മോഹന്‍ലാലിനെ കുറിച്ച് റഹ്മാന്‍ എഴുതുന്നു


ലാലേട്ടനും ഞാനും

റഹ്മാന്‍

മോഹന്‍ലാലിനെ 'ലാലേട്ടന്‍' എന്നാണു ഞാന്‍ വിളിക്കുന്നതെങ്കിലും ഒരു മുതിര്‍ന്ന ഏട്ടന്റെ സ്ഥാനത്തല്ല അദ്ദേഹത്തെ കാണുന്നത്. എന്തു രഹസ്യവും പറയാവുന്ന ഒരു അടുത്ത സുഹൃത്ത്. അതാണ് ലാല്‍ എനിക്ക്.
സത്യന്‍ അന്തിക്കാടിന്റെ കളിയില്‍ അല്‍പം കാര്യത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ രണ്ടാം വര്‍ഷമാണ്. ലാല്‍ അഞ്ചാം വര്‍ഷവും. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്നെ ഉപദേശിക്കാനോ അഭിനയപാഠങ്ങള്‍ പറഞ്ഞുതരാനോ ഒന്നും ലാല്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയൊന്നും ലാലില്‍ നിന്നു ഞാനും പ്രതീക്ഷിച്ചിരുന്നില്ല. ലാലും അന്ന് നല്ല വേഷങ്ങള്‍ ചെയ്തു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.
ആദ്യകാലത്ത് അധികവും വില്ലന്‍ സ്വഭാവമുള്ള വേഷങ്ങളിലാണല്ലോ ലാല്‍ അഭിനയിച്ചിരുന്നത്. നായകവേഷങ്ങള്‍ ചെയ്തു തുടങ്ങി ജനഹൃദയങ്ങളില്‍ നിന്ന് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ ഇമേജ് മാറ്റിയെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് സത്യേട്ടന്റെ ചിത്രത്തിലൂടെ ഞങ്ങള്‍ ഒന്നിക്കുന്നത്. ആ ചിത്രത്തില്‍ ലാലിന്റെ അനുജന്റെ വേഷമായിരുന്നു എനിക്ക്. പിന്നീടങ്ങോട്ട് എത്രയെത്ര സിനിമയില്‍ ലാല്‍ എന്റെ ജ്യേഷ്ഠനായി അഭിനയിച്ചു !
ശശികുമാര്‍ സംവിധാനം ചെയ്ത 'ഇവിടെ തുടങ്ങുന്നു', ഐവി ശശിയുടെ 'അടിയൊഴുക്കുകള്‍', ഉയരങ്ങളില്‍, കെ.എസ്. സേതുമാധവന്‍ സാറിന്റെ 'അറിയാത്ത വീഥികള്‍', സത്യന്‍ അന്തിക്കാടിന്റെ 'അടുത്തടുത്ത്' തുടങ്ങിയ ചിത്രങ്ങളിലും ഞാനും ലാലും ആ വര്‍ഷം തന്നെ ഒന്നിച്ച് അഭിനയിച്ചു. പിന്നീടുള്ള രണ്ടുവര്‍ഷവും ചുരുങ്ങിയത് അഞ്ചു ചിത്രങ്ങളെങ്കിലും ഞങ്ങള്‍ ചെയ്തു.
ഞങ്ങള്‍ തമ്മില്‍ ഒരിക്കലും ഒരു മല്‍സരം ഉണ്ടായിരുന്നില്ല. എനിക്ക് അന്ന് മലയാള സിനിമയില്‍ വേറൊരു ഇമേജാണ്. കൌമാരക്കാരനായ കോളജ് കാമുകന്റെ വേഷമായിരുന്നു അധികവും. ലാല്‍ അന്നും വ്യത്യസ്തതയുള്ള മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തു. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമായിരുന്നു എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഐവി ശശി ഒരുക്കിയ 'ഉയരങ്ങളില്‍' എന്ന ചിത്രത്തില്‍ ലാലിന്. ആരും ചെയ്യാന്‍ മടിക്കുന്ന വേഷം. പക്ഷേ, എത്ര മ
നോഹരമായി ലാല്‍ ആ വേഷം ഗംഭീരമാക്കി. ഇന്ന് അത്തരമൊരു വേഷം ചെയ്യാന്‍ ലാലിനു സാധിക്കുമോ? നടനെന്ന നിലയില്‍ ലാല്‍ ചിലപ്പോള്‍ അത്തരമൊരു വേഷം ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ, സൂപ്പര്‍താരം എന്ന ഇമേജ് അദ്ദേഹത്തെ പിടിച്ചുവലിക്കും. 'ഉയരങ്ങളില്‍' അഭിനയിക്കുമ്പോഴുള്ളതിനെക്കാള്‍ എത്രയോ ഉയരങ്ങളിലാണ് ലാലിന്റെ താരമൂല്യം ഇന്ന്.
കളിയില്‍ അല്‍പം കാര്യം മുതല്‍ റോക്ക് എന്‍ റോള്‍ വരെ ഏതാണ്ട് ഇരുപതോളം ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ഒരോ ചിത്രങ്ങള്‍ കഴിയുമ്പോഴും ഞങ്ങളുടെ സൌഹൃദം കൂടിക്കൂടി വന്നു. പക്ഷേ, ഒരിക്കലും സിനിമാക്കാര്‍ക്കിടയില്‍ പതിവുള്ള കോക്കസുകളില്‍ ഞാന്‍ ചെന്നുപ്പെട്ടിട്ടില്ല. ലാലില്‍ നിന്ന് എന്തെങ്കിലും നേട്ടം പ്രതീക്ഷിച്ചുള്ളതല്ല എന്റെ സൌഹൃദം. അതുകൊണ്ടു തന്നെ ലാലിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വേണ്ടി കൂട്ടുകൂടാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ ആവശ്യവുമെനിക്കില്ല. സിനിമാസെറ്റില്‍ പരദൂഷണം പറച്ചിലാണ് പലരുടെയും പ്രധാന പണി. അപ്പോള്‍ സ്ഥലത്തില്ലാത്ത ആരെയെങ്കിലും കുറിച്ചാവും സംഭാഷണം. സൌഹൃദത്തിനു വേണ്ടി ആരെയെങ്കിലും പുകഴ്ത്തി സംസാരിക്കാനോ മറ്റുള്ളവരെ കുറിച്ചു പരദൂഷണം പറയാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.
എന്നെപ്പറ്റി ലാലിന് നന്നായി അറിയാം. അദ്ദേഹത്തെ എനിക്കും അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നീട് തമിഴിലൊക്കെ പോയതോടെ എനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കുറെ വര്‍ഷങ്ങളോളം സാധിക്കാതെ വന്നു. പക്ഷേ, ഞങ്ങളുടെ സൌഹൃദത്തിന് ഈ ഇടവേള ഒരു അകല്‍ച്ചയും ഉണ്ടാക്കിയില്ല.
രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തിനൊപ്പം \'മഹാസമുദ്രം\' എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ ഞാന്‍ കണക്കുകൂട്ടി നോക്കി. എത്ര വര്‍ഷത്തിനു ശേഷമാണ് ലാലിനൊപ്പം അഭിനയിക്കുന്നതെന്ന്. ഏതാണ്ട് ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഞങ്ങളൊന്നിച്ച് ഒരു ചിത്രം. 1986ല്‍ അഞ്ചോ ആറോ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ശേഷം പിന്നെ 2006 ല്‍ ! ഇത്രയും വര്‍ഷത്തെ ഇടവേള പക്ഷേ, ഞങ്ങളുടെ സൌഹൃദത്തില്‍ ഒരു വ്യത്യാസവും വരുത്തിയിരുന്നില്ല. 86 ലെ മോഹന്‍ലാലല്ല ഇന്നത്തെ മോഹന്‍ലാല്‍. നടനെന്ന നിലയിലും താരമെന്ന നിലയിലും അദ്ദേഹം എത്ര മുന്നോട്ടു പോയി. പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ആ പഴയ സ്നേഹവും സൌഹൃദവുമൊക്കെ അതേ തിളക്കത്തോടെ അദ്ദേഹം സൂക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം രഞ്ജിത്തിന്റെ റോക്ക് എന്‍ റോള്‍ എന്ന ചിത്രത്തിലും ഞങ്ങളൊന്നിച്ചു. സത്യം പറഞ്ഞാല്‍, അടുത്ത കാലത്ത് ഇത്രയും എന്‍ജോയി ചെയ്ത് അഭിനയിച്ച സിനിമ വേറെയില്ല. മോഹന്‍ലാലും മുകേഷും സിദ്ദിഖും ലാലുമൊക്കെ ചേര്‍ന്ന് ശരിക്കും ഒരു ആഘോഷമായിരുന്നു ആ ചിത്രത്തിന്റെ സെറ്റില്‍. പഴയകഥകള്‍ പറഞ്ഞും തമാശകള്‍ പങ്കുവച്ചും ആസ്വദിച്ചഭിനയിച്ച ചിത്രം. 'വളയൊന്നിതാ കളഞ്ഞുകിട്ടി..കുളക്കടവില്‍ കിടന്നു കിട്ടി...' എന്ന പാട്ടിന്റെ ചിത്രീകരണം സിനിമയില്‍ കാണുന്നതു പോലെ തന്നെ സൌഹൃദത്തിന്റെ ഒരു കൂട്ടായ്മ തന്നെയായിരുന്നു.
രാത്രി വൈകിയുള്ള ഷൂട്ടിങ് പലപ്പോഴും നിരുത്സാഹപ്പെടുത്തുകയാണു എന്റെ പതിവ്. കാരണം അത്രയധികം നമ്മള്‍ മടുത്തുകഴിഞ്ഞിരിക്കും. പക്ഷേ, റോക്ക് എന്‍ റോളില്‍ ഷൂട്ടിങ് പുലര്‍ച്ചെ രണ്ടു മണി വരെയൊക്കെ നീണ്ടിട്ടും ഒട്ടും മടുപ്പു തോന്നിയില്ല. എന്തു വേണമെങ്കിലും പരസ്പരം പറയാവുന്ന അടുപ്പമുള്ളവരായിരുന്നു എല്ലാവരും. അതിന്റേതായ ഒരു രസം ലൊക്കേഷനിലുണ്ടായിരുന്നു. ശരിക്കും ആ സിനിമയിലെ കഥാപാത്രങ്ങളുടെ അതേ സൌഹൃദം.
ലാലിന്റെ കുടുംബവുമായും എനിക്ക് അടുപ്പമുണ്ട്. എന്റെ ഭാര്യ മെഹ്റുന്നിസയും ലാലിന്റെ ഭാര്യ സുചിത്രയും സുഹൃത്തുക്കളാണ്. അവരൊന്നിച്ച് ഇടയ്ക്ക് ഷോപ്പിങ്ങിനൊക്കെ പോകാറുമുണ്ട്.
എന്തു രഹസ്യവും തുറന്നുപറയാവുന്ന അടുപ്പം ലാലുമായി എനിക്കുണ്ട്. അദ്ദേഹവും അങ്ങനെ തന്നെയാണ് എന്നെയും കാണുന്നത്. സെറ്റില്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതു കണ്ടിട്ടു പലരുമെന്നോട് ചോദിച്ചിട്ടുണ്ട്. ''എന്താണ് റഹ്്മാന്‍, ലാലേട്ടനുമായി ഇത്ര രഹസ്യം?''
സെറ്റില്‍ വിശ്രമവേളകളിലെ ഞങ്ങളുടെ സംസാരം മിക്കപ്പോഴും രഹസ്യസ്വഭാവത്തോടെയായിരിക്കും. മുഖത്തോടു മുഖം നോക്കി ഇരുന്നുള്ള സംഭാഷണമല്ല ഞങ്ങളുടേത്. എന്റെ ചെവിയില്‍ രഹസ്യം പറയുന്നതു പോലെയാവും ലാലേട്ടന്‍ സംസാരിക്കുക. എന്റെ മറുപടി ഞാന്‍ അദ്ദേഹത്തിന്റെ കാതിലും പറയും. ഇതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും. മറ്റുള്ളളവര്‍ക്കൊന്നും മനസിലാവില്ല ഞങ്ങളുടെ സംസാരം. മോഹന്‍ലാലും റഹ്മാനുമായി ഇത്ര രഹസ്യമെന്താണ് എന്നാവും കാണുന്നവര്‍ക്ക് തോന്നുക. ഇപ്പോ ഇതു വായിക്കുന്ന നിങ്ങള്‍ക്കും തോന്നുന്നുണ്ടാവും എന്താണ് ഞങ്ങള്‍ തമ്മില്‍ പറയുന്ന രഹസ്യങ്ങളെന്ന്...
രഹസ്യമല്ലേ...അതു പരസ്യമായി പറയാനാവില്ലല്ലോ.
(തുടരും)

തയാറാക്കിയത് - എ.എസ്. ദിനേശ്. കടപ്പാട് - രാഷ്ട്രദീപിക സിനിമ

റഹ്മാന്റെ ഇമെയില്‍ വിലാസം: rahmantheactor@gmail.com

4 comments:

  1. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്നെ ഉപദേശിക്കാനോ അഭിനയപാഠങ്ങള്‍ പറഞ്ഞുതരാനോ ഒന്നും ലാല്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയൊന്നും ലാലില്‍ നിന്നു ഞാനും പ്രതീക്ഷിച്ചിരുന്നില്ല. ലാലും അന്ന് നല്ല വേഷങ്ങള്‍ ചെയ്തു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു - മോഹന്‍ലാലിനെ കുറിച്ച് നടന്‍ റഹ്മാന്‍ എഴുതുന്നു.

    ReplyDelete
  2. Nadimare engine valakkam ennavum alle...hhhhhhhhhhh

    ReplyDelete
  3. ഇന്ന് നിലമ്പൂരില്‍ പോയപ്പോള്‍ റഹ്മാന്റെ ഡാഡിയെ കണ്ടു ഒരു വിവാഹസല്‍ക്കാരത്തില്‍. വിശേഷങ്ങളൊക്കെ പറഞ്ഞറിഞ്ഞു. റോഷന്‍ ആന്‍ഡ്രൂസിന്റെ ‘കാസനോവ‘യില്‍ ലാലേട്ടനൊപ്പം നല്ലൊരു റോളില്‍ ഉണ്ടല്ലേ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...