അഭിനയത്തിന്റെ പുതിയ സ്കൂള്‍ - റഹ്മാന്‍


കളിയും ചിരിയും ഇത്തിരി കാര്യങ്ങളും

ഞാന്‍ അഭിനയിച്ച പഴയ സിനിമകള്‍ വീണ്ടും കാണുമ്പൊഴൊക്കെ ഞാന്‍ അഭിനയിച്ച രീതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചില സീനുകള്‍ മറ്റൊരു വിധത്തില്‍ ചെയ്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നാവുമായിരുന്നുവെന്ന് ചിന്തിക്കാറുണ്ട്. ഇത് എനിക്കുമാത്രം തോന്നുന്ന കാര്യമല്ല. എല്ലാ നടീനടന്‍മാര്‍ക്കും ഇത്തരം ചിന്തകളുണ്ടാവും.

കല ഫുള്‍സ്റോപ്പില്ലാത്ത വാക്യം പോലെയാണ്. അത് ഒരിക്കലും അവസാനിക്കുന്നില്ല. നാടകത്തില്‍ അടുത്ത സ്റേജില്‍ അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവസരമുണ്ട്. പക്ഷേ സിനിമയില്‍ അത് സാധ്യമല്ല. അതുകൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെടുത്തണമായിരുന്നു വെന്ന ചിന്ത എപ്പോഴും വന്നുകൊണ്ടിരിക്കും. നൂറു ശതമാനം തൃപ്തി എപ്പോഴും ലഭിക്കില്ല എന്നതാണ് സത്യം.

പക്ഷേ അപൂര്‍വ്വം അവസരങ്ങളില്‍ നൂറുശതമാനം തൃപ്തി നല്കുന്ന ചിത്രങ്ങളുണ്ടാവും. അങ്ങനെയൊരു സിനിമയായിരുന്നു 'റാം'. ഒരിടവേളക്ക് ശേഷം ഞാന്‍ തമിഴില്‍ സജീവമായ ചിത്രം. അമീറായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍. തമിഴിലെ പ്രതിഭാധനരായ സംവിധായകരില്‍ ഒരാളാണ് അമീര്‍. റാം അമിറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. സിനിമയെ ഏറെ സ്നേഹിക്കുകയും, പുതിയൊരു കണ്ണിലൂടെ നിരീക്ഷിച്ച് മറ്റാരും നടത്താത്ത പരീക്ഷണങ്ങളിലൂടെ സിനിമയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് അമീര്‍. മലയാള സിനിമയില്‍ ഒരു ദിവസം കൊണ്ട് രണ്േടാ മൂന്നോ സീനുകള്‍ ഷൂട്ട് ചെയ്യും. ഏറ്റവും കുറഞ്ഞത് ഒരു സീനെങ്കിലും എടുക്കാതിരിക്കില്ല. പക്ഷേ അമീര്‍ ഈ കാര്യത്തില്‍ നേരെ വിപരീത സ്വഭാവക്കാരനാണ്. മൂന്നോ നാലോ ദിവസം കൊണ്ടായിരിക്കും ഒരു സീന്‍ പൂര്‍ത്തിയാക്കുക.

സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുമല്ലോ. രണ്േടാ മൂന്നോ തവണ ടേക്ക് ആവര്‍ത്തിക്കുമ്പോള്‍ ഞാനും അസ്വസ്ഥനാകും. എനിക്കൊപ്പം മലയാളി നടന്‍ മുരളിയും ഈ ചിത്രത്തിലുണ്ടായിരുന്നു. ഒറ്റടേക്കില്‍ ഏതു സീനും ഓക്കെയാക്കുന്ന മികച്ച നടനാണദ്ദേഹം. എന്നിട്ടും അദ്ദേഹത്തിന്റെ സീനുകള്‍ വരെ പല തവണ എടുത്തു. പത്മരാജനും, ഭരതനും പോലെയുള്ളവര്‍ പോലും കാണിക്കാത്ത വിധത്തില്‍ ഒരു ടേക്ക് തന്നെ അഞ്ചും ആറും തവണ എടുക്കുന്നത് എന്തിനാണെന്ന് എനിക്കും തോന്നി. സിനിമയുടെ പഴയ സ്കൂളില്‍ പഠിച്ചു വളര്‍ന്ന എനിക്ക് തമിഴിലെ ഈ പുതിയ സ്കൂള്‍ രീതിയോട് യോജിപ്പ് തോന്നാതിരുന്നത് സ്വാഭാവികം.

റാമില്‍ എന്റെ ഒരു സീന്‍ പതിനഞ്ച് തവണ എടുത്താണ് അമീര്‍ ഓക്കെ പറഞ്ഞത്. ഡയലോഗ് പറഞ്ഞ ശേഷം എന്റെയൊരു നോട്ടം അത് മാത്രമാണ് ശരിയാവാതിരുന്നത്. ഓരോ തവണ ചെയ്യുമ്പോഴും തന്റെ മനസിലുള്ളത് വന്നിട്ടില്ലെന്ന് വളരെ വിനിയത്തോടെ അമീര്‍ പറയും. വീണ്ടും ടേക്ക് എടുക്കും. അങ്ങനെ ആ സീന്‍ പതിനഞ്ചു തവണ ഷൂട്ട് ചെയ്തു.

പിന്നീട് റാം കണ്ടപ്പോള്‍ ആ സിനില്‍ അമീറിന് എന്നില്‍ നിന്നും എന്താണ് ലഭിക്കേണ്ടിയിരുന്നതെന്ന് മനസിലായി. ആ യുവ സംവിധായകനോട് എനിക്ക് വളരെ ബഹുമാനം തോന്നിയ സീനായിരുന്നു അത്. ഓരോ സീനിലെയും വളരെ ചെറിയ കാര്യങ്ങള്‍വരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരു ഷോട്ടില്‍ ചുവരില്‍ ഒരു ക്ളോക്ക് ഉണ്െടങ്കില്‍ അതിന്റെ സെക്കന്റ് സൂചി തിരിയുന്നതു വരെ സൂക്ഷമായി നിരീക്ഷിച്ച് അതിനനുസരിച്ച് ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. നമ്മുടെ ടാലന്റ് പരമാവധി ഉപയോഗിക്കുന്ന രീതിയിലാണ് അമീറിനെപ്പോലെയുള്ള സംവിധായകര്‍ ശ്രദ്ധിച്ചിരുന്നത്. അതിന്റെ ഗുണം സിനിമയില്‍ കാണുകയും ചെയ്തു. ശരിക്കും നൂറു ശതമാനം തൃപ്തി നല്കിയ ചിത്രമായിരുന്നു എനിക്കിത്.

ഇങ്ങനെ സൂക്ഷമമായി നീരീക്ഷിച്ച് സിനിമയെടുക്കുമ്പോള്‍ ദിവസങ്ങള്‍ നീണ്ടുപോകും. റാമിനുവേണ്ടി ഇരുപതു ദിവസമായിരുന്നു ഞാന്‍ കൊടുത്തത്. പക്ഷേ ഒടുവിലത് നാല്പത് ദിവസം വരെയായി. ഇനി എന്നെ വിളിക്കുമ്പോള്‍ കൃത്യമായി ദിവസം പറയേണ്ട എന്നു തന്നെ ഞാന്‍ അമീറിനോട് പറഞ്ഞു. എത്ര ദിവസമായാലും ഞാന്‍ റെഡി. കാരണം അമീര്‍ അത് അര്‍ഹിക്കുന്നു. സിനിമ എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുന്നതിലല്ല, മറിച്ച് അത് ഏറ്റവും മനോഹരമായി പൂര്‍ത്തീയാക്കുന്നതിലാണ് കാര്യം. അത് അമീറിന് നന്നായി അറിയാം. തമിഴ് സിനിമയുടെ എല്ലാ മുന്‍വിധികളും മാറ്റി മറിച്ച ചിത്രമായിരുന്നു അമീര്‍ പിന്നീട് ഒരുക്കിയ പരുത്തിവീരന്‍. ബര്‍ലിന്‍ ചലച്ചിത്രോല്‍സവത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ആ ചിത്രത്തിന് ലഭിച്ചു. തമിഴ് സിനിമയെക്കുറിച്ച് പുറം ലോകത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് അമീര്‍ തിരുത്തി.

അവതരണത്തില്‍ മാത്രമല്ല, പ്രമേയത്തിലും പുതുമ കൊണ്ടുവന്നു എന്നതായിരുന്നു പരുത്തി വീരന്റെ വിജയം. ജനങ്ങളുടെ പിന്തുണയും നിരൂപകരുടെ അംഗീകരാവും ഒരു പോലെ ലഭിക്കുമ്പോള്‍ മാത്രമേ ഒരു ചിത്രം മഹത്തരമാകുകയുളളു.

റാം എന്ന ചിത്രത്തില്‍ ഞാന്‍ തന്നെയാണ് എന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അമീറിന് അതു നിര്‍ബന്ധമായിരുന്നു. ഒരു അഭിനേതാവ് അയാളുടെ ശബ്ദത്തില്‍ സംസാരിക്കുമ്പോള്‍ മാത്രമേ അഭിനയം പൂര്‍ണ്ണാകുകയുള്ളു. മറ്റൊരാള്‍ നമുക്ക് വേണ്ടി ശബ്ദം നല്കുമ്പോള്‍ അഭിയനത്തിന്റെ നേര്‍ പകുതി നഷ്ടമാകുന്നു. എന്റെ ആദ്യചിത്രമായ കൂടെവിടെയില്‍ ഞാന്‍ തന്നെയാണ് ശബ്ദം നല്കിയത്. അന്നത്തെ എന്റെ മലയാളത്തിന് ഇംഗ്ളീഷ് ചുവയുണ്ടായിരുന്നു. കൂടെവിടെയിലെ കഥാപാത്രത്തിന് അത് യോജിക്കുന്നതായിരുന്നു. അങ്ങനെ പപ്പേട്ടന്റ ആവശ്യപ്രകാരം ഞാന്‍ ഡബ്ബ് ചെയ്തതാണ്. എന്നാല്‍ പിന്നീട് പല മലയാള ചിത്രങ്ങളിലും സ്വന്തം ശബ്ദം നല്കി അഭിനയിക്കാന്‍ എനിക്ക് കഴിയാതെ പോയി അന്നൊക്കെ ഒന്നിനു പിറകെ ഒന്നായി സിനിമയില്‍ അഭിനയിക്കുക ഏന്നതല്ലാതെ സ്വന്തമായി ഡബ്ബ് ചെയ്യുന്നതിലൊന്നും ഞാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഞാന്‍ പോലുമറിയാതെ തന്നെ കഥാപാത്രങ്ങള്‍ക്ക് മറ്റുള്ളവരുടെ ശബ്ദം അങ്ങനെയാണ് വന്നത്. ഇത്ര ഘനഗംഭീരമായ ശബ്ദമുണ്ടായിട്ടും എന്തുകൊണ്ട് മറ്റുള്ളവരെ ക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ ഒരു ഉത്തരം പറയാന്‍ എനിക്കു സാധിക്കുന്നില്ല. അതങ്ങനെ സംഭവിച്ചു എന്നു മാത്രം പറയാം.

ഇപ്പോള്‍ എനിക്കു പറ്റിയ പാളിച്ചകള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. സ്വന്തമായി ഡബ്ബ് ചെയ്യാന്‍ അങ്ങനെയാണ് ഞാന്‍ തീരുമാനിച്ചത്. എതിരി, റാം, ബില്ല തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. മലയാളത്തില്‍ രാജമാണിക്യമായിരുന്നു ഒരു ഇടവേളക്ക് ശേഷം ഞാന്‍ സ്വന്തമായി ഡബ്ബ് ചെയ്ത ചിത്രം. ഇനിയുള്ള ചിത്രങ്ങളിലും സ്വന്തമായി ഡബ്ബ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

(തുടരും)

കടപ്പാട്- രാഷ്ട്രദീപിക സിനീമ. തയാറാക്കിയത് - എ.എസ്. ദിനേഷ്

2 comments:

  1. പത്മരാജനും, ഭരതനും പോലെയുള്ളവര്‍ പോലും കാണിക്കാത്ത വിധത്തില്‍ ഒരു ടേക്ക് തന്നെ അഞ്ചും ആറും തവണ എടുക്കുന്നത് എന്തിനാണെന്ന് എനിക്കും തോന്നി. സിനിമയുടെ പഴയ സ്കൂളില്‍ പഠിച്ചു വളര്‍ന്ന എനിക്ക് തമിഴിലെ ഈ പുതിയ സ്കൂള്‍ രീതിയോട് യോജിപ്പ് തോന്നാതിരുന്നത് സ്വാഭാവികം.

    ReplyDelete
  2. Very nice blog. Good photos and information. If you want, check out my blog - http://nunoviriato.blogspot.com

    Keep in touch..

    Até um dia destes,

    Nuno Viriato (portuguese actor)

    ReplyDelete

Related Posts Plugin for WordPress, Blogger...