റഹ്മാനും റഹ്മാനും


എ.ആര്‍. റഹ്മാന്‍ എന്റെ ഭാര്യസഹോദരിയുടെ ഭര്‍ത്താവായതോടെ എന്നെ തേടി നിര്‍മാതാക്കള്‍ ഒരോന്നായി വന്നുതുടങ്ങി. ആദ്യമൊന്നും എനിക്ക് സംഗതി പിടികിട്ടിയില്ല.
അങ്ങനെയൊരിക്കല്‍, ഒരു മുന്‍പരിചയവുമില്ലാത്ത നിര്‍മാതാവ് എന്നെ തേടി വീട്ടിലെത്തി.
''ഹിന്ദി സിനിമയാണ്. സാര്‍ തന്നെ നായകനാകണം.'' - അയാള്‍ അഡ്വാന്‍സ് നല്‍കാന്‍ പെട്ടിയെടുത്തു.
''നിങ്ങള്‍ ആദ്യം കഥ പറയൂ. എന്നിട്ട് ബാക്കി ആലോചിക്കാം.''
കഥ കേട്ട് എനിക്ക് യോജിക്കുന്നതെന്നു തോന്നിയാല്‍ മാത്രമേ ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കാറുള്ളു. പ്രതിഫലവും മോശമല്ലാതെ കിട്ടണമല്ലോ. അയാള്‍ കഥ പറഞ്ഞില്ല. പ്രതിഫലത്തിന്റെ കാര്യം മാത്രം പറഞ്ഞു. ഒരു വമ്പന്‍ തുക.
''സാര്‍, കഥയൊക്കെ സംവിധായകന്‍ തന്നെ വന്നു പറഞ്ഞുകൊള്ളും. സാര്‍ സമ്മതം പറഞ്ഞാല്‍ മാത്രം മതി. ഞാന്‍ അഡ്വാന്‍സ് തരാം.''
എനിക്ക് ഒരു വല്ലായ്മ തോന്നി. ഒന്നാമത്, ഞാന്‍ ഹിന്ദിയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനുമൊക്കെ അരങ്ങുവാഴുന്ന ബോളിവുഡില്‍ പോയി നായകവേഷം കെട്ടുന്നത് ശരിയാകുമോ? എന്തിനാണു വെറുതെ.... ? എങ്കിലും ഇങ്ങനെയൊരു ഒാഫര്‍ വന്നിട്ട് നിരസിക്കുന്നതെങ്ങനെ?
ആരാണ് സംവിധായകന്‍? - ഞാന്‍ ചോദിച്ചു.
''സാര്‍, അത് ആരെ വേണമെങ്കിലും വയ്ക്കാം.'' യാഷ് ചോപ്ര മുതല്‍ രാംഗോപാല്‍ വര്‍മ വരെയുള്ളളരുടെ പേരുകള്‍ അയാള്‍ പറഞ്ഞു. കഥ കേള്‍ക്കാതെ തീരുമാനം പറയാനാവില്ലെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. തിരക്കഥാകൃത്തുമായി വന്ന് കഥ പറയൂ. നന്നെന്നു തോന്നിയാല്‍ സമ്മതിക്കാം.
'സാര്‍ കഥയൊന്നും പ്രശ്നമല്ല. എങ്ങനെ വേണമെങ്കിലും മാറ്റാം. നല്ല ഫാസ്റ്റാണ് പടം. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍. പാട്ടുകളെല്ലാം സൂപ്പര്‍.''
''ആരാണ് സംഗീത സംവിധായകന്‍?''
''എ.ആര്‍. റഹ്മാന്‍'' - മറുപടി ഉടന്‍ വന്നു.
കഥയും പശ്ചാത്തലവുമൊക്കെ കേട്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ എ.ആര്‍. റഹ്മാന്‍ സംഗീതം ചെയ്യാറുള്ളു. അപ്പോള്‍ സംഭവം മോശമാകാനിടയില്ല. റഹ്മാനാണെങ്കില്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നിട്ടേയുള്ളു. ഒന്നിച്ച് ഒരു പടം. അതു കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.
''ശരി, ആലോചിക്കാം.'' ഞാന്‍ പാതി സമ്മതം മൂളി. അയാള്‍ വലിയൊരു തുക അഡ്വാന്‍സായി തന്ന് കഥയുമായി വരാമെന്നു പറഞ്ഞു പോയി.
ഒരാഴ്ചയോളം പിന്നെ അയാളെ കണ്ടില്ല. അയാള്‍ ഷൂട്ടിങ്ങിനു പറഞ്ഞ തീയതികളില്‍ ഒരു തമിഴ് പടത്തിന്റെ ഒാഫര്‍ വന്നു. വിളിച്ചുചോദിക്കാന്‍ നമ്പര്‍ പോലും കയ്യിലില്ല. വാക്കും കൊടുത്ത് അഡ്വാന്‍സും വാങ്ങിയ ശേഷം മറ്റൊരു പടത്തിനു ഡേറ്റ് കൊടുക്കുന്നതെങ്ങനെ? തമിഴ് പടം വേണ്ടെന്നു വച്ചു.
രണ്ടാഴ്ച തികയാറായപ്പോള്‍, ഞാനന്ന് അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ അയാള്‍ വന്നു. കൂടെ രണ്ടുമൂന്നു ഹിന്ദിക്കാര്‍ വേറെയുമുണ്ട്. തിരക്കഥാകൃത്തിനെയും പരിചയപ്പെടുത്തി. അയാള്‍ ആരെയും മോഹിപ്പിക്കുന്ന വിധത്തില്‍ കഥയുടെ പ്ളോട്ട് പറഞ്ഞു. മനീഷാ കൊയ്റാളയാവും നായിക. സംവിധായകന്റെ പേരും പറഞ്ഞു. ഹിന്ദിയിലെ ഒരു നമ്പര്‍ വണ്‍ ഡയറക്ടര്‍.
ഒടുവില്‍, അവര്‍ പോകാനിറങ്ങി. നിര്‍മാതാവ് മറ്റുള്ളവരെ മാറ്റിനിര്‍ത്തി എന്റെയടുത്തു വന്നു രഹസ്യമായി പറഞ്ഞു.
'സാര്‍, ഒരു സഹായം വേണം. എ.ആര്‍. റഹ്മാന്‍സാറുമായി ഒന്നു സംസാരിക്കണം. അദ്ദേഹം പാട്ട് ഇതുവരെ തീര്‍ത്തുതന്നിട്ടില്ല.''
''പാട്ടുകള്‍ സൂപ്പറാണെന്ന് നിങ്ങള്‍ പറഞ്ഞിരുന്നല്ലോ?''
''എ.ആര്‍. സാര്‍ ചെയ്താല്‍ പാട്ട് സൂപ്പറായിരിക്കും സാര്‍.''
പാട്ട് ചെയ്യാമെന്ന് ഏറ്റാല്‍ അത് കൃത്യമായി ചെയ്യുന്ന കാര്യത്തില്‍ റഹ്മാന്‍ വീഴ്ച വരുത്താറില്ല. ഒരു സിനിയ്ക്കു പാട്ടു ചെയ്യുമ്പോള്‍ അതില്‍ തന്നെയാവും ശ്രദ്ധ. മറ്റൊന്നിലും ഇടപെടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പാട്ട് ചെയ്തു തീര്‍ത്തു കൊടുത്തശേഷമാവും സംവിധായകര്‍ ഷൂട്ടിങ് ഡേറ്റ് പോലും തീരുമാനിക്കുക.
''അദ്ദേഹം പാട്ട് ചെയ്തു തരാമെന്നു സമ്മതിച്ചിരുന്നോ?'' - ഞാന്‍ ചോദിച്ചു.
''പറഞ്ഞു സാര്‍. രണ്ടു വര്‍ഷം കഴിഞ്ഞ് ചെയ്തു തരാമെന്നാണു പറഞ്ഞത്. സാറൊന്നു പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ.. ..''
എനിക്ക് കാര്യം പിടികിട്ടി. സാധാരണ ഒഴിവാക്കേണ്ടവരാണെങ്കില്‍ എ.ആര്‍. റഹ്മാന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ആലോചിക്കാം എന്നാണ് പറയുക. അത് ഒരു തരത്തിലും കള്ളവുമല്ല. രണ്ട് വര്‍ഷത്തേക്ക് സിനിമകള്‍ ഏറ്റിട്ടുണ്ടാവും അദ്ദേഹം. അതുകഴിഞ്ഞ് ആലോചിക്കാം എന്നാവും പറഞ്ഞിട്ടുണ്ടാവുക. കഥ പോലും കേട്ടു കാണില്ല.
നിര്‍മാതാവ് എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയാണ്. പറയാം, ശരിയാക്കി തരാം എന്ന മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നത്.
''ബുദ്ധിമുട്ടാണ്. ഞാന്‍ പറയില്ല. പറഞ്ഞാല്‍ തന്നെ അദ്ദേഹം ചെയ്യുമെന്നും തോന്നുന്നില്ല.'' ഞാന്‍ അല്‍പം കടുപ്പിച്ചു തന്നെ പറഞ്ഞു.
''സാറിന്റെ ഭാര്യയുടെ സഹോദരിയോടു പറഞ്ഞാല്‍, അവര്‍ പറഞ്ഞ്..''
അവിടെ വച്ചു തന്നെ അഡ്വാന്‍സ് തന്ന തുക തിരിച്ചുംകൊടുത്തു.
അത് ആദ്യ അനുഭവമായിരുന്നു. പിന്നീട് ഇത്തരം നിര്‍മാതാക്കള്‍ നിരവധിയെത്തി. പരിചയമുള്ളവരും ഇല്ലാത്തവരും. എല്ലാവര്‍ക്കും വേണ്ടത് 'എ.ആര്‍. റഹ്മാന്‍' എന്ന വിലപിടിപ്പുള്ള സംഗീതസംവിധായകനെയാണ്. നായകനും കഥയുമൊന്നും അവര്‍ക്കു പ്രശ്നമില്ല.
ഒരിക്കല്‍ പോലും ഞാന്‍ റഹ്മാനോട് എന്റെയൊരു പടത്തിനു സംഗീതം ചെയ്തു തരണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. സൂരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'സംഗമം' എന്ന ചിത്രത്തില്‍ മാത്രമാണ് ഇതുവരെ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ ഞാന്‍ ചുവടുവച്ചിട്ടുള്ളത്. സംഗീതപ്രാധാന്യമുള്ള ആ ചിത്രതക്തിന്റെ കഥ കേട്ട് സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ നിരവധിയുണ്ടായിയിരുന്നു ആ ചിത്രത്തില്‍. പടം പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെന്നു മാത്രം.
എ.ആര്‍. റഹ്മാന്‍ എന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണ് എന്നതു കൊണ്ടു മാത്രം എന്നെത്തേടി നിരവധി ചിത്രങ്ങളുടെ ഒാഫറുകളാണ് വന്നത്. എ.ആറിനോടു ശുപാര്‍ശ ചെയ്ത് പാട്ടു വാങ്ങി ആ പടത്തില്‍ അഭിനയിക്കാന്‍ എന്നെ കിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നിനു പിറകെ ഒന്നായി എനിക്ക് അഭിനയിച്ചുകൊണ്ടേയിരിക്കാമായിരുന്നു. മറ്റൊരാളുടെ കഴിവ് വച്ച് എനിക്ക് താരമാകണ്ട. എന്റെ സ്വന്തം കഴിവുകൊണ്ടാണ് ഞാന്‍ ഇത്രയുമൊക്കെ ആയത്. ഇനിയും അങ്ങനെത്തന്നെ മതി.

വിവാഹത്തെക്കുറിച്ച് റഹ്മാന്‍


എന്റെ ജീവിതനായിക

റഹ്മാന്‍

മദിരാശി നഗരത്തില്‍ വച്ച് ഞാന്‍ അവിചാരിതമായി കണ്ടുമുട്ടിയ സുന്ദരിയുടെ വിശദാംശങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സുഹൃത്ത് ഈസാ എന്നെ അറിയിച്ചു. പേര് മെഹ്റുന്നിസ. തമിഴ്നാട്ടിലെ പ്രശസ്തമായ ഹാജി മൂസ ടെക്സ്റ്റൈല്‍സിന്റെ ഉടമകളായ കുടുംബം. പിതാവിന്റെ പേര് അബ്ദുള്‍ സത്താര്‍. രണ്ടാമത്തെ മകള്‍.

ഞാന്‍ എന്റെ ഉമ്മയോടു വിവരം പറഞ്ഞു. എനിക്കുവേണ്ടി പെണ്ണ് അന്വേഷിച്ച് നടന്ന ഉമ്മയ്ക്കും സന്തോഷമായി. 'പോയി കാണ്. എന്നിട്ട് തീരുമാനിക്കാം' - ഉമ്മ പറഞ്ഞു. സുഹൃത്ത് ഈസായുടെ ഉമ്മ അപ്പോഴേക്കും അവരുടെ വീട്ടിലേക്ക് വിളിച്ചു കാര്യം പറഞ്ഞിരുന്നു.

ഞാനന്ന് തമിഴില്‍ തിരക്കുള്ള താരമാണ്. പുതു പുതു അര്‍ഥങ്ങള്‍, പുരിയാതെ പുതിര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്ന സമയം. തിരക്കിനിടയില്‍ സമയം കണ്ടെത്തി സുഹൃത്തിനൊപ്പം ഞാന്‍ അവരുടെ വീട്ടിലെത്തി.

മദിരാശി നഗരത്തില്‍ വച്ച് ഞാന്‍ കണ്ടുമുട്ടിയ, പര്‍ദയണിഞ്ഞ ആ മൂന്നു സുന്ദരികളും അവിടെയുണ്ടായിരുന്നു. മൂത്തവള്‍ സൈറ (സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ ഭാര്യ) മെഹ്റുനിസ, സൈദ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍.

തമിഴ് മുസ്ലിമുകളാണ് അവര്‍ എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, എന്റെ പ്രതീക്ഷ തെറ്റി. അവര്‍ കച്ച് ഭാഷ സംസാരിക്കുന്നവരായിരുന്നു. ഉത്തരേന്ത്യക്കാര്‍. എന്റെ സിനിമകളൊക്കെ കണ്ടിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. ഒന്നോ രണ്ടോ സിനിമ കണ്ട കാര്യം മെഹ്റു പറഞ്ഞു.
മെഹ്റുന്നിസയ്ക്ക് അന്ന് 18 വയസാണ് പ്രായം. പ്ളസ് ടു പഠനം കഴിഞ്ഞ് സ്റ്റിച്ചിങ് ക്ളാസിലോ മറ്റോ പോകുകയായിരുന്നു അവളന്ന്.

മൂത്ത ചേച്ചി നില്‍ക്കുമ്പോള്‍ ഇളയവളുടെ വിവാഹം എങ്ങനെ നടത്തുമെന്നത് അവരെ അലട്ടിയിരുന്നു. എനിക്കും ഒരു പ്രയാസം തോന്നി. കാത്തിരിക്കാന്‍ ഞാന്‍ തയാറുമായിരുന്നു. അവളുടെ ഉപ്പ അന്ന് വിദേശത്തായിയിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോള്‍ അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിച്ചു. വിവാഹത്തിന് അങ്ങനെ പച്ചക്കൊടിയായി.

മെഹ്റുവിന്റെ ഉപ്പ വിദേശത്തേക്കു മടങ്ങും മുന്‍പ് നിക്കാഹ് നടത്തണം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മാര്‍ച്ച് 28 ന് എന്‍ഗെജ്മെന്റ്. ഏപ്രില്‍ രണ്ടിന് കല്യാണം. ആരെയും വിളിക്കാനുള്ള സമയമില്ല. ഞങ്ങളുടെ രണ്ട് വീട്ടുകാരും പിന്നെ, സുഹൃത്ത് ഈസായുടെ വീട്ടുകാരും മാത്രം നിക്കാഹില്‍ പങ്കെടുത്തു. ആരുമറിയാതെ ഒരു രഹസ്യ വിവാഹം. സിനിമയിലെ അടുത്ത സുഹൃത്തുക്കളോ പത്രക്കാരോ പോലുമറിഞ്ഞില്ല.

എല്ലാവരെയും അറിയിച്ച് വിവാഹം നടത്തണം. അതിനുള്ള തീയതി കുറിക്കപ്പെട്ടു. സെപ്റ്റംബര്‍ 12. മാധ്യമങ്ങളില്‍ വാര്‍ത്തയായി. 'റഹ്മാന്‍ വിവാഹിതനാകുന്നു.' അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിരുന്നു എന്നതാണ് രസകരം.

നാലാളെ അറിയിച്ചു കൊണ്ട് നടത്തിയ സെപ്റ്റംബര്‍ 12 ന് നടത്തിയ 'വിവാഹ'ത്തിന്റെ സമയത്തും ഈ ആശയക്കുഴപ്പമുണ്ടായിരുന്നു. തമിഴ് മാധ്യമങ്ങള്‍ എന്നെ ബന്ധപ്പെട്ടു. അവര്‍ക്ക് റിസപ്ഷന്റെ ചിത്രങ്ങള്‍ മാത്രം പോരാ. നിക്കാഹിന്റെയും പടങ്ങള്‍ വേണം.

'അയ്യോ, നിക്കാഹ് ഇന്നല്െ രാവിലെ നടത്തിപ്പോയല്ലോ' എന്നു പറഞ്ഞ് ഒഴിഞ്ഞു.

റിസപ്ഷന്റെ അന്ന് രാവിലെയാവും നിക്കാഹ് എന്നാണ് പലരും കരുതിയിരുന്നത്. നിക്കാഹില്‍ കൂടി പങ്കെടുക്കാനായി പല സുഹൃത്തുക്കളും ബന്ധുക്കളും തലേന്നു തന്നെയെത്തി. അവരോട് പറഞ്ഞു: 'നിക്കാഹ് ഇന്നലെ രാവിലെയങ്ങ് നടത്തി. നാളെ റിസപ്ഷന്‍ മാത്രമേയുള്ളു.'

12ന് എത്തിയവരോട് 11നായിരുന്നു നിക്കാഹ് എന്നും 11 എത്തിയവരോട് 10നായിരുന്നു നിക്കാഹെന്നും പറഞ്ഞു. കൃത്യം ഒരു മാസം മുന്‍പ് നിക്കാഹ് കഴിഞ്ഞ കാര്യം അവരോടു പറയാന്‍ പറ്റില്ലല്ലോ.

വിവാഹത്തിന് തമിഴ്, തെലുങ്ക്, മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വന്നു. ആര്‍ഭാടമായി തന്നെ ചടങ്ങുകള്‍ നടന്നു. സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ ഉമ്മയും സഹോദരിയും റിസപ്ഷനു വന്നിരുന്നു. അവിടെ വച്ചാണ് അവര്‍ മെഹ്റുന്നിസയുടെ മൂത്ത ചേച്ചി സൈറയെ കാണുന്നത്. എ.ആറിനു വേണ്ടി സൈറയെ ആലോചിച്ചു തുടങ്ങുന്നത് അന്നാണ്.

മെഹ്റുവിന്റെയും സൈറയുടെയും വീടിനോടു തൊട്ടുചേര്‍ന്ന് ഒരു ദര്‍ഗയുണ്ട്. എ.ആര്‍. റഹ്മാന്‍ അവിടെ സ്ഥിരമായി പ്രാര്‍ഥിക്കാനെത്തുമായിരുന്നു. എ.ആര്‍. വലിയ ഭക്തനാണ് പ്രാര്‍ഥനയ്ക്കു വേണ്ടി എപ്പോഴും സമയം മാറ്റിവയ്ക്കുന്ന ആള്‍. ഒരിക്കല്‍ ഈ ദര്‍ഗയിലെത്തിയപ്പോള്‍ എ.ആര്‍. റഹ്മാന്‍ സൈറയെ കണ്ടു.

വൈകാതെ, എ.ആറിന്റെ വീട്ടുകാരുടെ വിവാഹാഭ്യര്‍ഥന എത്തി. എന്റെ വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞിരുന്നു അപ്പോള്‍. ഏതോ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാനന്ന് ശ്രീലങ്കയിലായിരുന്നു. ഞാന്‍ കൂടി ചെന്നിട്ട് തീരുമാനിക്കാമെന്നാണ് സൈറയുടെ ഉപ്പ പറഞ്ഞത്. എന്നെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. 'തീരുമാനിക്കാനൊന്നുമില്ല. നല്ല ആലോചനയാണ്. ഞാന്‍ വരാന്‍ കാത്തിരിക്കേണ്ട. വിവാഹം ഉറപ്പിച്ചോളൂ' - ഞാന്‍ പറഞ്ഞു.

എ.ആര്‍. റഹ്മാന്‍ അപ്പോഴേക്കും ഇന്ത്യന്‍ മുഴുവന്‍ അറിയപ്പെടുന്ന സംഗീതസംവിധായകനായി മാറിക്കഴിഞ്ഞിരുന്നു. റോജയും ജെന്റില്‍മാനും അടക്കം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇന്ത്യ മുഴുവന്‍ ഏറ്റുപാടുന്ന സമയം. ഞാന്‍ തിരിച്ചെത്തിയതോടെ വിവാഹം ഒൌദ്യോഗികമായി നിശ്ചയിക്കപ്പെട്ടു. അങ്ങനെ ചേച്ചിക്കും അനുജത്തിക്കും ഒരോ 'റഹ്മാന്‍'മാരെ കിട്ടി.

മൂന്നാമത്തെവള്‍ സൈദക്ക് വിവാഹം ആലോചിച്ച സമയത്ത് ഞങ്ങള്‍ മറ്റൊരു റഹ്മാനെ കിട്ടുമോ എന്നു വെറുതെ തിരഞ്ഞു. അങ്ങനെയെങ്കില്‍ ആ കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരോ റഹ്മാനെ കിട്ടുമായിരുന്നു. പക്ഷേ, റഹ്മാന്‍ എന്ന പേരുള്ളവരുടെ ആലോചനകളൊന്നും ഒത്തുവന്നില്ല. കണ്ണൂര്‍ക്കാരന്‍ സുഹൈല്‍ എന്ന ദുബായ് ബിസിനസുകാരനാണ് ഒടുവില്‍ സൈദയെ നിക്കാഹ് ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം.

എ.ആര്‍. റഹ്മാന്‍ വിവാഹം ചെയ്തതു മൂത്ത പെണ്ണിനെയാണെങ്കിലും ആദ്യം വിവാഹം ചെയ്തതു കൊണ്ട് കുടുംബത്തിലെ മൂത്ത മരുമകന്റെ സ്ഥാനം എനിക്കാണ് ഇപ്പോഴും. മെഹ്റുന്നിസയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ എ.ആര്‍. റഹ്മാന് എന്റെ ജ്യേഷ്ഠന്റെ സ്ഥാനമാണ് വരേണ്ടത്. പക്ഷേ, പ്രായം കൊണ്ടും വിവാഹത്തിലെ മൂപ്പുകൊണ്ടും ഞാനാണ് എ.ആറിന്റെ ജ്യേഷ്ഠന്‍. ഞങ്ങള്‍ തമ്മിലുള്ള ബന്ധവും ഏതാണ്ട് അങ്ങനെ തന്നെയാണ്.

(തുടരും)
കടപ്പാട് - രാഷ്ട്രദിപിക സിനിമ. തയാറാക്കിയത് - എ.എസ്. ദിനേശ്

കോളജിലെ പ്രണയകഥ റഹ്മാന്‍ എഴുതുന്നു

പര്‍ദയണിഞ്ഞ സുന്ദരി

റഹ്മാന്‍

നിലമ്പൂരിലെ എന്റെ കുടുംബവീട്ടില്‍ ഇരുന്നാണ് ഞാനിത് എഴുതുന്നത്. ഏറെ നാളുകള്‍ കൂടി രണ്ടു ദിവസം നാട്ടിലെത്തിയതാണ്. ഉപ്പയും ഉമ്മയും ഇവിടെയാണുള്ളത്. ഞാനും കുടുംബവും ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ വല്ലപ്പോഴും മാത്രമേ വീട്ടിലേക്ക് വരാറുള്ളു. ഉപ്പയും ഉമ്മയും ഇടയ്ക്ക് ചെന്നൈയില്‍ വരാറുണ്ട്. അതുകൊണ്ടുതന്നെ, ഇങ്ങോട്ട് ഞാന്‍ അധികം വരാറില്ല.
നിലമ്പൂര്‍ എന്റെ ജന്മനാടാണ് എന്നു പറയുക വയ്യ. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ അബുദാബിയിലായിരുന്നു. എന്റെ മാതാപിതാക്കള്‍ രണ്ടു പേരും അന്ന് അബുദാബിയിലാണ് ജോലി ചെയ്തിരുന്നത്. ഊട്ടിയിലെ റെക്സ് സ്കൂളില്‍ ചേരുന്നതിനു തൊട്ടുമുന്‍പാണ് ഞാന്‍ നിലമ്പൂരെത്തുന്നത്. കുറച്ചുനാള്‍ ഇവിടെ കഴിഞ്ഞശേഷം ഊട്ടിയിലേക്ക് പോയി. പിന്നെ അവിടെ നിന്ന് വല്ലപ്പോഴും അവധിക്കാലത്ത് നിലമ്പൂര്‍ വന്നാലായി.
എന്റെ സൌഹൃദങ്ങളിലേറെയും ഊട്ടിയില്‍ നിന്നു കിട്ടിയതാണ്. അന്ന് നല്ലൊരു സംഘം മലയാളി കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഇന്നും ദൃഢമായി തുടരുന്ന നല്ല സൌഹൃദങ്ങളായി അവര്‍ എന്റെ കൂടെയുണ്ട്.
എല്ലാ വര്‍ഷവും ഞങ്ങള്‍ ഒത്തുചേരാറുണ്ട്. കഴിഞ്ഞ ദിവസം മൈസൂരില്‍ വച്ചായിരുന്നു ഞങ്ങളുടെ അവസാന സംഘച്ചേരല്‍. നിലമ്പൂര്‍ക്ക് പോരേണ്ടി വന്നതു കൊണ്ട് എനിക്ക് അതില്‍ പങ്കെടുക്കാനാവാതെ പോയി. കഴിഞ്ഞ വര്‍ഷവും ഞാന്‍ ആ സൌഹൃദസംഗമം മിസ് ചെയ്തു. അന്ന് എബ്രഹാം ലിങ്കണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു ഞാന്‍.
പക്ഷേ, പറ്റുമ്പോഴൊക്കെ ഞാന്‍ ഞങ്ങളുടെ കൂട്ടായ്മയ്ക്കു പോകാറുണ്ട്. പഴയ സുഹൃത്തുക്കളെ കാണുന്നതും അവരുമൊത്തു പഴയ വീരകഥകള്‍ പറഞ്ഞിരിക്കുന്നതും എനിക്കു വലിയ ഇഷ്ടമാണ്.
അന്ന് സ്കൂളില്‍ നിന്നു പിരിഞ്ഞശേഷം കൃത്യമായി എല്ലാ ദിവസവും എന്നെ വിളിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളുണ്ട്. ചങ്ങനാശേരി വാണിയപ്പുരയ്ക്കല്‍ ജ്വല്ലറിയുടെ ഉടമയായ അനിലാണ് അതിലൊരാള്‍. അഫ്സല്‍, ജയന്ത് അങ്ങനെ സുഹൃത്തുക്കള്‍ ഒരുപാടു പേര്‍ വേറെയുമുണ്ട്.
'കൂടെവിടെ'യില്‍ അഭിനയിക്കുന്നത് എന്റെ സ്കൂള്‍ ജീവിതത്തിന്റെ അവസാന സമയത്താണ്. സിനിമയില്‍ അറിയപ്പെട്ടു തുടങ്ങിയതോടെയാണ് കോളജ് ജീവിതം ആരംഭിക്കുന്നത്. മലപ്പുറത്തെ മമ്പാട് എംഇഎസ് കോളജിലായിരുന്നു എന്റെ പഠനം.
കോളജ് ജീവിതം അടിച്ചുപൊളിച്ചു എന്നൊക്കെ പറയാന്‍ എനിക്കു പറ്റില്ല. കാരണം, അന്ന് വല്ലപ്പോഴും മാത്രം കോളജിലെത്തിയിരുന്ന വിദ്യാര്‍ഥിയായിരുന്നു ഞാന്‍. സിനിമയില്‍ തിരക്കേറി തുടങ്ങിയതോടെ വളരെ അപൂര്‍വമായി മാത്രമേ കോളജില്‍ പോയിരുന്നുള്ളു. പ്രിന്‍സിപ്പലും അധ്യാപകരുമൊക്കെ ഒരു പ്രത്യേക പരി•ണന എനിക്കു തന്നിരുന്നു.
കോളജില്‍ എനിക്ക് അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. ആരാധകരായിരുന്നു ഏറെയും. വിദ്യാര്‍ഥി സംഘടനകള്‍ എന്നെ അവരുടെ കൂടെ കൂട്ടാന്‍ ഏറെ നിര്‍ബന്ധിക്കുമായിരുന്നു. ഊട്ടിയിലൊക്കെ പഠിച്ചതു കൊണ്ട് എനിക്ക് നമ്മുടെ നാട്ടിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെപ്പറ്റിയൊന്നും അന്ന് അറിവുണ്ടായിരുന്നില്ല. രാഷ്ട്രീയമില്ലാത്ത ഒരു സ്വതന്ത്ര വിദ്യാര്‍ഥി സംഘടന നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ഒടുവില്‍ സമ്മതം മൂളി. അങ്ങനെ അവരുടെ ആര്‍ട്സ് ക്ളബ് സെക്രട്ടറി സ്ഥനാര്‍ഥിയായി ഞാന്‍ മല്‍സരത്തിനിറങ്ങി. ഒന്നോ രണ്ടോ തവണ മാത്രമേ ഞാന്‍ പ്രചാരണത്തിനു പോലും പോയുള്ളു. 'കളിയില്‍ അല്‍പം കാര്യം' എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു ഞാനന്ന്. തിരഞ്ഞെടുപ്പ് നടന്നപ്പോഴൊന്നും ഞാനില്ലായിരുന്നു.
ഒരു സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. ആ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചോ, തോറ്റോ എന്നു പോലും എനിക്കിന്ന്് ഒാര്‍മയില്ല. തോറ്റു കാണാനാണ് സാധ്യത.
പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൂട്ടുകാര്‍ നിര്‍ബന്ധിച്ചു കൊണ്ടുപോയ സംഭവം എനിക്ക് മറക്കാനാവില്ല. ക്ളാസ് റൂമുകള്‍ക്കു മുന്‍പിലുള്ള വരാന്തയിലൂടെ വലിയൊരു സംഘത്തിനൊപ്പം പോകുമ്പോഴാണ് ഞാനവളെ കാണുന്നത്. വെള്ളാരംകണ്ണുകളുള്ള ഒരു കൊച്ചുസുന്ദരി. ഖദീജയെന്നായിരുന്നു അവളുടെ പേര്.
ആ കണ്ണുകള്‍ എന്നെ പിടിച്ചുവലിച്ചടിപ്പിക്കുന്നതു പോലെ തോന്നി. പിന്നീട് ആ ക്ളാസ് മുറിയില്‍ വോട്ടഭ്യര്‍ഥിക്കുന്നവര്‍ക്കൊപ്പം ഞാനും പോയി. അവളെത്തന്നെ ഞാന്‍ നോക്കി നിന്നു. അവളെന്നെയും.
പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടു. ഞാന്‍ ഫസ്റ്റ് ഗ്രൂപ്പായിരുന്നു. അവള്‍ സെക്കന്‍ഡ് ഗ്രൂപ്പും. സിനിമയിലെ തിരക്കുകളില്‍ പെട്ട് കോളജില്‍ വരാനാവാതെ പോയതുകൊണ്ടാവും ഞങ്ങള്‍ക്ക് അധികം അടുക്കാന്‍ കഴിയാതെ പോയി.
വര്‍ഷങ്ങള്‍ക്കു ശേഷം, ഭദ്രന്റെ പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍, എനിക്ക് ഈ പഴയ കോളജ് സുന്ദരിയെ ഒാര്‍മവന്നു. അന്നത്തെ എന്റെ വോട്ടഭ്യര്‍ഥനയുടെ തനിയാവര്‍ത്തനം ഈ ചിത്രത്തിലുണ്ടായിരുന്നു. 'പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലിനീ..' എന്ന പാട്ട് തുടങ്ങുന്നത് എന്റെ ഈ പഴയ ഒാര്‍മകളില്‍ നിന്നായിരുന്നു. ശരിക്കും ജീവിതത്തിലെ പോലെ തന്നെ.
എന്റെ ഭാര്യ മെഹ്റുന്നിസയെ ഞാന്‍ കണ്ടുമുട്ടുന്നതും വളരെ യാദൃശ്ചികമായാണ്. തമിഴില്‍ എന്റെ പ്രതാപകാലമായിരുന്നു അത്. സിനിമയെക്കുറിച്ചല്ലാതെ കുടുംബജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചുതുടങ്ങിയിരുന്നുമില്ല. പക്ഷേ, എന്റെ സഹോദരിയുടെ വിവാഹം കൂടി കഴിഞ്ഞതോടെ വീട്ടുകാരും സുഹൃത്തുക്കളും എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. അവര്‍ പല ആലോചനകളും കൊണ്ടുവന്നു. ഒരോരോ കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ എല്ലാം തട്ടിക്കളഞ്ഞുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ചെന്നൈയില്‍ വച്ച് ഒരു ചടങ്ങിനിടെ വളരെ അവിചാരിതമായി ഞാന്‍ ഒരു കുടുംബത്തെക്കണ്ടു. പര്‍ദയണിഞ്ഞ മൂന്നു സുന്ദരികളുടെ കുടുംബം. അവരില്‍ ഒരാളില്‍ എന്റെ കണ്ണുകളുടക്കി.
ചെന്നൈ നഗരത്തില്‍ സാധാരണ ജീന്‍സിട്ട മോഡേണ്‍ വേഷധാരികളായ പെണ്‍കുട്ടികളെ മാത്രമേ കാണാറുള്ളു. വേഷം മോഡേണാണെങ്കിലും പര്‍ദ അണിഞ്ഞ് നില്‍ക്കുന്ന ആ പെണ്‍ക്കുട്ടിയെ ഒറ്റനോട്ടത്തില്‍ എനിക്കിഷ്ടമായി. കാര്യം ഞാന്‍ അപ്പോള്‍ തന്നെ എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഈസായോടു പറഞ്ഞു. എന്നെ പെണ്ണുകെട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരില്‍ ഒരാളായിരുന്നു അവനും.
'ഞാനൊന്നു നോക്കട്ടെ. വഴിയുണ്ടാക്കാം.' അവന്‍ പറഞ്ഞു. ഈസ അവന്റെ അമ്മയോടു കാര്യം പറഞ്ഞു. അവര്‍ അന്വേഷിച്ച് പര്‍ദാക്കാരി പെണ്‍ക്കുട്ടികളുടെ വീട് കണ്ടെത്തി.
(തുടരും)

അമലയെക്കുറിച്ച് റഹ്മാന്‍

നല്ല ഭക്ഷണം, നല്ല കൂട്ടുകാരി

റഹ്മാന്‍

ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടതെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുതെന്നും പറയാറുണ്ട്. പക്ഷേ, ജീവിക്കുന്ന കാലത്ത് ആസ്വദിച്ചു തന്നെ ഭക്ഷണം കഴിക്കണം എന്ന ചിന്താഗതിക്കാരനാണു ഞാന്‍.
ആഹാരത്തിന്റെ കാര്യത്തില്‍ എനിക്കു ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്. കഴിക്കുമ്പോള്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കണം. വെറുതെ എന്തെങ്കിലും തിന്ന് വിശപ്പടക്കുന്നതില്‍ കാര്യമില്ല. ഭക്ഷണം വയറിന്റെ മാത്രമല്ല മനസിന്റെ കൂടി വിശപ്പടക്കുന്നതാവണം. വയറു നിറഞ്ഞു എന്നല്ല തൃപ്തിയായി എന്നാണ് ഭക്ഷണം കഴിച്ചുകഴിഞ്ഞു പറയേണ്ടത്.
സിനിമാസെറ്റുകളില്‍ മറ്റൊന്നിനും വേണ്ടി ഞാന്‍ വാശിപിടിക്കാറില്ല. മുന്തിയ ഇനം കാറോ വിലകൂടിയ ഹോട്ടല്‍മുറികളോ വേണമെന്നില്ല. പക്ഷേ, വിശപ്പടക്കാന്‍ കിട്ടുന്ന ഭക്ഷണം രുചിയുള്ളതായിരിക്കണമെന്ന് എനിക്ക് ആ•ഹമുണ്ട്.
സിനിമയിലെ എന്റെ പല സൌഹൃദങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കെ.പി. ഉമ്മര്‍ക്ക എനിക്കു വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു എത്തിക്കുമായിരുന്ന ഭക്ഷണത്തിന്റെ രുചി ഒരിക്കലും നാവില്‍ നിന്നു പോകില്ല. ശിവാജി ഗണേശന്‍ സാര്‍ നിര്‍ബന്ധപൂര്‍വം കഴിപ്പിച്ച ബിരിയാണിയുടെ രുചിയും ഇപ്പോഴും നാവിലുണ്ട്.
മലയാളത്തില്‍ സജീവമായിരുന്ന കാലത്ത്, കോഴിക്കോട് പോലുള്ള സ്ഥലങ്ങളില്‍ ഷൂട്ടിങ്ങിനു പോകുമ്പോള്‍ നാട്ടുകാര്‍ നല്ല ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നു സമ്മാനിക്കുമായിരുന്നു. ഒരേ ദിവസം തന്നെ പലര്‍ ഭക്ഷണവുമായി വന്നിട്ടുണ്ട്. എല്ലാവരുടെയും പൊതിയില്‍ നിന്ന് അല്‍പാല്‍പം എടുത്തു കഴിക്കും. ആ ബിരിയാണിയില്‍ ഇറച്ചിയെക്കാളും മസാലകളെക്കാളും കൂടുതല്‍ ചേര്‍ത്തിരിക്കുന്നത് സ്നേഹമായിരിക്കും. അപ്പോള്‍ അതിനു രുചി കൂടും.
മലയാള സിനിമയിലെ എന്റെ ആദ്യകാലനായികമാരായ ശോഭന, രോഹിണി, നദിയാ മൊയ്തു തുടങ്ങിയവരുമായുള്ള സൌഹൃദത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയിരുന്നല്ലോ. ശോഭനയ്ക്കും നദിയയ്ക്കുമൊപ്പം ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് നല്ല ഭക്ഷണം തേടി കറങ്ങാന്‍ പോകുമായിരുന്ന കഥയും ഞാന്‍ പറഞ്ഞു. പക്ഷേ, തമിഴില്‍ നിന്നെനിക്കു കിട്ടിയ കൂട്ടുകാരിയായിരുന്നു ഭക്ഷണക്കാര്യത്തില്‍ ശരിക്കും എന്റെ ജോഡി - അമല.
എന്റെ ഏറ്റവും അടുത്ത സിനിമാസുഹൃത്തുക്കളിലൊരാളായിരുന്നു അമല. ഭക്ഷണം തന്നെയായിരുന്നു ഞങ്ങളുടെ സൌഹൃദത്തെ രൂപപ്പെടുത്തിയെടുത്തതിലെ പ്രധാന ഘടകം.
എന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിലെ നായികയായിരുന്നു അമല. ശക്തി, കണ്ണന്‍ എന്നീ രണ്ടു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ 'കണ്ണേ കണ്ണേമുതേ' ആയിരുന്നു അമലയ്ക്കൊപ്പം ഞാനഭിനയിച്ച ആ ചിത്രം. അമലയുടെയും രണ്ടാമത്തെ ചിത്രമായിരുന്നു അത്.
'കണ്ണേ കണ്ണേമുതേ'യുടെ സെറ്റില്‍വച്ചാണ് ഞാന്‍ ആദ്യമായി അമലയെ പരിചയപ്പെടുന്നത്. അമലയുടെ യഥാര്‍ഥ പേര് അമല മുഖര്‍ജി എന്നായിരുന്നു. ബംഗാളിയായിരുന്നു അച്ഛന്‍. അമ്മ ഐറിഷ്കാരിയും. ജനിച്ചതു ബംഗാളിലാണെങ്കിലും അവള്‍ വളര്‍ന്നത്, മദിരാശിയിലായിരുന്നു. അവിടെ കലാക്ഷേത്രയില്‍ ഭരതനാട്യ പഠനവും അധ്യാപനവുമൊക്കെയായി കഴിയുന്ന സമയത്താണ് അമല സിനിമയിലേക്ക് എത്തുന്നത്. ടി. രാജേന്ദ്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്തുവച്ച അമലയ്ക്ക് ആദ്യ ചിത്രം തന്നെ ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.
പരിചയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഭക്ഷണത്തോടുള്ള എന്റെ പ്രിയമായിരുന്നു ആ ബന്ധത്തെ വളരെ വേഗം വളര്‍ത്തിയതെന്നു പറയാം. ഞങ്ങളുടെ സൌഹൃദം മെല്ലെ അകന്നുപോയതും ഭക്ഷണത്തിന്റെ പേരിലായിരുന്നു. അതും പറയാം.
ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് അമലയെയും കൂട്ടി മദിരാശിയിലെ മുന്തിയ റെസ്റ്ററന്റുകളിലേക്ക് പോകുക എന്റെ പതിവായിരുന്നു. എവിടെ പുതിയ ഹോട്ടല്‍ തുടങ്ങിയെന്നു കേട്ടാലും ഞങ്ങള്‍ അവിടെയെത്തും. മട്ടണും ചിക്കണുമൊക്കെയായി കുശാലായി കഴിക്കും. ഹോട്ടലിന്റെ ഭക്ഷണത്തെപ്പറ്റി ഒരു വ്യക്തമായ ധാരണയിലെത്തിയിട്ടാവും അവിടെനിന്ന് ഇറങ്ങുക.
'കണ്ണേ കണ്ണേമുതേ' വന്‍ വിജയം നേടി. റഹ്മാന്‍-അമല ജോഡിക്ക് തമിഴ് സിനിമാമാധ്യമങ്ങളുടെ പ്രശംസയും ഏറെ കിട്ടി. പക്ഷേ, എന്തുകൊണ്ടോ പിന്നീട് ഒരു ചിത്രത്തില്‍ കൂടി ഒന്നിച്ച് അഭിനയിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല. രജനീകാന്തിനെയും കമലാഹാസന്റെയുമൊക്കെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുതുടങ്ങിയതോടെ അമല തമിഴിലെ ഒന്നാംനിര നടിയായി വളര്‍ന്നു. പുഷ്പകവിമാനം, അഗ്നിനക്ഷത്രം, ശിവ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അവള്‍ കാഴ്ചവച്ചത്. എങ്കിലും ഇടയ്ക്കൊക്കെ ഞങ്ങള്‍ ഫാസ്റ്റ്ഫുഡ് സെന്ററുകള്‍ തേടി ഒന്നിച്ച് പോയിരുന്നു. ഒരേ തരത്തിലുള്ള ചിന്ത, ഒരേ കാഴ്ചപ്പാട്. ഞങ്ങള്‍ വളര്‍ന്ന രീതികളും ഏതാണ്ട് സമാനം. സിനിമയിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറയുമായിരുന്നു.
വെറുമൊരു സുഹൃത്ത് എന്നതിനപ്പുറത്തേക്ക് ഞങ്ങളുടെ ബന്ധം വളര്‍ന്നു തുടങ്ങിയിരുന്നു. അമലയെ റഹ്മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നു വരെ വാര്‍ത്തകള്‍ പടര്‍ന്നു. പലരും ഇതേപ്പറ്റി എന്നോടു ചോദിച്ചുതുടങ്ങി. ഗോസിപ്പു കോളങ്ങളില്‍ ഞങ്ങളുടെ കഥകള്‍ തുടര്‍ച്ചയായി എഴുതപ്പെട്ടു.
ആയിടയ്ക്കാണ് അമല ശുദ്ധ സസ്യാഹാരത്തിലേക്ക് മാറുന്നത്. 'അനിമല്‍ ലൌവേഴ്സ്' പ്രസ്ഥാനക്കാര്‍ക്കൊപ്പം ചേര്‍ന്നതോടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം അവള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. എന്നെയും വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് കൊണ്ടുവരാന്‍ അവള്‍ ആവുന്നതു ശ്രമിച്ചു. പച്ചക്കറി മാത്രം കഴിച്ച് ജീവിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല !
അമല സസ്യാഹാര പ്രിയ ആയതോടെ ഭക്ഷണം കഴിക്കാന്‍ ഒന്നിച്ചുള്ള കറക്കം കുറഞ്ഞു. പിന്നെ അത് പൂര്‍ണമായി ഇല്ലാതെയായി. അമലയും ഞാനും തിരക്കുകളുടെ ലോകത്തായി. കൂടിക്കാഴ്ചകള്‍ കുറഞ്ഞു. അങ്ങനെ ആ സൌഹൃദം മെല്ലെ മെല്ലെ തണുത്തു.
അമല മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ഫാസിലിന്റെ 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തില്‍ ഞാന്‍ നായകനാകേണ്ടതായിരുന്നു. പക്ഷേ, തമിഴിലെ തിരക്കുകള്‍ മൂലം നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്കു ചെയ്യാന്‍ കഴിയാതെ പോയി. പിന്നീട് സുരേഷ് ഗോപിയാണ് ആ റോള്‍ അഭിനയിച്ചത്.
ഭക്ഷണക്കാര്യത്തിലുള്ള എന്റെ നിര്‍ബന്ധങ്ങളെല്ലാം എന്റെ ഭാര്യയ്ക്കും നല്ലതുപോലെ അറിയാം. പക്ഷേ, വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ട അവസരങ്ങള്‍ വളരെ കുറച്ചേ ഉണ്ടാകാറുള്ളു. പലപ്പോഴും ഷൂട്ടിങ് സെറ്റുകളിലെ ഭക്ഷണമാവും. പണ്ടൊക്കെ സെറ്റില്‍ നിന്ന് നല്ല ഭക്ഷണം തേടി പുറത്തുപോയിരുന്നെങ്കില്‍ ഇപ്പോള്‍ നല്ല ഭക്ഷണം എവിടെ നിന്നെങ്കിലും വരുത്തിക്കുകയാവും ചെയ്യുക.
ഷൂട്ടിങ് ഇല്ലാതെ വീട്ടിലിരിക്കുമ്പോഴും കൂടുതല്‍ സമയവും പുറത്തുനിന്നുഭക്ഷണം കഴിക്കേണ്ടി വരും. അതിഥികള്‍ ഏറെയുണ്ടാവും എപ്പോഴും. പഴയ സുഹൃത്തുക്കളോ വിദേശത്തുവച്ചു പരിചയപ്പെട്ടവരോ ഒക്കെയായി. അപ്പോള്‍ പിന്നെ അവരുമായി ഏതെങ്കിലും നല്ല ഹോട്ടലിലേക്ക് പോകും. അതിഥികള്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ടതു നമ്മുടെ കടമയാണല്ലോ. അവരുടെ അതിഥിയായി നമ്മള്‍ ചെന്നപ്പോള്‍ നമുക്കു കിട്ടിയതിനെക്കാള്‍ നല്ലത് തന്നെ അവര്‍ക്ക് തിരിച്ചുകൊടുക്കേണ്ടേ?

(തുടരും)
കടപ്പാട് - രാഷ്ട്രീദിപിക സിനിമ. തയാറാക്കിയത് - എ.എസ്. ദിനേശ്

രോഹിണിയും ഞാനും - റഹ്മാന്‍ എഴുതുന്നു

എന്റെ ഭാഗ്യ ജോഡി

റഹ്മാന്‍

'കൂടെവിടെ'യില്‍ നിന്ന് 'ഈറന്‍ സന്ധ്യ'യിലെത്തുമ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ചിത്രങ്ങളില്‍ ഞാനഭിനയിച്ചു കഴിഞ്ഞിരുന്നു. 83 ഒക്ടോബറിലാണ് 'കൂടെവിടെ' പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം എനിക്കു നിന്നു തിരിയാന്‍ സമയമില്ലായിരുന്നുവെന്നതാണ് സത്യം. ഒന്നിനു പിറകെ ഒന്നായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഞാന്‍ പാഞ്ഞുകൊണ്ടിരുന്നു. ആ സമയത്ത് ഏതൊക്കെ ചിത്രങ്ങളിലാണ് അഭിനയിച്ചതെന്ന് ഒാര്‍ത്തെടുക്കാന്‍ പോലും പാടാണ്.
എനിക്കൊപ്പം അക്കാലത്ത് അഭിനയിച്ച നായികമാരെല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ശോഭനയുമായുള്ള സൌഹൃദത്തെ കുറിച്ച് ഞാനെഴുതിയല്ലോ. കാണാമറയത്തിന്റെ സെറ്റില്‍ നിന്നാണ് ഞാന്‍ ശശികുമാറിന്റെ 'ഇവിടെ തുടങ്ങുന്നു'വിന്റെ സെറ്റിലേക്ക് പോകുന്നത്. അവിടെ വച്ച് എനിക്ക് ഒരു പുതിയ കൂട്ടുകാരിയെ കൂടി കിട്ടി: രോഹിണി. എന്റെ ഭാഗ്യനായികയായി മാറുകയും പിന്നീട് എനിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത രോഹിണിയുടെയും ആദ്യ സിനിമകളിലൊന്നായിരുന്നു ഇത്.
ഊട്ടിയായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷന്‍. നാലു ദിവസം വൈകിയാണ് ഞാന്‍ ലൊക്കേഷനിലെത്തിയത്. അതുവരെയും എന്നെ കാത്തിരിക്കുകയായിരുന്നു സെറ്റ് മുഴുവന്‍.ഒരു പ്രധാന വേഷത്തില്‍ ലാലേട്ടനും ഈ സിനിമയിലുണ്ടായിരുന്നു. പക്ഷേ, ഞാനും രോഹിണിയുമായുള്ള പ്രണയസീനുകളായിരുന്നു ഊട്ടിയിലെടുത്തത്.
വിവാഹത്തിനു ശേഷം മധുവിധു പോകുന്ന ഞങ്ങളുടെ കഥാപാത്രങ്ങളുടെ ആദ്യരാത്രിയാണ് അന്ന് ചിത്രീകരിച്ചത്. ചുംബനം അടക്കമുള്ള ബെഡ്റൂം സീന്‍ അഭിനയിക്കുമ്പോള്‍ ആദ്യമൊക്കെ ഒരു ചമ്മല്‍ തോന്നി. ഒരു നടിയെ കെട്ടിപ്പിടിച്ച് അഭിനയിക്കേണ്ട സീനുകളൊന്നും അതുവരെ ചെയ്ത സിനിമകളില്‍ ഇല്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍, അഭിനയമാണെങ്കിലും, ഞാന്‍ ആദ്യമായി ചുംബിക്കുകയും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുകയും ചെയ്ത നടി കൂടിയാണ് രോഹിണി. സമപ്രായക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ വേഗം അടുത്തു. നല്ലൊരു സൌഹൃദം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു. വിശ്രമവേളകളില്‍ ഞങ്ങളൊന്നിച്ചിരുന്ന് സംസാരിച്ചു, തമാശകള്‍ പറഞ്ഞു.
ഇന്നത്തെപ്പോലെയല്ലല്ലോ, ഒരു യുവാവും യുവതിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് അന്നൊക്കെ കാഴ്ചക്കാര്‍ക്ക് അദ്ഭുതമുള്ള കാര്യമായിരുന്നു. സിനിമാക്കാരാകുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ, ഊട്ടിയിലൊക്കെ പഠിച്ച എനിക്ക് അതില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. ഞങ്ങളുടെ സൌഹൃദം അങ്ങനെ വളരെ വേഗം ഗോസിപ്പ് കോളങ്ങിലെത്തി. കഥകള്‍ പിറന്നു വീണുകൊണ്ടേയിരുന്നു. എന്നെപ്പറ്റി മറ്റേതു നടിയെക്കാളും കൂടുതല്‍ ഗോസിപ്പുകള്‍ വന്നിട്ടുള്ളത് രോഹിണിയുമായി ബന്ധപ്പെടുത്തിയായിരുന്നു. ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നു വരെ വാര്‍ത്ത വന്നു. മനസില്‍ പോലും ചിന്തിച്ചു കൂട്ടിയിട്ടാല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കപ്പെട്ടു.
ആദ്യം ഇത്തരം വാര്‍ത്തകള്‍ കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും പേടിയുമൊക്കെ തോന്നി. വീട്ടുകാരൊക്കെ ഇതു വായിക്കില്ലേ, അവരൊക്കെ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. പക്ഷേ, കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്കു വിടാന്‍ ഞാന്‍ പഠിച്ചു. രോഹിണിയും ഗോസിപ്പുകളെ തമാശയായേ എടുത്തുള്ളു. ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഇത്തരം കഥകള്‍ പറഞ്ഞു ചിരിക്കുമായിരുന്നു.
അന്നത്തെ നായികമാരില്‍ ഏറ്റവും സമര്‍ത്ഥയും കഴിവുള്ളവളുമായിരുന്നു രോഹിണി എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ നന്നാകുന്നതിനു വേണ്ടി എത്ര കഠിനമായി അദ്ധ്വാനിക്കാനും രോഹിണിക്കു മടിയുണ്ടായിരുന്നില്ല. പരസ്പരം മനസിലാക്കി അഭിനയിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. തമാശസീനുകളിലൊക്കെ സ്ക്രിപ്റ്റിലില്ലാത്തത് എന്തെങ്കിലും കൈയില്‍ നിന്നിട്ട് അഭിനയിച്ചാല്‍ അതു മനസിലാക്കാന്‍ രോഹിണിക്കു കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഈ മനപ്പൊരുത്തം പല സിനിമകളിലും ഗുണം ചെയ്തു. റഹ്മാന്‍-രോഹിണി എന്നത് ഒരു ഭാഗ്യജോഡിയായി മാറി.
പപ്പേട്ടനൊപ്പമുള്ള എന്റെ രണ്ടാമത്തെ ചിത്രമായ 'പറന്ന് പറന്ന് പറന്ന്', കെ.എസ്. സേതുമാധവന്‍ സാറിന്റെ 'അറിയാത്ത വീഥികള്‍', പി.ജി. വിശ്വംഭരന്റെ 'ഈ തണലില്‍ ഇത്തിരി നേരം', 'ഇവിടെ ഈ തീരത്ത്', ജോഷിയുടെ 'കഥ ഇതുവരെ', സത്യന്‍ അന്തിക്കാടിന്റെ 'ഗായത്രീ ദേവി എന്റെ അമ്മ', ജേസിയുടെ 'ഒരിക്കല്‍ ഒരിടത്ത്', ഐ.വി. ശശിയുടെ 'കൂടണയും കാറ്റ്' തുടങ്ങി കുറെയേറെ ചിത്രങ്ങളില്‍ ഞാനും രോഹിണിയും ഒന്നിച്ചഭിനയിച്ചു. ഏതാണ്ട് എല്ലാ ചിത്രങ്ങളിലും എന്റെ കാമുകിയുടെ വേഷമായിരുന്നു രോഹിണിക്ക്.
തമിഴില്‍ തിരക്കായതോടെ ഞങ്ങളുടെ സൌഹൃദത്തിന് വലിയൊരു ഇടവേള വന്നു. സിനിമയിലെ സൌഹൃദങ്ങളങ്ങനെയാണ്. ഒന്നിച്ച് അഭിനയിക്കുകയോ പരസ്പരം കാണുകയോ ചെയ്യാതെ വരുമ്പോള്‍ സൌഹൃദങ്ങള്‍ മെല്ലെ ഇല്ലാതാകും.
സൌഹൃദങ്ങളെ നിലനിര്‍ത്തുന്നതില്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള പങ്ക് എത്ര വലുതാണെന്ന് ഞാനിപ്പോള്‍ ചിന്തിക്കാറുണ്ട്. മൊബൈല്‍ സൌകര്യങ്ങളില്ലാതിരുന്ന അക്കാലത്തെ എന്റെ
എത്രയെത്ര സൌഹൃദങ്ങളാണ് പരസ്പരം കാണാതെയും സംസാരിക്കാതെയും കൊഴിഞ്ഞുപോയത്.
ഏതാണ്ട് 20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ രോഹിണിയുമായി വീണ്ടും ഒന്നിച്ചഭിനയിച്ചത്. രഞ്ജിത്തിന്റെ 'റോക്ക് എന്‍ റോള്‍' എന്ന ചിത്രത്തില്‍ രോഹിണിയുമുണ്ടായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു ടെലിവിഷന്‍ ചാനലിന്റെ ഒാണപരിപാടിക്കു വേണ്ടിയും ഞങ്ങളൊത്തു ചേര്‍ന്നു. ഞാനും എന്റെ കുടുംബവും രോഹിണിയും ചേര്‍ന്നുള്ള സംഭാഷണമായിരുന്നു ആ പ്രോഗ്രാം.
വഴിപിരിഞ്ഞുപോയ ഒരു ഉറ്റ സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോഴുള്ള സന്തോഷമായിരുന്നു എനിക്ക്.

(തുടരും)

ശോഭനയുമായുള്ള ബന്ധം-റഹ്മാന്‍ എഴുതുന്നു

വേറിട്ടൊരു സൌഹൃദം

റഹ്മാന്‍

സാജന്റെ 'തമ്മില്‍ തമ്മില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. കോവളത്തുവച്ച് ഞാനും ശോഭനയും കൂടിയുള്ള ഒരു ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു സംവിധായകന്‍ സാജന്‍. അക്കാലത്ത് ഗാനരംഗങ്ങളില്‍ ബീച്ച് ഒഴിവാക്കാനാവാത്ത ഘടകമാണ്. ഷൂട്ടിങ് കാണാന്‍ വലിയൊരു ജനക്കൂട്ടം തടിച്ചു കൂടിയിരിക്കുന്നു.

ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഞാന്‍ നോക്കുമ്പോള്‍ തീരത്തുനിന്ന് അല്‍പം അകലെയായുള്ള വലിയ പാറക്കൂട്ടങ്ങളിലേക്ക് തിരമാലകള്‍ പതിക്കുന്നു. അവിടെ വച്ച് ഒരു ഷോട്ട് എടുത്താല്‍ നല്ല ഭംഗിയായിരിക്കും. ഉയര്‍ന്നു പൊങ്ങുന്ന തിരമാലകള്‍ പശ്ചാത്തലമാക്കിയാല്‍ നല്ല രസമുണ്ടാവുമെന്ന് എനിക്കു തോന്നി. ഞാന്‍ സംവിധായകന്‍ സാജന്റെ അടുത്തു ചെന്ന് അവിടെ വച്ച് ഒന്നു രണ്ട് ഷോട്ടുകളെടുക്കാമെന്നൊരു നിര്‍ദേശം വച്ചു.

''സംഭവം കൊള്ളാം. പക്ഷേ, റിസ്കാണ്.'' സാജന്‍ പറഞ്ഞു.

''എന്ത് റിസ്ക്?. നമ്മുക്ക് എടുക്കാമെന്നെ''- ഞാന്‍ നിര്‍ബന്ധിച്ചു.

അങ്ങനെ ആ പാറക്കെട്ടുകള്‍ക്കു മുകളിലേക്ക് ഞാനും ശോഭനയും നീങ്ങി. ക്യാമറയും സംവിധായകരും ഷൂട്ടിങ് കാണാനെത്തിയവരും അകലെ മാറി ഒരു കുന്നിന്റെ മുകളില്‍.

''നിനക്കു വേറെ പണിയൊന്നുമില്ലേ. തീരത്ത് എവിടെയെങ്കിലും വച്ച് എടുത്താല്‍ പോരേ' എന്നൊക്കെ പറഞ്ഞുകൊണ്ട് മനസില്ലാമനസോടെ ശോഭന എന്റെ കൂടെ വന്നു.

ആദ്യ രണ്ടു ടേക്കുകള്‍ ശരിയായില്ല. മൂന്നാമത്തെ ടേക്ക് എടുക്കാന്‍ സാജന്‍ 'ആക്ഷന്‍' പറഞ്ഞതും ഒരു പടുകൂറ്റന്‍ തിര ഞങ്ങളെ പ്രഹരിച്ചു. ഞങ്ങള്‍ രണ്ടും തെന്നി താഴേക്കു വീണു.

തീരത്ത് നിന്ന് ജനങ്ങളുടെ നിലവിളി കേള്‍ക്കാം. വേച്ചുവേച്ചു ഞങ്ങള്‍ എഴുന്നേറ്റു. അപ്പോഴേക്കും അതിലും വലിയൊരു തിര. ആളുകള്‍ ബഹളം കൂട്ടി. തിരയേറ്റ് ബാലന്‍സ് തെറ്റി ശോഭന താഴേക്കു വീണു. തിരമാലകള്‍ വാരിയെടുക്കും മുന്‍പ് തന്നെ എനിക്കു ശോഭനയെ പിടികിട്ടി. ഒരു കൈ കൊണ്ട് ശോഭനയെ വരിഞ്ഞുമുറുക്കി. കൈയില്‍ അവളെ തൂക്കിയെടുത്ത് പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാന്‍ തീരത്തേക്ക് ഒരു വിധത്തിലെത്തി. പരിഭ്രാന്തരായി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന സംവിധായകനും കൂട്ടരും ഒാടിയെത്തി. പാറക്കൂട്ടങ്ങളില്‍ കയറെരുതെന്ന് പലഭാഷയിലെഴുതിയ ബോര്‍ഡ് അവിടെയുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് നാട്ടുകാര്‍ ഞങ്ങളോടു ചൂടായി. ''നിങ്ങളൊക്കെ വിദ്യാഭ്യാസമുള്ളവരല്ലേ. ഇങ്ങനെയൊക്കെ ചെയ്യാമോ?' എന്നൊക്കെ അവര്‍ ചോദിച്ചുകൊണ്ടിരുന്നു.

ആരുടെയൊക്കെയോ പ്രാര്‍ഥന കൊണ്ടാണ് ഞങ്ങള്‍ അന്നു രക്ഷപ്പെട്ടത്. 'എനിക്കൊരു രണ്ടാം ജന്മം തന്നെ ആളാണെന്നൊക്കെ' ശോഭന ഇടയ്ക്കു കാണുമ്പോള്‍ ആ സംഭവം ഒാര്‍മിച്ചുപറയാറുണ്ട്.

ശോഭനയ്ക്കൊപ്പം ഞാനഭിനയിച്ച ആദ്യ ചിത്രം കാണാമറയത്ത് ആയിരുന്നു. അന്ന് എന്നെ പോലെ തന്നെ ഒരു പുതുമുഖ താരമായിരുന്നു ശോഭനയും. കാണാമറയത്ത് ശോഭനയുടെയും രണ്ടാമത്തെ ചിത്രമായിരുന്നു എന്നാണ് ഒാര്‍മ. കോണ്‍വന്റ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ യാദൃശ്ചികമായി സിനിമയിലെത്തിയ എന്നെ പോലെ തന്നെ കോണ്‍വന്റ് സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ശോഭനയും സിനിമയിലേക്ക് വന്നത്. മലയാളവും ഇംഗീഷും കൂട്ടിക്കലര്‍ത്തിയുള്ള സംഭാഷണമായിരുന്നു എന്റേത്. തമിഴും ഇംഗീഷും ചേര്‍ത്ത് ശോഭനയും. ഒരു സൌഹൃദം പെട്ടെന്നു തന്നെ ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നു.

എന്നെപ്പോലെ തന്നെ ശോഭനയ്ക്കും കാണാമറയത്ത് ബ്രേക്കായി. 'ഒരു മധുരക്കിനാവിന്‍ ലഹരിയിലെന്നോ' എന്ന ഹിറ്റ് ഗാനരംഗത്താണ് ഞാനും ശോഭനയും ആദ്യമായി ഒന്നിച്ചു ചുവടുവച്ചത്. അത്തരമൊരു ഫാസ്റ്റ് നമ്പര്‍ മലയാളത്തിന് അന്നൊരു പുതുമയായിരുന്നു.

ഭരതേട്ടന്റെ 'ഇത്തിരപ്പൂവേ ചുവന്ന പൂവേ'യിലും ഇതേസമയത്തു തന്നെയാണ് ഞാന്‍ അഭിനയിച്ചത്. ആ ചിത്രത്തിലും ശോഭനയുണ്ടായിരുന്നു. ആ ഒരു വര്‍ഷത്തിനിടയ്ക്ക് ശോഭനയും ഞാനും നാലോ അഞ്ചോ ചിത്രങ്ങളില്‍ കൂടി ഒന്നിച്ച് അഭിനയിച്ചു. സാജന്റെ 'ഉപഹാരം' 'തമ്മില്‍ തമ്മില്‍', പി.ജി. വിശ്വംഭരന്റെ ' ഈ തണലില്‍ ഇത്തിരിനേരം', ജേസിയുടെ 'ഈറന്‍ സന്ധ്യ' തുടങ്ങിയവയൊക്കെ ഞങ്ങള്‍ ഒന്നിച്ച ആദ്യകാല ചിത്രങ്ങളായിരുന്നു.

ഷൂട്ടിങ് ഇടവേളകളില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു തമാശകള്‍ പറയും. ചിലപ്പോള്‍ സെറ്റിലെ ഭക്ഷണത്തില്‍ നിന്നൊരു മോചനം തേടി ആരോടും പറയാതെ കാറെടുത്ത് ഏതെങ്കിലും റെസ്റ്ററന്റുകളില്‍ പോയി ഭക്ഷണം കഴിക്കും. അന്ന് അതൊക്കെ ഒരു രസമായിരുന്നു.

നടനും നടിയും സെറ്റില്‍ നിന്ന് ആരോടും പറയാതെ മുങ്ങിയാല്‍ എന്തൊക്കെ കഥകളാവും പ്രചരിക്കുക എന്നു മനസിലാക്കാനുള്ള പക്വത ഞങ്ങള്‍ക്ക് അന്നായിട്ടില്ല. പരദൂഷണക്കാരും അസൂയക്കാരും പതിവുപോലെ കഥകള്‍ മെനഞ്ഞു. പക്ഷേ, ഞങ്ങളതൊന്നും കാര്യമാക്കിയില്ല. 'പറയുന്നവര്‍ പറയട്ടെ' എന്നു കരുതി.

ഞങ്ങളുടെ സൌഹൃദം കൂടുതല്‍ ശക്തമായതേയുള്ളു. ശോഭനയുടെ അച്ഛനും അമ്മയും എന്നെ സ്വന്തം മകനെപ്പോലെയാണ് കരുതിയിരുന്നത്. ശോഭനയുടെ അമ്മ എന്നെ എപ്പോഴും
സ്നേഹപൂര്‍വം ഉപദേശിക്കുമായിരുന്നു. എന്റെ അമ്മയുടെ സ്ഥാനമായിരുന്നു ഞാനവര്‍ക്ക് കൊടുത്തിരുന്നത്.
സിനിമയില്‍ ദീര്‍ഘകാലം നില്‍ക്കുന്ന സൌഹൃദങ്ങള്‍ കുറവാണ്. തമിഴിലും തെലുങ്കിലുമൊക്കെ തിരിക്കായതോടെ ഞങ്ങള്‍ രണ്ടു വഴിക്കായതോടെ യി. പിന്നെ ഏതെങ്കിലും പൊതുവേദികളിലോ ചടങ്ങുകളിലോ വച്ച് കണ്ടാലായി. ശോഭനയുടെ അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ പോയിരുന്നു. സംസ്കാരചടങ്ങുകളൊക്കെ കഴിഞ്ഞപ്പോഴാണ് ഞാന്‍ ചെന്നത്. അതുവരെയും കരയാതെ പിടിച്ചുനിന്ന അവള്‍ എന്നെക്കണ്ടപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു.

പക്വത വന്ന താരങ്ങളായ ശേഷം ഞങ്ങളൊന്നിച്ച് ശശിയേട്ടന്റെ 'പദവി' എന്നൊരു സിനിമ ചെയ്തിരുന്നു. ഗോവയില്‍ വച്ച് കൂറെ സീനുകളെടുത്ത ശേഷം എന്തൊക്കെയോ പ്രശ്നങ്ങളാല്‍ അതു മുടങ്ങിപ്പോയി.

(തുടരും)

അഭിനയത്തിന്റെ പുതിയ സ്കൂള്‍ - റഹ്മാന്‍


കളിയും ചിരിയും ഇത്തിരി കാര്യങ്ങളും

ഞാന്‍ അഭിനയിച്ച പഴയ സിനിമകള്‍ വീണ്ടും കാണുമ്പൊഴൊക്കെ ഞാന്‍ അഭിനയിച്ച രീതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചില സീനുകള്‍ മറ്റൊരു വിധത്തില്‍ ചെയ്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നാവുമായിരുന്നുവെന്ന് ചിന്തിക്കാറുണ്ട്. ഇത് എനിക്കുമാത്രം തോന്നുന്ന കാര്യമല്ല. എല്ലാ നടീനടന്‍മാര്‍ക്കും ഇത്തരം ചിന്തകളുണ്ടാവും.

കല ഫുള്‍സ്റോപ്പില്ലാത്ത വാക്യം പോലെയാണ്. അത് ഒരിക്കലും അവസാനിക്കുന്നില്ല. നാടകത്തില്‍ അടുത്ത സ്റേജില്‍ അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവസരമുണ്ട്. പക്ഷേ സിനിമയില്‍ അത് സാധ്യമല്ല. അതുകൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെടുത്തണമായിരുന്നു വെന്ന ചിന്ത എപ്പോഴും വന്നുകൊണ്ടിരിക്കും. നൂറു ശതമാനം തൃപ്തി എപ്പോഴും ലഭിക്കില്ല എന്നതാണ് സത്യം.

പക്ഷേ അപൂര്‍വ്വം അവസരങ്ങളില്‍ നൂറുശതമാനം തൃപ്തി നല്കുന്ന ചിത്രങ്ങളുണ്ടാവും. അങ്ങനെയൊരു സിനിമയായിരുന്നു 'റാം'. ഒരിടവേളക്ക് ശേഷം ഞാന്‍ തമിഴില്‍ സജീവമായ ചിത്രം. അമീറായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍. തമിഴിലെ പ്രതിഭാധനരായ സംവിധായകരില്‍ ഒരാളാണ് അമീര്‍. റാം അമിറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. സിനിമയെ ഏറെ സ്നേഹിക്കുകയും, പുതിയൊരു കണ്ണിലൂടെ നിരീക്ഷിച്ച് മറ്റാരും നടത്താത്ത പരീക്ഷണങ്ങളിലൂടെ സിനിമയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് അമീര്‍. മലയാള സിനിമയില്‍ ഒരു ദിവസം കൊണ്ട് രണ്േടാ മൂന്നോ സീനുകള്‍ ഷൂട്ട് ചെയ്യും. ഏറ്റവും കുറഞ്ഞത് ഒരു സീനെങ്കിലും എടുക്കാതിരിക്കില്ല. പക്ഷേ അമീര്‍ ഈ കാര്യത്തില്‍ നേരെ വിപരീത സ്വഭാവക്കാരനാണ്. മൂന്നോ നാലോ ദിവസം കൊണ്ടായിരിക്കും ഒരു സീന്‍ പൂര്‍ത്തിയാക്കുക.

സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുമല്ലോ. രണ്േടാ മൂന്നോ തവണ ടേക്ക് ആവര്‍ത്തിക്കുമ്പോള്‍ ഞാനും അസ്വസ്ഥനാകും. എനിക്കൊപ്പം മലയാളി നടന്‍ മുരളിയും ഈ ചിത്രത്തിലുണ്ടായിരുന്നു. ഒറ്റടേക്കില്‍ ഏതു സീനും ഓക്കെയാക്കുന്ന മികച്ച നടനാണദ്ദേഹം. എന്നിട്ടും അദ്ദേഹത്തിന്റെ സീനുകള്‍ വരെ പല തവണ എടുത്തു. പത്മരാജനും, ഭരതനും പോലെയുള്ളവര്‍ പോലും കാണിക്കാത്ത വിധത്തില്‍ ഒരു ടേക്ക് തന്നെ അഞ്ചും ആറും തവണ എടുക്കുന്നത് എന്തിനാണെന്ന് എനിക്കും തോന്നി. സിനിമയുടെ പഴയ സ്കൂളില്‍ പഠിച്ചു വളര്‍ന്ന എനിക്ക് തമിഴിലെ ഈ പുതിയ സ്കൂള്‍ രീതിയോട് യോജിപ്പ് തോന്നാതിരുന്നത് സ്വാഭാവികം.

റാമില്‍ എന്റെ ഒരു സീന്‍ പതിനഞ്ച് തവണ എടുത്താണ് അമീര്‍ ഓക്കെ പറഞ്ഞത്. ഡയലോഗ് പറഞ്ഞ ശേഷം എന്റെയൊരു നോട്ടം അത് മാത്രമാണ് ശരിയാവാതിരുന്നത്. ഓരോ തവണ ചെയ്യുമ്പോഴും തന്റെ മനസിലുള്ളത് വന്നിട്ടില്ലെന്ന് വളരെ വിനിയത്തോടെ അമീര്‍ പറയും. വീണ്ടും ടേക്ക് എടുക്കും. അങ്ങനെ ആ സീന്‍ പതിനഞ്ചു തവണ ഷൂട്ട് ചെയ്തു.

പിന്നീട് റാം കണ്ടപ്പോള്‍ ആ സിനില്‍ അമീറിന് എന്നില്‍ നിന്നും എന്താണ് ലഭിക്കേണ്ടിയിരുന്നതെന്ന് മനസിലായി. ആ യുവ സംവിധായകനോട് എനിക്ക് വളരെ ബഹുമാനം തോന്നിയ സീനായിരുന്നു അത്. ഓരോ സീനിലെയും വളരെ ചെറിയ കാര്യങ്ങള്‍വരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരു ഷോട്ടില്‍ ചുവരില്‍ ഒരു ക്ളോക്ക് ഉണ്െടങ്കില്‍ അതിന്റെ സെക്കന്റ് സൂചി തിരിയുന്നതു വരെ സൂക്ഷമായി നിരീക്ഷിച്ച് അതിനനുസരിച്ച് ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. നമ്മുടെ ടാലന്റ് പരമാവധി ഉപയോഗിക്കുന്ന രീതിയിലാണ് അമീറിനെപ്പോലെയുള്ള സംവിധായകര്‍ ശ്രദ്ധിച്ചിരുന്നത്. അതിന്റെ ഗുണം സിനിമയില്‍ കാണുകയും ചെയ്തു. ശരിക്കും നൂറു ശതമാനം തൃപ്തി നല്കിയ ചിത്രമായിരുന്നു എനിക്കിത്.

ഇങ്ങനെ സൂക്ഷമമായി നീരീക്ഷിച്ച് സിനിമയെടുക്കുമ്പോള്‍ ദിവസങ്ങള്‍ നീണ്ടുപോകും. റാമിനുവേണ്ടി ഇരുപതു ദിവസമായിരുന്നു ഞാന്‍ കൊടുത്തത്. പക്ഷേ ഒടുവിലത് നാല്പത് ദിവസം വരെയായി. ഇനി എന്നെ വിളിക്കുമ്പോള്‍ കൃത്യമായി ദിവസം പറയേണ്ട എന്നു തന്നെ ഞാന്‍ അമീറിനോട് പറഞ്ഞു. എത്ര ദിവസമായാലും ഞാന്‍ റെഡി. കാരണം അമീര്‍ അത് അര്‍ഹിക്കുന്നു. സിനിമ എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുന്നതിലല്ല, മറിച്ച് അത് ഏറ്റവും മനോഹരമായി പൂര്‍ത്തീയാക്കുന്നതിലാണ് കാര്യം. അത് അമീറിന് നന്നായി അറിയാം. തമിഴ് സിനിമയുടെ എല്ലാ മുന്‍വിധികളും മാറ്റി മറിച്ച ചിത്രമായിരുന്നു അമീര്‍ പിന്നീട് ഒരുക്കിയ പരുത്തിവീരന്‍. ബര്‍ലിന്‍ ചലച്ചിത്രോല്‍സവത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ആ ചിത്രത്തിന് ലഭിച്ചു. തമിഴ് സിനിമയെക്കുറിച്ച് പുറം ലോകത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് അമീര്‍ തിരുത്തി.

അവതരണത്തില്‍ മാത്രമല്ല, പ്രമേയത്തിലും പുതുമ കൊണ്ടുവന്നു എന്നതായിരുന്നു പരുത്തി വീരന്റെ വിജയം. ജനങ്ങളുടെ പിന്തുണയും നിരൂപകരുടെ അംഗീകരാവും ഒരു പോലെ ലഭിക്കുമ്പോള്‍ മാത്രമേ ഒരു ചിത്രം മഹത്തരമാകുകയുളളു.

റാം എന്ന ചിത്രത്തില്‍ ഞാന്‍ തന്നെയാണ് എന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അമീറിന് അതു നിര്‍ബന്ധമായിരുന്നു. ഒരു അഭിനേതാവ് അയാളുടെ ശബ്ദത്തില്‍ സംസാരിക്കുമ്പോള്‍ മാത്രമേ അഭിനയം പൂര്‍ണ്ണാകുകയുള്ളു. മറ്റൊരാള്‍ നമുക്ക് വേണ്ടി ശബ്ദം നല്കുമ്പോള്‍ അഭിയനത്തിന്റെ നേര്‍ പകുതി നഷ്ടമാകുന്നു. എന്റെ ആദ്യചിത്രമായ കൂടെവിടെയില്‍ ഞാന്‍ തന്നെയാണ് ശബ്ദം നല്കിയത്. അന്നത്തെ എന്റെ മലയാളത്തിന് ഇംഗ്ളീഷ് ചുവയുണ്ടായിരുന്നു. കൂടെവിടെയിലെ കഥാപാത്രത്തിന് അത് യോജിക്കുന്നതായിരുന്നു. അങ്ങനെ പപ്പേട്ടന്റ ആവശ്യപ്രകാരം ഞാന്‍ ഡബ്ബ് ചെയ്തതാണ്. എന്നാല്‍ പിന്നീട് പല മലയാള ചിത്രങ്ങളിലും സ്വന്തം ശബ്ദം നല്കി അഭിനയിക്കാന്‍ എനിക്ക് കഴിയാതെ പോയി അന്നൊക്കെ ഒന്നിനു പിറകെ ഒന്നായി സിനിമയില്‍ അഭിനയിക്കുക ഏന്നതല്ലാതെ സ്വന്തമായി ഡബ്ബ് ചെയ്യുന്നതിലൊന്നും ഞാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഞാന്‍ പോലുമറിയാതെ തന്നെ കഥാപാത്രങ്ങള്‍ക്ക് മറ്റുള്ളവരുടെ ശബ്ദം അങ്ങനെയാണ് വന്നത്. ഇത്ര ഘനഗംഭീരമായ ശബ്ദമുണ്ടായിട്ടും എന്തുകൊണ്ട് മറ്റുള്ളവരെ ക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ ഒരു ഉത്തരം പറയാന്‍ എനിക്കു സാധിക്കുന്നില്ല. അതങ്ങനെ സംഭവിച്ചു എന്നു മാത്രം പറയാം.

ഇപ്പോള്‍ എനിക്കു പറ്റിയ പാളിച്ചകള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. സ്വന്തമായി ഡബ്ബ് ചെയ്യാന്‍ അങ്ങനെയാണ് ഞാന്‍ തീരുമാനിച്ചത്. എതിരി, റാം, ബില്ല തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. മലയാളത്തില്‍ രാജമാണിക്യമായിരുന്നു ഒരു ഇടവേളക്ക് ശേഷം ഞാന്‍ സ്വന്തമായി ഡബ്ബ് ചെയ്ത ചിത്രം. ഇനിയുള്ള ചിത്രങ്ങളിലും സ്വന്തമായി ഡബ്ബ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

(തുടരും)

കടപ്പാട്- രാഷ്ട്രദീപിക സിനീമ. തയാറാക്കിയത് - എ.എസ്. ദിനേഷ്

ഇപ്പോള്‍ ഞാന്‍ ദുബായില്‍

റഹ്മാന്‍

ഹുമയൂണായി മേക്കപ്പിട്ട് ദുബായില്‍ ഇരിക്കുകയാണ് ഞാനിപ്പോള്‍. ഇവിടെ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന മുസാഫിര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അതിവേഗം പുരോഗമിക്കുകയാണ്. ബാലയും മംമ്തയുമൊക്കെ എനിക്കൊപ്പം ദുബായിലുണ്ട്. ഏറെ പ്രത്യേകതകളോടെയാണ് മുസാഫിര്‍ ഒരുങ്ങുന്നത്. പുതിയൊരു സിനിമാനുഭവം കാഴ്ചക്കാര്‍ക്കു പകര്‍ന്നുകൊടുക്കുക എന്നതാണ് ലക്ഷ്യം. ദുബായിയുടെ മുഴുവന്‍ സൌന്ദര്യവും ലഹരിയും ജനങ്ങളിലെത്തിക്കാനാണ് മുസാഫിറിന്റെ ടീം ലക്ഷ്യമിടുന്നത്.
ജോഷിയുടെ ദുബായ്, ലാല്‍ ജോസിന്റെ അറബിക്കഥ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ദുബായിലെത്തുന്ന ചിത്രം കൂടിയാണിത്. ആ ചിത്രങ്ങളിലൊന്നും കാണാത്ത ദുബായിയുടെ കാഴ്ചകള്‍ ഇതിലുണ്ട്. നൈറ്റ് ക്ളബും ബൈക്ക് റേസുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന ദുബായിയുടെ യുവത്വത്തിന്റെ കഥ കൂടിയാണിത്. സൈപ്രസ്, ലണ്ടന്‍ എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍.
അടുത്തിടെ ഞാന്‍ അഭിനയിച്ച അജിത്ത് നായകനായ ബില്ല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പൂര്‍ണമായും മലേഷ്യയിലായിരുന്നു. ഒരു മാസത്തോളം അജിത്തും, നയന്‍താരയും പ്രഭുവും അടങ്ങുന്ന വന്‍താരനിര എനിക്കൊപ്പമുണ്ടായിരുന്നു. വിഷ്ണുവര്‍ധനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.
പുതിയ തലമുറയുടെ സിനിമ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സംവിധായകനാണ് വിഷ്ണുവര്‍ധനന്‍. ഷൂട്ടിംഗ് സമയത്ത് നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന പല സംഭവങ്ങളും ബില്ലയുമായി ബന്ധപ്പെട്ട് ഓര്‍മ്മയിലുണ്ട്. പക്ഷേ ആ അസ്വസ്ഥകളെല്ലാം വെറുതെയായിരുന്നുവെന്ന് സിനിമ കണ്ടപ്പോള്‍ ബോധ്യമായി. നല്ലയൊരു തിരക്കഥ കിട്ടിയാല്‍ അല്പമെങ്കിലും സിനിമ സെന്‍സുള്ള ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ചില സംവിധായകരുടെ രീതികള്‍ കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകും. പക്ഷേ എങ്ങനെയാണ് സിനിമ പൂര്‍ണമായും ഒരു സംവിധായകന്റെയായി മാറുന്നത് എന്നു പ്രതിഭാശാലികളായ ചില സംവിധായകര്‍ നമ്മെ പഠിപ്പിക്കും. ഇത്തരത്തിലുള്ള പുതുതലമുറയിലെ സംവിധായകരില്‍ ഒരാളാണ് വിഷ്ണുവര്‍ധനന്‍.
ഇരുപത്തിയഞ്ച് വര്‍ഷമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്. നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് നിസാര കാര്യമല്ല. പക്ഷേ ഇത്രയും വര്‍ഷം പല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടം കണ്ടിട്ടില്ലാത്ത ചില രീതികള്‍ വിഷ്ണുവര്‍ധനന്റെ സെറ്റില്‍ കണ്ടു.
എണ്‍പതുകളില്‍ ദക്ഷിണേഷ്യന്‍ സിനിമകളായിരുന്നു ഹിന്ദി ചിത്രങ്ങളേക്കാള്‍ കലാപരമായും സാങ്കേതിക പരമായും മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇന്ന് ഈ സ്ഥാനം ഹിന്ദി സിനിമകള്‍ക്ക് സ്വന്തമായി. ഹിന്ദി സിനിമകളിലെ ഓരോ താരങ്ങളുടെയും വേഷങ്ങള്‍ക്കും അവരുടെ മേക്കപ്പിനും വരെ ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഇതിനു കാരണമായി പലരും പറയുന്നത് ചിത്രത്തിന്റെ ബജറ്റ് ആണ്. ബോളിവുഡില്‍ ചിലവഴിക്കുന്ന പണം മലയാളത്തില്‍ പറ്റില്ലല്ലോ. പക്ഷേ പണത്തില്‍ മാത്രമല്ല കാര്യം. ഉള്ള ബജറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. ചില സെറ്റുകളില്‍ മുഴുവന്‍ ആര്‍ഭാടമാണ്. ഫൈവ് സ്റാര്‍ ഹോട്ടലുകള്‍, വിഭവസമൃദ്ധമായ ഭക്ഷണം തുടങ്ങിയവയെല്ലാം കേമമായിരിക്കും. പക്ഷേ ടേക്കിംങ്ങ്സിന്റെ കാര്യത്തില്‍ ആ പണക്കൊഴുപ്പ് കാണില്ല.
ബില്ല ഒരു ബിഗ് ബജറ്റ് പടം തന്നെയായിരുന്നു. മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രത്തിനു ചെലവഴിക്കുന്ന തുകയുടെ എത്രയോ ഇരട്ടിയാണ് അതിന്റെ ബജറ്റ്. പക്ഷേ പണം ശരിയായ കാര്യത്തിന് ഉപയോഗിക്കുക എന്നതിന്റെ ഉദാഹരണം കൂടിയായിരുന്ന ആ ചിത്രം. ബില്ല പുറത്തിറങ്ങിയതിനു ശേഷം എനിക്കു വന്ന ഫോണ്‍കോളുകള്‍ക്കും, ഇ മെയിലുകള്‍ക്കും കണക്കില്ല. എന്റെ സിനിമയിലെ പ്രകടനത്തിനൊപ്പം എനിക്കു കിട്ടയ ഒരു പ്രശംസ എന്റെ കോസ്റ്യൂമിനായിരുന്നു. ഇത്രയും വര്‍ഷത്തിനിടക്ക് എന്റെ ചിത്രം കണ്ടിട്ട് എന്റെ ഡ്രസ് നന്നായി എന്നു പറഞ്ഞ് ഇത്രയധികം കോളുകള്‍ എനിക്ക് വന്നിട്ടില്ല. ഒരു പെര്‍ഫക്ഷന്‍ ഉണ്ടായിരുന്നു സിനിമയില്‍ ഞാനിട്ട കോട്ടിനും സ്യൂട്ടിനുമെല്ലാം. കഥയോടു ചേര്‍ന്നു നില്ക്കുന്ന വേഷമാവണം എന്ന കാര്യത്തില്‍ വിഷ്ണുവര്‍ധനന്‍ പ്രത്യേകം നിര്‍ബന്ധം വെച്ചതുകൊണ്ടാണ് അതു നന്നായത്.
കൃത്യമായ പ്ളാനിങ്, കൂട്ടായ ചര്‍ച്ച, വിട്ടുവീഴ്ചയില്ലാത്ത സമീപനം ഇതൊക്കെ വിഷ്ണു വര്‍ധനന്റെ പ്രത്യേകതയാണെന്ന് എനിക്കു തോന്നുന്നു. ഒരു ഷോട്ടിലെ ഡയലോഗ് പത്തു തവണയെങ്കിലും വിവിധ ആംഗിളുകളില്‍ വിഷ്ണു ഷൂട്ട് ചെയ്യും. ആദ്യ ദിവസങ്ങളില്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. എന്നെയും പ്രഭുവിനെയും പോലെ വര്‍ഷങ്ങളായി സിനിമാരംഗത്തുള്ളവര്‍ക്ക് ഇത് എന്തിനാണെന്ന് എന്ന് അത്ഭുതം തോന്നി. ഒരു തവണ ഒകെയായി എടുത്തതല്ലേ. വീണ്ടും എടുക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു ഞങ്ങളുടെ ചിന്ത. പക്ഷേ ഏതാണ് എല്ലാ സീനുകളും ഇങ്ങനെ പല തവണ ഷൂട്ട് ചെയ്ത ശേഷമാണ് വിഷ്ണുവര്‍ധനന്‍ ബില്ല രൂപപ്പെടുത്തിയത്. ഒടുവില്‍ ചിത്രം കണ്ടപ്പോള്‍ ഓരോ ഷോട്ടുകളുടെയും അവതരണം എന്നെ അത്ഭുതപ്പെടുത്തി.
ഒരു സ്ഥലത്ത് ഷൂട്ടിംഗ് നടത്തണമെങ്കില്‍ തലേന്നു തന്നെ വിഷ്ണുവും സംഘവും അവിടെയെത്തും. ആ ടീമില്‍ കലാസംവിധായകനും, കാമറമാനും, അസോസിയേറ്റ് ഡയറക്ടര്‍മാരും, സ്റില്‍ ഫോട്ടോഗ്രാഫറും എല്ലാമുണ്ടാവും. ഓരോ ഷോട്ടും എങ്ങനെയായിരിക്കണമെന്നും അതിന്റെ ഫ്രെയിം എങ്ങനെയായിരിക്കണമെന്നും താരങ്ങള്‍ എന്തു നിറമുള്ള വേഷം ധരിക്കണമെന്നുമടക്കം എല്ലാ കാര്യങ്ങളും കൂട്ടായി ചര്‍ച്ച ചെയ്താണ് അവര്‍ തീരുമാനിക്കുന്നത്.
നന്നായി ഹോംവര്‍ക്ക് നടക്കുമ്പോള്‍ സിനിമ കൂടുതല്‍ നന്നാവും. തമിഴ് സിനിമയിലെ പുതുനിര സംവിധായകര്‍ യുവത്വത്തിന്റെ പ്രതീകമാണ്. അവര്‍ സിനിമയെ പുതിയൊരു തലത്തിലേക്ക് മാറ്റിമറിക്കുന്നു.
അത്തരത്തിലുള്ള ഒരാളാണ് റാം എന്ന എന്റെ തമിഴ് ചിത്രത്തിന്റെ സംവിധാകനായ അമീര്‍. പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ ഏറെ രാജ്യാന്തര അംഗീകാരം നേടിയെടുത്ത അമീറിലും ഈ അര്‍പ്പണബോധവും സാമര്‍ഥ്യവുമുണ്ട്. ഇതുവരെ ഒരു സിനിമാസെറ്റിലും കാണാത്ത കാഴ്ചകളായിരുന്നു അമീറിന്റെ സെറ്റിലും.
(തുടരും)
Related Posts Plugin for WordPress, Blogger...