്ങള്‍ക്കും ഒരു ക്രമവും ചിട്ടയുമൊക്കെ വന്നു. പക്ഷേ, അപ്പോഴും റുഷ്ദയുടെ കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ഞാന്‍ ശ്രീലങ്കയില്‍ ചെന്നു. കൊളംബോയിലെ താജ് ഹോട്ടലിലായിരുന്നു എന്റെ താമസം.
ഷൂട്ടിങ് തുടങ്ങി, മൂന്നാം ദിവസം രാവിലെ എനിക്കൊരു ഫോണ്‍ കോള്‍. ഞാനെടുത്തപ്പോള്‍ മറുതലയ്ക്കല്‍ ഒരു പെണ്‍ശബ്ദം. 'ഈസ് ഇറ്റ് റഹ്മാന്‍?' എന്നു ചോദിച്ചപ്പോള്‍ അതേയെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ഫോണ്‍ കട്ടായി. റുഷ്ദയായിരുന്നു അത്. എന്നോട് സംസാരിച്ചുതുടങ്ങാനുള്ള മടി മാത്രമായിരുന്നു അത്. പിറ്റേന്നു മുതല്‍ അവള്‍ വിളിച്ചു സംസാരിച്ചു തുടങ്ങി. എന്റെ സിനിമകളെപ്പറ്റി എനിക്കറിയാവുന്നതില്‍ കൂടുതല്‍ അവള്‍ക്കറിയാമായിരുന്നു. ഞാനഭിനയിച്ച മലയാള ചിത്രങ്ങളുടെ പേരുകള്‍ പോലും ആ ശ്രീലങ്കക്കാരി പെണ്‍കുട്ടി പറയുന്നതു കേട്ടപ്പോള്‍ എനിക്ക് അദ്ഭുതം തോന്നി.
റുഷ്ദ എന്നെ നേരിട്ടു കാണാന്‍ അനുവാദം ചോദിച്ചു. ഞാന്‍ വന്നു കണ്ടോളാന്‍ പറഞ്ഞു. അന്നു തന്നെ അവള്‍ വന്നു. ഒപ്പം അവളുടെ അച്ഛനും അമ്മയും സഹോദരിമാരും. ഞാന്‍ എല്ലാവരെയും പരിചയപ്പെട്ടു. റുഷ്ദയുടെ അച്ഛന്‍ ഒരു വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹമാണ് റുഷ്ദയ്ക്ക് എന്നോടുള്ള ആരാധനയുടെ കഥ എന്നോടു പറഞ്ഞത്.
കുറച്ചുദിവസങ്ങള്‍ക്കു ശേഷം അവരുടെ ക്ഷണം സ്വീകരിച്ച് റുഷ്ദയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഈ ആരാധനയുടെ ആഴം എനിക്കു ബോധ്യപ്പെട്ടു. റുഷ്ദയുടെ സഹോദരിമാര്‍ എന്നെ അവളുടെ മുറി കൊണ്ടു കാണിച്ചു. ഞാന്‍ ഞെട്ടിപ്പോയി. ചുവരില്‍ മുഴുവന്‍ എന്റെ ചിത്രങ്ങള്‍. ചെറുതും വലുതുമായ ചിത്രങ്ങളുടെയൊക്കെ ഒരു വലിയ കൊളാഷ്. മേശപ്പുറത്തും കട്ടിലിലും വരെ ഞാന്‍ !
ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി. അഭിമാനവും ചമ്മലും കൂടിച്ചേര്‍ന്ന പോലെ. അവളുടെ വീട്ടുകാര്‍ എനിക്കു രാജകീയ സ്വീകരണമായിരുന്നു നല്‍കിയത്. പക്ഷേ, റുഷ്ദ മാത്രം അസ്വസ്ഥയായിരുന്നുവെന്ന് എനിക്കു തോന്നി. ഫോണില്‍ സംസാരിച്ചപ്പോഴും ആദ്യതവണ എന്നെ വന്നു കണ്ടപ്പോഴുമുള്ള സന്തോഷം മുഖത്തില്ല. അമ്മയുടെ പിന്നില്‍ മറഞ്ഞുനിന്ന്, വിഷാദം കലര്‍ന്ന കണ്ണുകളോട് അവള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു.
കുറെ സമയം അവരോടൊത്തു ചെലവിട്ട ശേഷം ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ റുഷ്ദയുടെ അച്ഛന്‍ എന്റെ അടുത്തു വന്നു. എന്നെ മാറ്റിനിര്‍ത്തി സ്വകാര്യമായി പറഞ്ഞു: ''എനിക്കു നാലു പെണ്‍മക്കളാണ്. അവരുടെയെല്ലാം ഭാവി എന്റെ ചുമരിലാണ്. റുഷ്ദയെ ഒന്നു ഉപദേശിക്കണം. വിവാഹാലോചനകളെല്ലാം അവള്‍ വേണ്ടെന്നു വയ്പ്പിക്കുകയാണ്. റഹ്മാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കും.''
ഞാന്‍ ധര്‍മസങ്കടത്തിലായി. തെറ്റു ചെയ്ത കുറ്റവാളിയെ പോലെ ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നു. ഞാന്‍ കാരണമാണോ റുഷ്ദ വിവാഹമൊന്നും കഴിക്കാത്തത്? എങ്കില്‍ പിന്നെ പ്രശ്നത്തിന് ഒരു പരിഹാരം കാണാതെ പോകുന്നതെങ്ങനെ?
ഞാന്‍ റുഷ്ദയോടെ സംസാരിച്ചു. കാര്യങ്ങളെല്ലാം അവളെ പറഞ്ഞു മനസിലാക്കി. സിനിമയും ജീവിതവും തമ്മില്‍ എത്ര വലിയ അകലമുണ്ടെന്ന് ബോധ്യപ്പെടുത്തി. റുഷ്ദ എല്ലാം അനുസരണയുള്ള സ്കൂള്‍ കുട്ടിയെ പോലെ കേട്ടിരുന്നു.
എന്റെ വാക്കുകള്‍ റുഷ്ദയെ സ്വാധീനിച്ചുവെന്നു എനിക്കു പിന്നീട് ബോധ്യമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ അവള്‍ വിവാഹിതയായി. വിവാഹത്തിന് ഞാനും മെഹ്റുന്നീസയും ചേര്‍ന്നാണ് പോയത്. അന്നും ഞങ്ങള്‍ റുഷ്ദയുടെ വീട്ടില്‍ പോയി. അവളുടെ ബെഡ്റൂമില്‍ അപ്പോഴും എന്റെ ചിത്രങ്ങളുണ്ടായിരുന്നു.
അവളുടെ വുഡ്ബിയോട് എന്റെ കാര്യം പറഞ്ഞുവെന്നും ചിത്രങ്ങള്‍ നീക്കേണ്ടതില്ലെന്ന് അയാള്‍ പറഞ്ഞുവെന്നും സന്തോഷത്തോടെ റുഷ്ദ എന്നോടു പറഞ്ഞു.
ഞാന്‍ നേരത്തെ പറഞ്ഞതു പോലെ റുഷ്ദ ഇപ്പോള്‍ ഷാര്‍ജയിലാണ്. അവരുടെ ഷാര്‍ജയിലെ വീട്ടിലും ഞാന്‍ പോയിട്ടുണ്ട്. റുഷ്ദയുടെ മകനെയും എടുത്തു കൊണ്ട് ഞാന്‍ നില്‍ക്കുന്ന ചിത്രം അവരുടെ വീടിന്റെ സ്വീകരണമുറിയിലുണ്ട്.
വെറുമൊരു ആരാധിക എന്നു മാത്രം പറയാമോ റുഷ്ദയെ. അറിയില്ല. ഒരു സിനിമാതാരത്തോടുള്ള അഭിനിവേശത്തില്‍ അപ്പുറമായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു ആരാധിക. അതുകൊണ്ടാണ് എന്റെ മകള്‍ക്കു ഞാന്‍ അവളുടെ പേരിട്ടത്.

(തുടരും)

തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

2 comments:

  1. റുഷ്ദ എന്ന പേര് എന്റെ മകള്‍ക്കിടാന്‍ ഒരു കാരണമുണ്ട്. എന്റെ ഒരു ആരാധികയുടെ പേരായിരുന്നു അത്. എന്നെ ജീവനു തുല്യം സ്നേഹിച്ച ശ്രീലങ്കക്കാരി റുഷ്ദ. വിവാഹിതയായി ഭര്‍ത്താവിനൊപ്പം ഷാര്‍ജയില്‍ ജീവിക്കുകയാണ് റുഷ്ദയിപ്പോള്‍. അവരുടെ മകന്റെ പേര് എന്തെന്ന് അറിയുമോ?
    റഷീന്‍.
    എന്റെ യഥാര്‍ഥ പേര്.

    ReplyDelete
  2. good story, rahman...
    continue ur writing. all the best for ur future.

    ReplyDelete

Related Posts Plugin for WordPress, Blogger...